ഇന്ത്യയുടെ ജിഡിപി (മൊത്തം ആഭ്യന്തര വളര്‍ച്ച) കണക്കുകള്‍ പുറത്ത്. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദം ഇന്ത്യ കുറിച്ചത് നെഗറ്റീവ് 23.9 ശതമാനം വളര്‍ച്ച. ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് ഏപ്രില്‍ - ജൂണ്‍ കാലത്ത് രാജ്യം രേഖപ്പെടുത്തിയത്. നേരത്തെ, വര്‍ഷാവര്‍ഷം അടിസ്ഥാനപ്പെടുത്തിയുള്ള ഇന്ത്യയുടെ മൊത്തം ആഭ്യന്തര വളര്‍ച്ച 16 മുതല്‍ 25 ശതമാനം വരെ ചുരുങ്ങുമെന്ന് സാമ്പത്തിക രംഗത്തെ വിഗദ്ധര്‍ പ്രവചിച്ചിരുന്നു.
കൊറോണ വൈറസ് ഭീതിയും ലോക്ക്ഡൗണും വരുത്തിവെച്ച ക്ഷീണത്തിന്റെ ബാക്കിപത്രമാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം തിങ്കളാഴ്ച്ച പുറത്തുവിട്ടത്. ഇതേസമയം, അനൗപചാരിക മേഖലകളിലെ സര്‍വേ ഫലം കൂടി പുറത്തുവരുമ്പോള്‍ ജിഡിപി കണക്കുകള്‍ 25 ശതമാനം വരെ വീണ്ടും പരിഷ്‌കരിക്കപ്പെടുമെന്നാണ് പൊതുനിഗമനം.
വളര്‍ച്ചാ നിരക്കില്‍ രാജ്യം ഇത്രയേറെ താഴോട്ടുപോകുന്നത് ഇതാദ്യമായാണ്. 1996 മുതലാണ് ഇന്ത്യയില്‍ ഓരോ പാദത്തിലെയും ജിഡിപി കണക്കുകള്‍ പുറത്തുവിടാന്‍ തുടങ്ങിയത്. നേരത്തെ, 2019 സാമ്പത്തിക വര്‍ഷം അവസാനപാദം 3.1 ശതമാനമായിരുന്നു രാജ്യം കുറിച്ച മൊത്തം ആഭ്യന്തര വളര്‍ച്ച. എന്തായാലും പുതിയ കണക്കുകള്‍ ശുഭകരമായ ചിത്രമല്ല ഇന്ത്യയ്ക്ക് നല്‍കുന്നത്.
നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദം മൊത്തം മൂല്യവര്‍ധിത വളര്‍ച്ച (ജിവിഎ) 22.8 ശതമാനം ഇടിഞ്ഞു. ഉത്പാദനം 39.3 ശതമാനവും കുറഞ്ഞു. ഖനന മേഖലയില്‍ 23.3 ശതമാനം ഇടിവാണ് രാജ്യം കണ്ടത്. മൊത്ത സ്ഥിരമൂലധന രൂപീകരണം (ജിഎഫ്‌സിഎഫ്) 52.9 ശതമാനം പരിമിതപ്പെട്ടെന്ന് കേന്ദ്ര റിപ്പോര്‍ട്ട് പറയുന്നു. വൈദ്യുത വ്യവസായം 7 ശതമാനവും കെട്ടിട്ട നിര്‍മ്മാണ വ്യവസായം 50.3 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇതേസമയം, ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ കൃഷിയുമായി ബന്ധപ്പെട്ട മേഖലകള്‍ 3.4 ശതമാനം വളര്‍ച്ച കുറിച്ചത് അല്‍പ്പമെങ്കിലും ആശ്വാസമേകുന്നുണ്ട്.
എന്തായാലും ജിഡിപി വളര്‍ച്ചാ നിരക്കില്‍ ഇന്ത്യ മാത്രമല്ല പിന്നിലുള്ളത്. യുകെ, ജര്‍മനി, അമേരിക്ക തുടങ്ങിയ പ്രമുഖ രാജ്യങ്ങളെല്ലാം തകര്‍ച്ചയെ ഉറ്റുനോക്കുകയാണ്. ഏപ്രില്‍ - ജൂണ്‍ പാദം 21.7 ശതമാനം ഇടിവാണ് ആഭ്യന്തര വളര്‍ച്ചയില്‍ യുകെയ്ക്ക് സംഭവിച്ചത്. ജര്‍മനിയുടെ തകര്‍ച്ച 10.10 ശതമാനത്തില്‍ എത്തിനില്‍ക്കുന്നു. അമേരിക്കയുടേത് 9.10 ശതമാനത്തിലും. ഇതേസമയം, ചൈന മാത്രമാണ് ഒഴുക്കിനെതിരെ നീന്തിയത്. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദം 3.20 ശതമാനം വളര്‍ച്ച ചൈന കുറിച്ചിട്ടുണ്ട്.
നേരത്തെ, 'ലോക്ക്ഡൗണ്‍' പാദത്തില്‍ ഇന്ത്യയുടെ ജിഡിപി (മൊത്തം ആഭ്യന്തര ഉത്പാദനം), ജിവിഎ (മൊത്തം മൂല്യവര്‍ധിത വളര്‍ച്ച) കണക്കുകള്‍ 25 ശതമാനത്തോളം ഇടിയുമെന്ന് റേറ്റിങ് ഏജന്‍സിയായ ഐസിആര്‍എ പ്രവചിച്ചിരുന്നു. ഇന്ത്യാ റേറ്റിങ്ങ്‌സ് ആന്‍ഡ് റിസര്‍ച്ച് പ്രവചിച്ചിരിക്കുന്നതാകട്ടെ 17.03 ശതമാനം നെഗറ്റീവ് വളര്‍ച്ചയും. എന്നാൽ കേന്ദ്ര കണക്കുകൾ പുറത്തുവരുമ്പോൾ 23.9 ശതമാനം തകർച്ചയിലേക്കാണ് രാജ്യം ഉറ്റുനോക്കുന്നത്.