എണ്ണവിലയായിരുന്നു കുറച്ച് കാലം മുമ്പുവരെ ഇന്ത്യയിലെ ഏറ്റവും പ്രധാന വിഷയങ്ങളില്‍ ഒന്ന്. യുപിഎ ഭരണകാലത്ത് എണ്ണവില വര്‍ദ്ധനയ്‌ക്കെതിരെ അത്രയേറെ സമരങ്ങള്‍ നമ്മുടെ നാട്ടില്‍ നടന്നിട്ടുണ്ട്. എന്‍ഡിഎ ഭരണത്തിലും എണ്ണവില കുതിച്ചുകയറിയിട്ടേ ഉ്ള്ളൂ. ആഗോളവിപണിയിലെ ഇടിവൊന്നും ഇവിടെ പ്രതിഫലിച്ചില്ലെന്ന് സാരം.
എന്തായാലും അസംസ്‌കൃത എണ്ണ ശേഖരത്തിൽ ഇന്ത്യ ഒരു വന്‍ കുതിപ്പിന് തയ്യാറായിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ കരുതൽ ശേഖരങ്ങളിൽ ഇന്ത്യയുടെ എണ്ണയും സംഭരിക്കാനാണ് പദ്ധതി. ഇതിന്റെ കാര്യങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുകയാണ്.
അമേരിക്കയുടെ കരുതൽ ശേഖരം
അമേരിക്കൻ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ്വ് എന്ന അമേരിക്കയുടെ എണ്ണ ശേഖരം ലോകത്തിലെ തന്നെ ഏറ്റവും വലുതാണ്. ലോകത്ത് അസംസ്‌കൃത എണ്ണ ഉത്പാദനം നിലച്ചാലും ഏറെനാൾ അമേരിയ്ക്കയ്ക്ക് മുന്നോട്ട് പോകാന്‍ ഈ സംഭരണിയിലെ അസംസ്‌കൃത എണ്ണ മാത്രം മതിയാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.
കേട്ടാല്‍ ഞെട്ടുന്ന കണക്കുകള്‍
ലൂസിയാനയിലും ടെക്‌സസിലും ഭൂഗര്‍ഭ ടാങ്കുകളിലാണ് ഈ എണ്ണ ശേഖരം ഉള്ളത്. 797 ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയാണ് ഇവിടെ സംഭരിക്കപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 1975 ല്‍ ആണ് അമേരിക്ക ഇത്തരത്തില്‍ അസംസ്‌കൃത എണ്ണയുടെ സംഭരണം തുടങ്ങിവച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പെട്രോളിയം റിസര്‍വ്വ് ആണ് അമേരിക്കയുടേത്.
ഇന്ത്യയും അമേരിക്കക്കൊപ്പം കൂടും
അമേരിക്കന്‍ സ്ട്രാറ്റജിക്കല്‍ റിസര്‍വ്വില്‍ ഇന്ത്യയും എണ്ണ സംഭരിക്കാനൊരുങ്ങുന്നു എന്നതാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ അവസാഘട്ടത്തിലാണ് എന്നാണ് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യയെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ ഒന്നാണിത്.
എന്താണ് ഗുണം
സ്വന്തമായി എണ്ണ ശേഖരം ഉണ്ടെങ്കില്‍ ഒരുപാട് പ്രതിസന്ധികളെ രാജ്യത്തിന് മറികടക്കാന്‍ സാധിക്കും. യുദ്ധമോ പ്രകൃതിക്ഷഭമോ പോലുള്ള വലിയ പ്രശ്‌നങ്ങള്‍ വന്ന് എണ്ണ ലഭ്യത നിലച്ചാല്‍ പോലും അതിനെ മറികടക്കാന്‍ ആകും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എന്നാല്‍ അമേരിക്കയില്‍ സംഭരിക്കുക വഴി ഈ പ്രശ്‌നം എത്രത്തോളം മറികടക്കാനാകും എന്നതില്‍ ചില സംശയങ്ങള്‍ ഉയര്‍ത്തപ്പെടുന്നുണ്ട്.
