ഇന്ത്യയിലേക്കും പുറത്തേക്കുമുള്ള അന്താരാഷ്ട്ര വിമാനയാത്ര ജൂലൈ 31 വരെ നിര്‍ത്തിവയ്ക്കുമെന്ന് ഇന്ത്യയുടെ ഏവിയേഷന്‍ റെഗുലേറ്ററായ, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു. 'ഷെഡ്യൂള്‍ഡ് ഇന്റര്‍നാഷണല്‍ കൊമേഴ്‌സ്യല്‍ പാസഞ്ചര്‍ സര്‍വീസുകള്‍ സംബന്ധിച്ച് പുറപ്പെടുവിച്ച സര്‍ക്കുലറിന്റെ സാധുത 2020 ജൂലൈ 31, 23:59 മണി ഐഎസ്ടി വരെ അതോറിറ്റി നീട്ടി, ' 26-06-2020 തീയതിയിലെ സര്‍ക്കുലറിന്റെ ഭാഗിക പരിഷ്‌കരണത്തിന്റെ ഭാഗമായി ഡിജിസിഎ പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇപ്രകാരം പറയുന്നത്. എന്നാല്‍, ഡിജിസിഎ അംഗീകരിച്ച അന്തര്‍ദ്ദേശീയ ഓള്‍-കാര്‍ഗോ പ്രവര്‍ത്തനങ്ങള്‍ക്കും ഫ്‌ളൈറ്റുകള്‍ക്കും ഈ നിയന്ത്രണം ബാധകമല്ല. അന്താരാഷ്ട്ര വിമാനയാത്ര ജൂലൈ 15 വരെ നിര്‍ത്തിവയ്ക്കുമെന്ന് ഡിജിസിഎ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.
ഇതിപ്പോള്‍ ഡിജിസിഎ ജൂലൈ അവസാനം വരെ നീട്ടി. രാജ്യത്തെ കൊവിഡ് 19 സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് ഈ തീരുമാനമെന്ന് ഡിജിസിഎയിലെ ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇപ്പോള്‍ കേസുകള്‍ പ്രതിദിനം 20,000 -ത്തോളം വര്‍ദ്ധിച്ചു തുടങ്ങിയെന്നും ജൂലൈ 31 വരെ സ്ഥിതി മെച്ചപ്പെടുമെന്ന് തോന്നുന്നില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. കൊറോണ വൈറസ് കേസുകളില്‍ ഇനിയും വര്‍ധനവുണ്ടായേക്കാം എന്നതിനാലാണ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഈ തീരുമാനമെടുത്തത്. എന്നിരുന്നാലും, ഈ സര്‍ക്കുലറില്‍, തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ ഓരോ കേസ് അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ഷെഡ്യൂള്‍ഡ് ഫ്‌ളൈറ്റുകള്‍ അനുവദിച്ചേക്കാം. ചില രാജ്യങ്ങളുമായി എയര്‍ ബബിള്‍സ് അല്ലെങ്കില്‍ എയര്‍ ബ്രിഡ്ജുകള്‍ അന്തിമമാക്കുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്.
വന്ദേ ഭാരത് മിഷനു കീഴില്‍ എയര്‍ ഇന്ത്യ നടത്തുന്ന പാതയിലൂടെ ഗതാഗതത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കുമോ എന്ന് ചോദിച്ചുകൊണ്ട്, യുഎസ്, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങി നിരവധി രാജ്യങ്ങളിലെ ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് ഇന്ത്യന്‍ സര്‍ക്കാരിന് വേണ്ടി അഭ്യര്‍ത്ഥനകള്‍ ലഭിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ 190,000 -ഓളം പൗരന്മാരെ തിരികെ കൊണ്ടുവരാനാണ് കേന്ദ്രമന്ത്രി ഹര്‍ദീപ് പുരി വന്ദേ ഭാരത് മിഷന് തുടക്കം കുറിച്ചതെങ്കിലും മെയ് 6 മുതല്‍ 445,000 ആളുകള്‍ ഇതിനകം തന്നെ ഇന്ത്യയിലേക്ക് മടങ്ങിയിട്ടുണ്ട്. വന്ദേ ഭാരത് മിഷന്റെ നാലാം ഘട്ടത്തിന്റെ ഭാഗമായി, എയര്‍ ഇന്ത്യ, സ്വകാര്യ എയര്‍ലൈന്‍ എന്നിവ വഴി അഞ്ഞൂറിലധികം വിമനങ്ങളുമായി സര്‍വീസ് നടത്താന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുകയാണ്.