ന്യൂഡൽഹി: ഐസിഐസിഐ ബാങ്ക് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് നിക്ഷേപത്തിന്റെ പലിശ നിരക്ക് കുറച്ചു. 25 ബേസിസ് പോയിന്റാണ് (ബിപിഎസ്) കുറച്ചത്. പുതുക്കിയ നിരക്കുകള്‍ ജൂൺ 4 മുതല്‍ പ്രാബല്യത്തില്‍ വരും. 50 ലക്ഷത്തില്‍ താഴെയുള്ള എല്ലാ നിക്ഷേപങ്ങളുടെയും പലിശ നിരക്ക് 3 ശതമാനമായാണ് കുറച്ചത്. അതായത് നിലവിലുള്ള 3.25 ശതമാനത്തില്‍ നിന്ന് 25 ബിപിഎസ് കുറവുണ്ടായി.
അതുപോലെ, 50 ലക്ഷം രൂപയ്ക്കും അതിനുമുകളിലുള്ള നിക്ഷേപത്തിന് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് പുതുക്കിയ നിരക്കുകൾ പ്രകാരം 3.50 ശതമാനം പലിശയായിരിക്കും ലഭിക്കുക. നിലവില്‍ ഇത് 3.75 ശതമാനമാണ്. ഐസിഐസിഐ ബാങ്ക് ഒരു പ്രസ്താവനയിലൂടെയാണ് ഈ കാര്യം അറിയിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വായ്‌പാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്‌ബിഐ) സേവിംഗ്സ് ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചു. 5 ബേസിസ് പോയിന്റ് കുറച്ച് 2.70 ശതമാനമാക്കിയിരുന്നു. പുതുക്കിയ പലിശ നിരക്ക് 2020 മെയ് 31 മുതലാണ് പ്രാബല്യത്തില്‍ വന്നത്.
രാജ്യം കടുത്ത മാന്ദ്യത്തിലേക്കോ? ഇന്ത്യയുടെ റേറ്റിംഗ് മൂഡീസ് തരംതാഴ്ത്തിയത് സൂചിപ്പിക്കുന്നതെന്ത്?
എസ്ബിഐ മെയ് മാസം അവസാനം സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കും കുറച്ചിരുന്നു. എല്ലാ കാലാവധിയിലുമുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 40 ബേസിസ് പോയിന്റ് (ബിപിഎസ്) ആയാണ് കുറച്ചത്. ഒരു മാസത്തിൽ തന്നെ രണ്ട് തവണയാണ് എസ്ബിഐ പലിശ നിരക്ക് കുറച്ചത്. മെയ് 27 മുതലാണ് പുതുക്കിയ പലിശ നിരക്ക് പ്രാബല്യത്തിൽ വന്നത്. അതേസമയം മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്ഥിര നിക്ഷേപത്തിൽ അരശതമാനം പലിശ അധികം ലഭിക്കും. എല്ലാ കാലാവധികളിലും സാധാരണ നൽകുന്നതിനേക്കാൾ 50 ബിപിഎസ് അധിക പലിശ നിരക്കും എസ്ബിഐ വാഗ്ദാനം ചെയ്യുന്നുണ്ട്.
സെൻസെക്സിൽ ആറാം ദിവസവും നേട്ടം; മാർച്ച് 13 ന് ശേഷം ആദ്യമായി നിഫ്റ്റി 10,000 കടന്നു
പ്രമുഖ സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്കും മെയ് മാസത്തിൽ സേവിംഗ്‌സ് അക്കൗണ്ടിലെ നിക്ഷേപത്തിന്റെ പലിശ നിരക്ക് കുറച്ചിരുന്നു. പുതുക്കിയ നിരക്ക് പ്രകാരം ഒരു ലക്ഷം രൂപ വരെയുള്ള ബാലൻസിന് മെയ് 25 മുതൽ 3.5 ശതമാനമാണ് പലിശ നൽകുന്നത്. ഏപ്രിൽ മാസത്തിൽ രണ്ട് തവണ ബാങ്ക് എസ്‌ബി നിക്ഷേപത്തിന്റെ പലിശ നിരക്ക് കുറച്ചിരുന്നു. ലോക്ക്‌ഡൗണ്‍ പശ്ചാത്തലത്തിൽ പണലഭ്യതയും വായ്‌പകള്‍ക്ക് താരതമ്യേന കുറഞ്ഞ ഡിമാന്‍ഡും ഉള്ളതിനാല്‍ മിക്ക ബാങ്കുകളും ഡെപ്പോസിറ്റ് നിരക്ക് കുറയ്‌ക്കുകയാണ്.