കടത്തിൽ മുങ്ങിയ പൊതുമേഖലാ വിമാന കമ്പനിയായ എയർ ഇന്ത്യയുടെ ഓഹരി വിൽപ്പനയ്‌ക്കായി അധികൃതർ ഒൻപതോളം കമ്പനികളുമായി കൂടിക്കാഴ്ച നടത്തി. ഇൻഡിഗോ, ഐഎജി, ടാറ്റ സൺസ്, സ്‌പൈസ് ജെറ്റ്, ബ്രിട്ടീഷ് എയർവേയ്‌സ് തുടങ്ങി ഒൻപതോളം കമ്പനികളുമായാണ് കൂടിക്കാഴ്ച നടത്തിയത്. 1932-ൽ ടാറ്റ എയർലൈൻ എന്ന പേരിൽ ആരംഭിക്കുകയും പിന്നീട് സർക്കാർ ഏറ്റെടുക്കുകയും ചെയ്ത എയർ ഇന്ത്യ 2007 മുതൽ നഷ്‌ടത്തിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ വർഷം എയർ ഇന്ത്യയ്‌ക്ക് 1.2 ബില്യൺ ഡോളർ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇത് എക്കാലത്തെയും ഉയർന്ന നിരക്കാണ്. എയർ ഇന്ത്യയുടെ സ്ഥാപകരായ ടാറ്റാ ഗ്രൂപ്പ് നേരത്തെ കമ്പനി ഏറ്റെടുക്കാന്‍ താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കിരുന്നു. നിലവില്‍ വിസ്താരയും എയര്‍ ഏഷ്യയും ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമാണ്. കഴിഞ്ഞ തവണ കമ്പനിയുടെ 76 ശതമാനം ഓഹരിയായിരുന്നു വിൽപ്പനയ്‌ക്ക് വെച്ചത്.
കൊറോണ വൈറസ് ആശങ്ക, ഇന്ത്യൻ ഓഹരി വിപണിയിൽ വൻ ഇടിവ്
എന്നാൽ ഓഹരി വിൽപ്പന നടക്കാത്ത സാഹചര്യത്തിൽ കമ്പനിയുടെ മുഴുവൻ ഓഹരികളും വിൽക്കാനുള്ള തീരുമാനത്തിൽ സർക്കാർ എത്തിച്ചേരുകയായിരുന്നു. ആദ്യ മോദി സർക്കാറിന്റെ കാലത്ത് നടപ്പാക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണം നടക്കാതിരുന്നത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇനി നിക്ഷേപകരെത്തിയില്ലെങ്കിൽ എയര്‍ ഇന്ത്യ അടച്ചു പൂട്ടേണ്ടിവരുമെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി നവംബറിൽ ഇന്ത്യൻ പാർലമെന്റിൽ അറിയിച്ചിരുന്നു. ടെണ്ടർ സമർപ്പിക്കാനുള്ള അവസാന ദിവസം മാർച്ച് 17 ആണ്. ഇതിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട സ്ഥാപനങ്ങളുടെ ലിസ്റ്റ് മാർച്ച് 31-നു പുറത്തു വിടും.