സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യെസ് ബാങ്കില്‍ 250 കോടി രൂപ നിക്ഷേപത്തിനൊരുങ്ങി ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്. 2020 മാര്‍ച്ച് 14 -ന് നടന്ന ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. ഷെയര്‍ ഒന്നിന് 10 രൂപ വിലയിലും 2 രൂപ മുഖവിലയുമുള്ള 25 കോടി ഇക്വിറ്റി ഷെയറുകള്‍ സ്വന്തമാക്കുന്നതിലൂടെയാവും ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് 250 കോടി രൂപയുടെ നിക്ഷേപം നടത്തുകയെന്നും ബിഎസ്ഇ ഫയലിംഗില്‍ ബാങ്ക് അധികൃതര്‍ അറിയിച്ചു.
1949, ബാങ്കിങ് റെഗുലേഷന്‍ ആക്ട് പ്രകാരമാണ് യെസ് ബാങ്ക് പുനര്‍നിര്‍മ്മാണ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. യെസ് ബാങ്കില്‍ 300 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഫെഡറല്‍ ബാങ്ക് ഇക്കഴിഞ്ഞ ശനിയാഴ്ച അറിയിച്ചിരുന്നു. 30 കോടി ഷെയറുകളാവും ഫെഡറല്‍ ബാങ്ക് സബ്‌സ്‌ക്രൈബ് ചെയ്യുക. സാമ്പത്തിക പ്രതിസന്ധിയിലായ യെസ് ബാങ്കിനായുള്ള റിസര്‍വ് ബാങ്കിന്റെ കരട് പുനര്‍നിര്‍മാണ പദ്ധതിയ്ക്ക് വെള്ളിയാഴ്ചയാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. മൂലധന ആവശ്യങ്ങള്‍ അടിയന്തരമായി ഉയര്‍ത്തുന്നതിനായി ബാങ്കിന്റെ അംഗീകൃത മൂലധനം 1,100 കോടിയില്‍ നിന്ന് 6,200 കോടി രൂപയായി ഉയര്‍ത്തിയിട്ടുണ്ടെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചിട്ടുണ്ട്.
പെട്രോൾ, ഡീസൽ വില ഇന്ന് വീണ്ടും കുത്തനെ കുറഞ്ഞു
പുനര്‍നിര്‍മാണ പദ്ധതി പ്രകാരം, യെസ് ബാങ്കിനേര്‍പ്പെടുത്തിയ മൊറട്ടോറിയം മാര്‍ച്ച് 18 -ന് പിന്‍വലിക്കുമെന്ന് ആര്‍ബിഐ പറഞ്ഞു. പ്രസ്തുത പദ്ധതി പ്രകാരം രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യെസ് ബാങ്കില്‍ 7,250 കോടി രൂപ നിക്ഷേപിക്കും. യെസ് ബാങ്കിലെ 49 ശതമാനം ഓഹരികളാവും എസ്ബിഐ സ്വന്തമാക്കുക. യെസ് ബാങ്ക് പുനരുജ്ജീവന പദ്ധതി പ്രകാരം, മോര്‍ട്ട്‌ഗേജ് ലെന്‍ഡറായ എച്ച്ഡിഎഫ്‌സിയും ഐസിഐസിഐ ബാങ്കും 1,000 കോടി രൂപ വീതം നിക്ഷേപം നടത്തും. ആക്‌സിസ് ബാങ്ക് 600 കോടി, കോട്ടക്ക് മഹീന്ദ്ര ബാങ്ക് 500 കോടി, ബന്ദന്‍ ബാങ്കും ഫെഡറല്‍ ബാങ്കും 300 കോടി രൂപ വീതവും നിക്ഷേപിക്കും. പദ്ധതി നിര്‍ദേശത്തില്‍ എസ്ബിഐയ്ക്ക് മൂന്ന് വര്‍ഷത്തെ ലോക്ക്-ഇന്‍ കാലയളവ് 26 ശതമാനം ഷെയറുകള്‍ക്ക് ലഭിക്കും. മറ്റു സ്വകാര്യ നിക്ഷേപകര്‍ക്കും മൂന്ന് വര്‍ഷത്തെ ലോക്ക്-ഇന്‍ കാലയളവ് തന്നെയാവും ഉണ്ടാവുക. നിക്ഷേപത്തിന്റെ 75 ശതമാനത്തിനാവും ഇവര്‍ക്ക് ലോക്ക്-ഇന്‍ കാലയളവ് ലഭ്യമാവുക.