ദില്ലി; വികസനം, വ്യാപാരം, പുരോഗതി എന്നിവയെ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളിൽ പങ്കാളികളാകാൻ ഇന്തോ പസഫിക് മേഖലയിലെ വ്യാപാര സമൂഹത്തെ ക്ഷണിച്ച് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ.ഇന്തോ പസഫിക് മേഖലയിലെ വ്യാപാര മന്ത്രിമാരുടെ പ്രത്യേക പ്ലീനറി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.
ഇന്തോ പസഫിക് മേഖലയിൽ കൂടുതലായി നിലവിൽ വരുന്ന വ്യാപാര ഉടമ്പടികൾ, കാലാനുസൃതമായി തീരുവകളിൽ വലിയതോതിലുള്ള കുറവ് സൃഷ്ടിച്ചിട്ടുണ്ടെന്ന് പിയൂഷ് ഗോയൽ പറഞ്ഞു. എന്നാൽ രാജ്യങ്ങൾ മുന്നോട്ടു വയ്ക്കുന്ന തീരുവ ഇതര നടപടികൾ മേഖലയിലെ വ്യാപാരത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാണിജ്യം എളുപ്പമാക്കുന്ന നടപടികൾ അതിർത്തി കടന്നുള്ള ചരക്കു നീക്കത്തെ കൂടുതൽ സുഗമമാക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ക്ലിയറൻസ് നടപടികൾക്കായി ഒരു ഏകജാലക സംവിധാനം ഉടൻതന്നെ സജ്ജമാക്കും എന്നും കേന്ദ്ര മന്ത്രി ഉറപ്പുനൽകി. വ്യാപാര സൗഹൃദ അന്തരീക്ഷം വളർത്തുന്ന നടപടികളിൽ മുൻ വർഷത്തേക്കാൾ മികച്ച പുരോഗതി കൈവരിച്ച ആദ്യ പത്ത് രാഷ്ട്രങ്ങളിൽ ഒന്നായി തുടർച്ചയായ മൂന്നാം തവണയും 2020-ലെ വ്യാപാര സൗഹൃദ റിപ്പോർട്ട് ഇന്ത്യയെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ മൂന്നുവർഷത്തിനിടെ 67 സ്ഥാനങ്ങളാണ് രാജ്യം മെച്ചപ്പെടുത്തിയത്.
പരിസ്ഥിതി ആഘാതം പരമാവധി കുറയ്ക്കുന്ന ക്ലീൻ സാങ്കേതികവിദ്യ, വിനോദസഞ്ചാരം, ചരക്കുനീക്കം, സുസ്ഥിര കാർഷിക നടപടികൾ, സ്റ്റാർട്ടപ്പുകൾ, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, ലൈഫ് സയൻസ് മേഖലകളിൽ നമ്മുടെ കയറ്റുമതി-ഇറക്കുമതി പങ്കാളിത്തം കൂടുതൽ വികസിപ്പിക്കാൻ സാധിക്കുമെന്നും ശ്രീ ഗോയൽ അഭിപ്രായപ്പെട്ടു. തങ്ങളുടേതായ ഉത്പാദന കേന്ദ്രങ്ങൾ സ്ഥാപിക്കാനും അതുവഴി ഓരോരുത്തരുടെയും വിതരണ ശൃംഖലകളിലേക്കുള്ള ഏകീകരണം വേഗത്തിലാക്കാനും അദ്ദേഹം കമ്പനികളെ സ്വാഗതം ചെയ്തു.റിപ്പബ്ലിക് ഓഫ് കൊറിയ, കെനിയ, യുഎഇ, ഫിജി, ശ്രീലങ്ക എന്നീ രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തെ അഭിസംബോധന ചെയ്തു.