സൂപ്പർ സഞ്ജുവിന്‍റെ വിളയാട്ടം, പ്ലെയർ ഓഫ് ദ ടൂർണമെന്‍റ്, ടി20 കപ്പ് ഉയർത്തിയ ഇന്ത്യയ്ക്ക് എത്ര കോടി കിട്ടും.?
ടി20 ലോകകപ്പ് ഫൈനലിൽ 96 റൺസിന് ന്യൂസിലൻഡിനെ തകർത്ത് കിരീടം നിലനിർത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ സഞ്ജു സാംസണിന്റെ (46 പന്തില്‍ 89) ഇന്നിംഗ്‌സാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഇഷാന്‍ കിഷന്‍ (25 പന്തില്‍ 54), അഭിഷേക് ശര്‍മ (21 പന്തില്‍ 52) എന്നിവര്‍ നിര്‍ണായക പിന്തുണ നല്‍കി. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 19 ഓവറില്‍ 159 റണ്‍സിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ ജസ്പ്രിത് ബുംറയാണ് ന്യൂസിലഡിനെ തകര്‍ത്തത്.
ഇന്ത്യ തങ്ങളുടെ മൂന്നാം ടി20 കിരീടം നേടിയത്. ടി20 ലോകകപ്പ് നിലനിർത്തിയ ഏക ടീമായും ആതിഥേയരെന്ന നിലയിൽ ടി20 ലോകകപ്പ് നേടിയ ഏക ടീമായും മാറി. തുടർച്ചയായി ടി20 ലോകകപ്പുകൾ നേടുന്ന ആദ്യ ടീമെന്നെ റെക്കോർഡും നേടാൻ നമ്മുടെ രാജ്യത്തിന് സാധിച്ചു. വിജയികൾക്കും റണ്ണേഴ്‌സ് അപ്പിനുമുള്ള സമ്മാനത്തുക, ടൂർണമെന്റിലെ കളിക്കാരൻ, ഏറ്റവും കൂടുതൽ റൺസ് നേടിയയാൾ, ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവർ എന്നിവരുൾപ്പെടെയുള്ള വിവരങ്ങൾ നമുക്ക് പരിശോധിക്കാം.
സമ്മാനത്തുക എത്രയാണ്..?
2026 ലെ ഐസിസി ടി20 ലോകകപ്പിന്‍റെ സമ്മാനത്തുക 13.5 മില്യൺ ഡോളറാണ്. വിജയികൾക്ക് 3 മില്യൺ ഡോളർ ലഭിക്കും. അതായത് ഏകദേശം 27.48 കോടി രൂപ.
റണ്ണേഴ്‌സ് അപ്പിന് 1.6 മില്യൺ ഡോളറാണ് സമ്മാനം ലഭിക്കുക. 14.65 കോടി രൂപ. സെമി ഫൈനലിൽ പരാജയപ്പെട്ട ടീമുകൾക്ക് ലഭിക്കുക 790,000 ഡോളറാണ്. അതായത് 7.24 കോടി രൂപ. സൂപ്പർ എട്ടിലെത്തിയ ടീമുകൾക്ക് 3.48 കോടി രൂപ വീതം ലഭിക്കും. ടൂർണമെന്‍റിൽ പങ്കെടുത്ത ടീമുകൾക്ക് 2.29 കോടി രൂപ ലഭിക്കും.

പ്ലെയർ ഓഫ് ദി ടൂർണമെന്റ്
2026-ലെ ടി20 ലോകകപ്പ് മലയാളികൾക്ക് കൂടുതൽ പ്രിയപ്പെട്ടതാണ്. കാരണം വേറെ ഒന്നമല്ല, നമ്മുടെ സ്വന്തം സഞ്ജുവിന്‍റെ തകർപ്പൻ ബാറ്റിംഗാണ്. 5 മത്സരങ്ങളിൽ നിന്ന് 321 റൺസും നോക്കൗട്ട് മത്സരങ്ങളിൽ തുടർച്ചയായി 3 തവണ 50+ സ്കോറുകളും നേടാൻ സഞ്ജുവിന് സാധിച്ചു. പ്ലെയർ ഓഫ് ദി ടൂർണമെന്റ് വേറെ ആർക്കുമല്ല, മലയാളികളുടെ സഞ്ജുവിന് തന്നെയാണ്.
ഏറ്റവും കൂടുതൽ റൺസ്
2026 ലെ ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് പാകിസ്ഥാന്റെ സാഹിബ്‌സാദ ഫർഹാനാണ്. 6 മത്സരങ്ങളിൽ നിന്ന് 383 റൺസ് നേടി. ടി20 ലോകകപ്പിന്റെ ഒരു പതിപ്പിൽ രണ്ട് സെഞ്ച്വറികൾ നേടിയ ഏക കളിക്കാരനായി അദ്ദേഹം മാറി.
കൂടുതൽ വിക്കറ്റുകൾ
2026 ലെ ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത് ഇന്ത്യയുടെ വരുൺ ചക്രവർത്തിയും ജസ്പ്രീത് ബുംറയുമാണ്. ഇരുവരും ടൂർണമെന്റിൽ 14 വിക്കറ്റുകൾ വീഴ്ത്തി. ടി20 ലോകകപ്പ് ഫൈനലിൽ 15 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ബുംറയാണ് കളിയിലെ താരം.


Click it and Unblock the Notifications




