ഇന്ത്യയിൽ അടുത്തിടെയുണ്ടായ ഏറ്റവും വലിയ ഉള്ളി പ്രതിസന്ധിയ്ക്ക് ഉടൻ വിരാമമിടുമെന്ന് സൂചന. അടുത്ത മാസം മുതൽ പുതിയ ഉള്ളി വിപണിയിലെത്തുമെന്നും സവാള, ഉള്ളി വിലകൾ കുറയുമെന്നുമാണ് സൂചന. ഇന്ത്യയിലെ വലിയ മൊത്തക്കച്ചവട വിപണികളിൽ വില ജനുവരി പകുതി മുതൽ കിലോഗ്രാമിന് 20-25 രൂപ വരെ ഇടിഞ്ഞേക്കുമെന്ന് മഹാരാഷ്ട്രയിലെ ലസൽഗാവിലെ കാർഷികോൽപ്പന്നങ്ങൾക്കായുള്ള സർക്കാർ മൊത്തവ്യാപാര വിപണിയായ അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി ഡയറക്ടർ ജയ്ദത്ത സീതാറാം ഹോൾക്കർ അഭിപ്രായപ്പെട്ടു.
പുതിയ ഉള്ളി വിളവെടുപ്പ് നിലവിലെ പ്രതിസന്ധിയ്ക്ക് പരിഹാരമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ഉള്ളിയുടെ വിലക്കയറ്റം ഭക്ഷ്യവിലക്കയറ്റത്തിനും ഉള്ളി മോഷണത്തിനും വരെ കാരണമായതായി ചില റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ കറികളിലെ പ്രധാന ഘടകങ്ങളിലൊന്നാണ് ഉള്ളി. അതിനാലാണ് ഭക്ഷണത്തിന്റെയും വില ഉയർന്നത്.

രാജ്യം സാധാരണയായി ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഉള്ളി ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാൽ ഈ വർഷം, കനത്ത മഴയും വെള്ളപ്പൊക്കവും മൂലം വ്യാപകമായി കൃഷി നാശം സംഭവിച്ചു. സംഭരണ ശേഖരങ്ങൾ വളരെ കനത്ത മഴയിൽ നശിച്ചുവെന്ന് ന്യൂഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഫോർ റിസർച്ച് ഓൺ ഇന്റർനാഷണൽ ഇക്കണോമിക് റിലേഷൻസിലെ വിസിറ്റിംഗ് സീനിയർ ഫെലോ സിറാജ് ഹുസൈൻ പറഞ്ഞു.
കയറ്റുമതി നിരോധിക്കുക, പൂഴ്ത്തിവയ്പ്പ് നിയന്ത്രിക്കുക, ഇറക്കുമതി വർദ്ധിപ്പിക്കുക എന്നിവയിലൂടെ വില നിയന്ത്രിക്കാൻ സർക്കാർ ശ്രമിച്ചുവെങ്കിലും ഡിസംബർ 27 വരെ വില നിലവിലെ രീതിയിൽ തുടരാൻ സാധ്യതയുണ്ടെന്നാണ് വിവരം. ജൂൺ, ജൂലൈ മാസങ്ങളിലെ 15 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ശരാശരി മൊത്ത വില കിലോഗ്രാമിന് 80 രൂപയാണ്.


Click it and Unblock the Notifications