വിലകുറയുമ്പോള്‍
എണ്ണവില ഏറ്റവും കുറഞ്ഞുനില്‍ക്കുന്ന ഒരു സമയമാണിത്. എന്നാല്‍ അതിന്റെ ഗുണഫലങ്ങള്‍ സാധാരണ ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറയുന്ന സമയങ്ങളില്‍ എല്ലാം വലിയ തോതില്‍ വാങ്ങി സംഭരിക്കാം എന്നതാണ് ഈ പദ്ധതിയുടെ മറ്റൊരു ഗുണം. ഇത് വലിയ വിലക്കയറ്റമുണ്ടാകുമ്പോള്‍ ആഭ്യന്തര വിപണയില്‍ വില പിടിച്ചുനിര്‍ത്താൻ ഉപയോഗിക്കപ്പെടുമോ എന്നതും ചർച്ചാവിഷയമാണ്.
എംഒയു ഒപ്പിട്ടു
എന്തായാലും ഇക്കാര്യത്തില്‍ ഇരുരാജ്യങ്ങളും ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു. ഇന്ത്യ- അമേരിക്ക സ്ട്രാറ്റജിക് എനര്‍ജി പാര്‍ട്ണര്‍ഷിപ്പുമായി(എസ്ഇപി) ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും ധാരണാപത്രത്തില്‍ (എംഒയു) ഒപ്പുവച്ചുകഴിഞ്ഞു. ഇത് സംബന്ധിച്ച് സംയുക്ത പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്.
ഇന്ത്യയുടെ സംഭരണം
എണ്ണ സംഭരണത്തിന് ഇന്ത്യക്കുമുണ്ട് സംവിധാനങ്ങള്‍. ഇന്ത്യന്‍ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ്‌സ് ലിമിറ്റഡ് (ഐഎസ്പിആര്‍എല്‍) എന്ന പൊതുമേഖലാ സ്ഥാപനത്തിന് കീഴിലാണിത്. 36.92 ദശലക്ഷം ബാരല്‍ ആണ് ഇന്ത്യയുടെ പെട്രോളിയം റിസര്‍വ്വ് എന്ന് പറയുന്നത്. മംഗലാപുരം, വിശാഖപട്ടണം, പദൂര്‍ എന്നിവിടങ്ങളിലാണ് ഇന്ത്യയുടെ റിസര്‍വ്വ് സൂക്ഷിച്ചിരിക്കുന്നത്. അമേരിക്ക സംഭരിച്ചുവച്ചിരിക്കുന്നതിന്റെ പത്തിലൊന്ന് പോലും നമ്മുടെ കൈവശമില്ലെന്നര്‍ത്ഥം.
രണ്ടിടത്ത് കൂടി
ഇന്ത്യയുടെ നിലവിലെ ശേഖരം 90 ദിവസത്തേക്ക് മാത്രമേ ഉണ്ടാകൂ. എന്തായാലും സർക്കാർ രണ്ട് ഭൂഗർഭ കരുതൽ സംഭരണികൂടി നിർമിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഇത് കൂടി പൂർത്തിയാകുന്പോൾ ഇന്ത്യയുടെ കരുതൽ എണ്ണശേഖരം 6.5 ദശലക്ഷം ടൺ ആകും. ഒഡീഷയിലെ ചന്ദിഖോലിലും കർണാടകത്തിലെ പദൂരിലും ആണ് പുതിയ സംഭരണികൾ പണിയുക.
പരിമിതി മറികടക്കാം
എണ്ണശേഖരത്തിൽ ഇന്ത്യയുടെ പരിമിതിയാണ് മേൽ സൂചിപ്പിച്ചത്. അതിനെ മറികടക്കാൻ പുതിയ പദ്ധതിയിലൂടെ സാധിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്തായാലും അമേരിക്കയിൽ നിന്ന് ഇന്ത്യ വലിയ തോതിൽ അസംസ്കൃത എണ്ണയും പ്രകൃതിവാദതകം ഇറക്കുമതി ചെയ്യുന്നുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതി രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ എത്തിയിട്ടുണ്ട് അമേരിക്ക.