വീണ്ടും നഷ്ടകണക്കുകളില്‍ പകച്ചു നില്‍ക്കുകയാണ് രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ വൊഡഫോണ്‍ ഐഡിയ. മൂന്നാം പാദത്തിലെ റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ 6,439 കോടി രൂപയുടെ നഷ്ടം കമ്പനിക്ക് സംഭവിച്ചു. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കാണിത്. നിലവില്‍ 1.15 ലക്ഷം കോടി രൂപയുടെ ബാധ്യത കമ്പനിക്കുണ്ട്. നേരത്തെ, സെപ്തംബര്‍ വരെയുള്ള പാദത്തില്‍ 50,922 കോടി രൂപയായിരുന്നു വൊഡഫോണ്‍ ഐഡിയ കമ്പനി നേരിട്ട നഷ്ടം.
ക്രമീകരിച്ച മൊത്ത വരുമാനവുമായി (എജിആര്‍) ബന്ധപ്പെട്ട ബാധ്യതകളാണ് കമ്പനിക്ക് വിനയായത്. മൂന്നാം പാദം 52.8 കോടി രൂപയാണ് എജിആറുമായി ബന്ധപ്പെട്ട കുടിശ്ശികയ്ക്ക് വേണ്ടി കമ്പനി ചിലഴവിച്ചത്. മുന്‍പ്, സെപ്തംബര്‍ പാദം കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ 44,150 രൂപ കമ്പനി വകയിരുത്തിയിരുന്നു. എന്തായാലും മുന്‍പാദത്തെ അപേക്ഷിച്ച് വൊഡഫോണ്‍ ഐഡിയ കമ്പനിയുടെ പ്രവര്‍ത്തന വരുമാനം ഡിസംബര്‍ പാദം വര്‍ധിച്ചിട്ടുണ്ട്.
കഴിഞ്ഞ ത്രൈമാസ പാദം 11,089 കോടി രൂപയാണ് പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം. സെപ്തംബറില്‍ ഇത് 10,844 കോടി രൂപയായിരുന്നു. ഡിസംബര്‍ പാദം വരിക്കാരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. 8.3 ദശലക്ഷം 4ജി വരിക്കാരാണ് ഡിസംബര്‍ പാദം വൊഡഫോണ്‍ ഐഡിയക്ക് ലഭിച്ചത്. എന്നാല്‍ കഴിഞ്ഞവര്‍ഷത്തെ കണക്കുകള്‍ വെച്ചുനോക്കുമ്പോള്‍ കമ്പനി ഇപ്പോഴും പ്രതിസന്ധിയില്‍ത്തന്നെ.
എയര്‍ടെല്‍, ജിയോ തുടങ്ങിയ കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ വൊഡഫോണ്‍ ഐഡിയയുടെ വരുമാന വര്‍ധനവ് ഏറെ പിന്നിലാണ്. ഇതേസമയം, ശരാശരി ആളോഹരി വരുമാനം (എആര്‍പിയു) കൂടിയത് കമ്പനിക്ക് ശുഭപ്രതീക്ഷയേകുന്നുണ്ട്. കഴിഞ്ഞ പാദം അവസാനിക്കുമ്പോള്‍ 109 രൂപയാണ് വൊഡഫോണ്‍ ഐഡിയയുടെ ആളോഹരി വരുമാനം. സെപ്തംബര്‍ പാദം 107 രൂപയായിരുന്നു ഇത്.
Most Read: സർക്കാരിന് നൽകാനുള്ള പിഴത്തുക നൽകാത്ത ടെലികോം കമ്പനികൾക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം
എതിരാളികളുടെ ചിത്രം നോക്കിയാല്‍ 135 രൂപയാണ് എയര്‍ടെല്ലിന്റെ ആളോഹരി വരുമാനം. റിലയന്‍സ് ജിയോയുടേത് 128.4 രൂപയും. കഴിഞ്ഞ ഡിസംബര്‍ മുതല്‍ താരിഫ് നിരക്കുകളില്‍ 40 ശതമാനം വരെ വര്‍ധനവ് ടെലികോം കമ്പനികളെല്ലാം കൈക്കൊണ്ടിരുന്നു. ഈ നീക്കം വരുമാനത്തെ കാര്യമായി സ്വാധീനിച്ചെന്നു പറയാം.