ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ലിമിറ്റഡ് ക്രെഡിറ്റ് കാർഡ് ബിസിനസ്സ് വിപുലീകരിക്കുന്നതിനുള്ള പുതിയ പദ്ധതികളുമായി രംഗത്ത്. ഇതിന്റെ ഭാഗമായി 48 ദിവസത്തേക്ക് പലിശ ഇല്ലാതെ പണം അഡ്വാൻസായി നൽകാനാണ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് പുതിയ സേവനം ആരംഭിച്ചത്.
പലിശ രഹിതമായി പണം നൽകുന്ന പദ്ധതി ഈ മേഖലയിലെ തന്നെ ആദ്യത്തേതാണെന്ന് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ബി. മധിവനൻ ഒരു അഭിമുഖത്തിൽ പറഞ്ഞു. ക്രെഡിറ്റ് കാർഡുകളിലെ ക്യാഷ് അഡ്വാൻസിന് നിലവിലുള്ള പലിശനിരക്ക് വളരെ ഉയർന്നതാണ്. അതുപോലെ, ക്യാഷ് അഡ്വാൻസിന്റെ പങ്ക് മൊത്തത്തിലുള്ള ക്രെഡിറ്റ് കാർഡ് ഇടപാടുകളുടെ ഒരു ഭാഗം മാത്രമാണ്.
ഉദാഹരണത്തിന്, കഴിഞ്ഞ നവംബറിൽ ഉപയോക്താക്കൾ എടിഎമ്മുകളിൽ നിന്ന് 231.3 കോടി രൂപ ക്രെഡിറ്റ് കാർഡ് വഴി പിൻവലിച്ചു. പോയിന്റ് ഓഫ് സെയിൽ ടെർമിനലുകളിൽ 62,349.7 കോടി രൂപയ്ക്ക് സ്വൈപ്പുചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ക്രെഡിറ്റ് കാർഡുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ബാങ്കുകൾ സാധാരണഗതിയിൽ 250-450 രൂപ ഈടാക്കും.
പ്രതിമാസം 2.5-3.5% പലിശ സഹിതം, പിൻവലിക്കൽ ദിവസം മുതൽ മുഴുവൻ തുകയും തിരിച്ചടയ്ക്കുന്നതുവരെ ഇത് ബാധകമാണ്. പണമല്ലാത്ത ചെലവുകൾക്കും പലിശ ഈടാക്കുന്നുണ്ട്. പക്ഷേ മറ്റ് പണമിടപാടുകളിൽ നിന്ന് വ്യത്യസ്തമായി ക്രെഡിറ്റ് ഉപയോക്താക്കൾ പലിശരഹിത കാലയളവ് ഉപയോഗപ്പെടുത്തുന്നുണ്ട്. ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് നിലവിലുള്ള ഉപഭോക്താക്കൾക്ക് മാത്രമാണ് പുതിയ സേവനം നൽകുന്നത്. മാർച്ചിന് ശേഷം മറ്റ് ഉപഭോക്താക്കൾക്കും ഇത് ലഭ്യമാക്കുമെന്ന് മധിവനൻ പറഞ്ഞു.