എഐ ഇംപാക്റ്റ് ഉച്ചകോടിക്ക് ഇന്ന് വൈകുന്നേരത്തോടെ തുടക്കം. ഫെബ്രുവരി 16 മുതൽ 20 വരെ ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്തുള്ള ഭാരത് മണ്ഡപത്തിലാണ് എഐ പൂരം അരങ്ങേറുന്നത്. 20 രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രത്തലവന്മാർ, 45-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, 100-ലധികം ആഗോള സാങ്കേതിക നേതാക്കൾ എന്നിവർ എഐ ലോകത്തെക്കുറിച്ച് സംസാരിക്കും. അതുകൊണ്ടുതന്നെ ലോകത്തെ സാങ്കേതിക വിദഗ്ധരെല്ലാം ഒരുപോലെ ഒറ്റുനോക്കുന്ന പരിപാടിയായി എഐ സമ്മിറ്റ് മാറും.
ഉദ്ഘാടനം നരേന്ദ്ര മോദി
രണ്ട് ലക്ഷത്തിലേറെപ്പേർ പങ്കെടുക്കുന്ന എഐ സമ്മിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് 5 മണിക്ക് എഐ പ്രദർശനം ഉദ്ഘാടനം ചെയ്യുന്നതോടെ ഔദ്യോഗികമായി ആരംഭിക്കും. ഉച്ചകോടിയുടെ ഭൗമരാഷ്ട്രീയ പ്രാധാന്യം വളരെ ഉയർന്നതാണ്. യൂറോപ്പ്, ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക മേഖലകളിൽ നിന്നുള്ള ഒന്നിലധികം രാഷ്ട്രത്തലവന്മാർ, പ്രധാനമന്ത്രിമാർ, രാജകീയ പ്രതിനിധികൾ, വൈസ് പ്രസിഡന്റുമാർ എന്നിവർ പങ്കെടുക്കുന്നുണ്ട്. യുഎൻ സെക്രട്ടറി ജനറലിനൊപ്പം 45+ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിതല സംഘങ്ങളും ആഗോള സംഘടനകളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും. ഉച്ചകോടിയിൽ ലോകമെമ്പാടുമായി 35,000+ രജിസ്ട്രേഷനുകൾ ഉണ്ട്.
ഭാരത് മണ്ഡപത്തിലേക്കുള്ള പ്രവേശനം 'ഡിജിയാത്ര' (DigiYatra) ആപ്പ് ഉപയോഗിച്ച് എളുപ്പമാക്കിയതായും സെഷനുകൾ 'ഇന്ത്യഎഐ' (IndiaAI) യൂട്യൂബ് ചാനൽ വഴി തത്സമയം കാണാമെന്നും അധികൃതർ അറിയിച്ചു. ആഗോള എഐ ആവാസവ്യവസ്ഥയിൽ ശക്തമായ ഡാറ്റാ ഗവേണൻസ്, സുരക്ഷ, സുസ്ഥിര കംപ്യൂട്ടിങ് എന്നിവയുടെ ആവശ്യകത ഉയർത്തിക്കാട്ടുന്ന ഈ ഉച്ചകോടി പീപ്പിൾ (People), പ്ലാനറ്റ് (Planet), പ്രോഗ്രസ് (Progress) എന്നീ മൂന്ന് തൂണുകളിലൂന്നിയാണ് പ്രവർത്തിക്കുന്നത്.

പ്രധാന അജണ്ടകൾ
ഉച്ചകോടിയുടെ ആദ്യ ദിനം റോഡ് സുരക്ഷയിൽ എഐ വരുത്തുന്ന മാറ്റങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. ഡാറ്റാ അധിഷ്ഠിത പരിഹാരങ്ങളിലൂടെ ഇന്ത്യയിലെ റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനെക്കുറിച്ച് ഗതാഗത മന്ത്രാലയത്തിലെയും ഐഐടികളിലെയും വിദഗ്ധർ ചർച്ച ചെയ്യും. അപകട സാധ്യതകൾ മുൻകൂട്ടി കാണുന്നതിനും ഡ്രൈവർമാർക്ക് മികച്ച പരിശീലനം നൽകുന്നതിനുമുള്ള എഐ ആപ്ലിക്കേഷനുകൾ സെഷന്റെ ഭാഗമാകും. കൂടാതെ വിദ്യാഭ്യാസ രംഗത്തും തൊഴിൽ മേഖലയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരുത്തുന്ന വലിയ മാറ്റങ്ങളെക്കുറിച്ചുള്ള നേതൃതല ചർച്ചകളും ഇന്ന് നടക്കും.
കൂടാതെ സാംസ്കാരിക മൂല്യങ്ങളും സാമൂഹിക നിയമങ്ങളും പരിഗണിക്കാത്ത എഐ സംവിധാനങ്ങൾ എങ്ങനെ പരാജയപ്പെടുന്നു എന്ന വിഷയത്തിലും ചർച്ചകൾ നടക്കും. തൊഴിൽ മേഖലയിൽ എഐ സൃഷ്ടിക്കുന്ന പുതിയ അവസരങ്ങളെക്കുറിച്ചും നിലവിലുള്ള തൊഴിലുകൾക്ക് സംഭവിക്കാവുന്ന മാറ്റങ്ങളെക്കുറിച്ചും വിദഗ്ധർ സംസാരിക്കും.
ഇന്ത്യയുടെ നേട്ടങ്ങൾ
ഈ ഉച്ചകോടി രാജ്യത്തിന്‍റെ സാമ്പത്തിക, നയതന്ത്ര, സാങ്കേതിക നട്ടങ്ങള്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ കരുത്ത് പകരുമെന്നും പ്രതീക്ഷിക്കാം.എഐ ദൗത്യത്തിനായി ഇന്ത്യ നിരവധി പുതിയ മോഡലുകളും അവതരിപ്പിക്കും. ഇത് ഇന്ത്യയിലെ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ഉണ്ടാക്കും.


Click it and Unblock the Notifications