ന്യൂഡൽഹി: റെസ്പിറേറ്ററ്റി മാസ്‌കുകളുടേതുൾപ്പെടെ എല്ലാത്തരം വ്യക്തിസുരക്ഷാ ഉപകരണങ്ങളുടേയും കയറ്റുമതി ഇന്ത്യ നിരോധിച്ചു. വെള്ളിയാഴ്ചയാണ് കയറ്റുമതിക്ക് ഇന്ത്യ താല്‍ക്കാലികമായി നിരോധനമേര്‍പ്പെടുത്തിയത്. കൊറോണ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിലാണ് ഇത്.
വായുജന്യ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ഉപകരണങ്ങളുടെ കയറ്റുമതി ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ നിരോധിച്ചതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് അടിയന്തര പ്രാധാന്യത്തോടെ ഉത്തരവിറക്കുകയായിരുന്നു. ഇന്ത്യയിൽ രോഗബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ വരും ദിവസങ്ങളില്‍ ഇത്തരം ഉപകരണങ്ങൾക്ക് ആവശ്യമേറുന്ന സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം. എന്‍-95 മാസ്‌കുകള്‍, തുണികള്‍, സര്‍ജിക്കല്‍ മാസ്‌കുകള്‍ തുടങ്ങിയവയാണ് ഇതിലുള്‍പ്പെടുക.

ചൈനയിൽ 200-ൽ അധികം പേരുടെ മരണത്തിനു കാരണമായ കൊറോണ വൈറസ് പടര്‍ന്നുപിടിച്ച പശ്ചാത്തലത്തില്‍ ഇത്തരം ഉൽപ്പന്നങ്ങളുടെ ആവശ്യകത വർദ്ധിച്ചേക്കാമെന്നതിനാൽ നിലവിൽ ഈ നീക്കം പ്രാധാന്യമർഹിക്കുന്നുണ്ട്. ചൈനയില്‍ മാസ്‌കുകള്‍ക്ക് വലിയ ക്ഷാമം നേരിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. അതിനാൽ തന്നെ ഇന്ത്യയില്‍ നിന്നുള്ള മാസ്‌ക് കയറ്റുമതിയില്‍ കഴിഞ്ഞ ദിവസങ്ങളിൽ വലിയ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. യഥാര്‍ഥ വിലയേക്കാള്‍ പത്തിരട്ടി കൂടുതല്‍ വിലയ്ക്കാണ് ഈ മാസ്‌കുകള്‍ കയറ്റുമതി ചെയ്തത്. രാജ്യത്ത് മാസ്‌കുകള്‍ക്ക് ക്ഷാമം നേരിടുന്നാതായി ഓള്‍ ഇന്ത്യ ഫുഡ് ആന്റ് ഡ്രഗ് ലൈസന്‍സ് അഡ്മിനിസ്‌ട്രേഷന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അറിയിച്ചിരുന്നു. കയറ്റുമതി തുടര്‍ന്നാല്‍ ആവശ്യമുള്ളപ്പോള്‍ രാജ്യത്ത് മാസ്‌കുകള്‍ക്ക് ക്ഷാമം നേരിടേണ്ടിവരുമെന്നത് കണക്കിലെടുത്താണ് കയറ്റുമതി നിരോധനം നടപ്പാക്കിയത്.


Click it and Unblock the Notifications