മുംബൈ: കാര്‍ഷിക മേഖലയില്‍ കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ത്യയും ഇസ്രായേലും തീരുമാനിച്ചു. ഇന്ത്യയില്‍ ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന മൂന്ന് വര്‍ഷത്തെ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ഇന്ത്യന്‍ ഗ്രാമീണ മേഖലയില്‍ കാര്‍ഷിക ഉല്‍പ്പാദനം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് കരാര്‍ എന്ന് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ കരാര്‍ ഒപ്പുവയ്ക്കുന്ന ചടങ്ങില്‍ പറഞ്ഞു. ഇന്തോ-ഇസ്രായേല്‍ ഗ്രാമങ്ങള്‍ ഒരുക്കുകയാണ് ചെയ്യുക. 12 സംസ്ഥാനങ്ങളിലാണ് കരാറിന്റെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ നടക്കുക.

ഗ്രാമങ്ങളില്‍ നടപ്പാക്കേണ്ട പദ്ധതിക്ക് രൂപം നല്‍കുക ഇസ്രായേല്‍ ആയിരിക്കും. അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാകും പദ്ധതി നടപ്പാക്കുക. കാര്‍ഷിക ഉല്‍പ്പാദനം വര്‍ധിപ്പിക്കുക, കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുക എന്നിവയാണ് ലക്ഷ്യമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇസ്രായേല്‍ നോഡല്‍ ഏജന്‍സിയായ മാഷവ് ഒട്ടേറെ വികസ്വര രാജ്യങ്ങളുമായി കാര്‍ഷിക മേഖലയിലെ സാങ്കേതിക വിദ്യ പങ്കുവയ്ക്കുന്നുണ്ട്. ഇന്ത്യയില്‍ 12 സംസ്ഥാനങ്ങളിലായി 29 പ്രവര്‍ത്തന കേന്ദ്രങ്ങളാണ് ഒരുക്കുക.
ഇന്തോനേഷ്യയില്‍ നടന്ന 1955ലെ ഏഷ്യ പസഫിക് സമ്മേളനത്തില്‍ ഇസ്രായേലിനെ ക്ഷണിച്ചിരുന്നില്ല. രാഷ്ട്രീയ കാരണങ്ങളാലായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് കാര്‍ഷിക മേഖലയുടെ സമൃദ്ധി ലക്ഷ്യമിട്ട് പുതിയ ഏജന്‍സിയായ മാഷവ് ഇസ്രായേല്‍ രൂപീകരിച്ചത്. അന്നത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി ഗ്ലോദ മിര്‍ ആണ് ഇതിന് മുന്‍കൈ എടുത്തത്. പിന്നീട് ഏജന്‍സി കൂടുതല്‍ സാങ്കേതിക വിദ്യ കരസ്ഥാമാക്കി. പ്രവര്‍ത്തനം കൂടുതല്‍ മികവുറ്റതാക്കി.
ഇന്ന് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കാര്‍ഷിക ഓര്‍ഗനൈസേഷന് ഉള്‍പ്പെടെ കാര്‍ഷിക മേഖലയില്‍ നേട്ടമുണ്ടാക്കാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യകള്‍ ഇസ്രായേല്‍ കൈമാറുന്നുണ്ട്. ഇന്ത്യയില്‍ സ്വകാര്യ മേഖലയുമായി ബന്ധപ്പെട്ടും ഇസ്രായേല്‍ ഏജന്‍സി പ്രവര്‍ത്തിക്കുമെന്നാണ് സൂചന. 2008ലാണ് ഇസ്രായേലുമായി ഇക്കാര്യത്തില്‍ ഇന്ത്യ ആദ്യം കരാറുണ്ടാക്കിയത്. നാല് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി. ഇപ്പോള്‍ അഞ്ചാം ഘട്ടമായി മൂന്ന് വര്‍ഷത്തേക്കുള്ള കരാറാണ് ഒപ്പുവച്ചിരിക്കുന്നത്.


Click it and Unblock the Notifications