നവരാത്രി സീസണിൽ ചില്ലറ വിപണിയിൽ സവാളയുടെ വില കിലോയ്ക്ക് 70 രൂപയായി ഉയർന്നു. ഉരുളക്കിഴങ്ങിന്റെ വിലയും കുത്തനെ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ചില്ലറ വിൽപ്പന വില കിലോയ്ക്ക് 50 മുതൽ 60 രൂപ വരെയാണ് ഉയർന്നിരിക്കുന്നത്. ദക്ഷിണേന്ത്യയുൾപ്പെടെ ഉള്ളി ഉൽപാദിപ്പിക്കുന്ന പ്രദേശങ്ങളിലെ മഴയെത്തുടർന്ന് ആസാദ്പൂർ മൊത്തക്കച്ചവട വിപണിയിൽ ഉള്ളി വിതരണം തടസ്സപ്പെട്ടു. ഉള്ളിയുടെ മൊത്ത വില 20-30 രൂപയിൽ നിന്ന് 45-55 രൂപയായി ഉയർന്നു.
വിതരണം കുറഞ്ഞു
മൊത്ത വിപണിയിൽ ഉള്ളി വിതരണം പകുതിയോളം കുറഞ്ഞുവെന്നും അത് ഉടൻ മെച്ചപ്പെടുമെന്ന പ്രതീക്ഷയില്ലെന്നും വ്യാപാരികൾ പറയുന്നു. വ്യാഴാഴ്ച ഉള്ളിയുടെ മൊത്ത നിരക്ക് കിലോയ്ക്ക് 40-60 രൂപയായിരുന്നു. എന്നാൽ ഒരാഴ്ച മുമ്പ് വരെ കിലോയ്ക്ക് 25-40 രൂപയായിരുന്നു വില. 10 ദിവസം മുമ്പ് 50 മുതൽ 60 വരെ ട്രക്കുകൾ ഉണ്ടായിരുന്ന ആസാദ്പൂർ വിപണിയിൽ 25 ഓളം ട്രക്ക് ഉള്ളി മാത്രമാണ് ദിവസവും വിതരണം ചെയ്യുന്നത്.
വില ഉയരാൻ കാരണം
മഹാരാഷ്ട്രയിലെയും കർണാടകയിലെയും കനത്ത മഴയെത്തുടർന്ന് സവാള വിളകൾ നശിക്കുകയും വിതരണത്തെ ബാധിക്കുകയും ചെയ്തതാണ് വില ഉയരാൻ കാരണം. സാധാരണ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാണ് കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് പുതിയ ഉള്ളി ശേഖരം ആരംഭിക്കുന്നത്. എന്നാൽ ഈ വർഷം സാധ്യമല്ല. അൽവാറിൽ നിന്ന് ഉള്ളി വിതരണം ഉടൻ ആരംഭിക്കുമെങ്കിലും വലിയ ആവശ്യങ്ങൾ നിറവേറ്റാൻ ഇത് പര്യാപ്തമല്ല.
നവരാത്രി സീസൺ
ഉള്ളിയുടെ വില കുറച്ചുകാലത്തേയ്ക്ക് എങ്കിലും ഉയർന്നേക്കാമെന്നാണ് വ്യാപാരികികളുടെ വിലയിരുത്തൽ. മൊത്തവിലയിലുണ്ടായ വർധന ദില്ലിയിലെയും എൻസിആറിലെയും റീട്ടെയിൽ വിപണികളിലും അലയടിക്കുന്നുണ്ട്. രോഹിണി, വസന്ത് കുഞ്ച്, ഈസ്റ്റ് ഡെൽഹി, ദ്വാരക, തുടങ്ങിയ പ്രദേശങ്ങളിലെ വിവിധ വിപണികളിൽ ഉള്ളി കിലോയ്ക്ക് 60-70 രൂപയ്ക്കാണ് വിൽക്കുന്നത്. ഒൻപത് ദിവസത്തെ ഉത്സവത്തിൽ പല കുടുംബങ്ങളും ഉള്ളി കഴിക്കുന്നത് ഒഴിവാക്കുന്നതിനാൽ ഉള്ളി ആവശ്യം കുറയുന്ന കാലഘട്ടമാണ് നവരാത്രി. എന്നിരുന്നാലും, മികച്ച നിലവാരമുള്ള ഉള്ളി 70 രൂപയ്ക്കും അതിനുമുകളിലുമാണ് ഇപ്പോൾ വിൽക്കുന്നത്. ഇത് ഇനിയും വർദ്ധിച്ചേക്കാം.
ഉരുളക്കിഴങ്ങ് വില
അതേസമയം, 10 ദിവസം മുമ്പ് കിലോഗ്രാമിന് 25-35 രൂപ വരെയായിരുന്ന ഉരുളക്കിഴങ്ങിന്റെ മൊത്ത വില കിലോയ്ക്ക് 40-50 രൂപയായി ഉയർന്നതായി വ്യാപാരികൾ പറഞ്ഞു. ഒക്ടോബർ ആദ്യം ആരംഭിക്കുന്ന കർണാടകയിൽ നിന്നുള്ള ഉരുളക്കിഴങ്ങ് വിതരണത്തെയും ഈ വർഷത്തെ മഴ ബാധിച്ചു. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ പഞ്ചാബിൽ പെയ്ത മഴയെത്തുടർന്ന് ഉരുളക്കിഴങ്ങിന്റെ സംഭരണം കുറവായിരുന്നു. ദീപാവലി സമയത്ത് പഞ്ചാബിൽ നിന്ന് വിതരണം ആരംഭിക്കുമ്പോൾ രണ്ടാഴ്ചയ്ക്കുള്ളിൽ ഉരുളക്കിഴങ്ങ് വിലയിൽ ഇടിവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications