ദില്ലി: രാജ്യത്തെ സ്വര്‍ണ ഇറക്കുമതി വന്‍തോതില്‍ കുറഞ്ഞു. സ്വര്‍ണ വില കയറിയതും കൊറോണ പ്രതിസന്ധിയുമാണ് ഇറക്കുമതി ഇടിയാന്‍ കാരണം. നടപ്പ് സാമ്പത്തിക വര്‍ഷം ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 47 ശതമാനം ഇടിവാണ് സ്വര്‍ണ ഇറക്കുമതിയിലുണ്ടായിരിക്കുന്നതെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 928 കോടി ഡോളറിന്റെ സ്വര്‍ണമാണ് ഇന്ത്യയില്‍ ഈ വര്‍ഷം ഇറക്കിയത്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 1764 കോടി ഡോളറിന്റെ സ്വര്‍ണം ഇറക്കിയിരുന്നു.
ഏപ്രില്‍ മാസം മുതലാണ് ഇന്ത്യയില്‍ കൊറോണ വ്യാപനമുണ്ടായത്. കൊറോണയെ പ്രതിരോധിക്കാന്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും ഈ വേളയിലാണ്. തുടര്‍ന്ന് രാജ്യം പൂര്‍ണമായും അടച്ചിട്ടു. മാസങ്ങള്‍ക്ക് ശേഷം സജീവമായി തുടങ്ങുന്നതേയുള്ളൂ. അതുകൊണ്ടുതന്നെയാണ് ഇറക്കുമതിയിലെ കുറവ് പ്രകടമാകുന്നത്. അതേസമയം നേരിയ തോതില്‍ ഇറക്കുമതി വര്‍ധിക്കുന്നതിന്റെ സൂചനയുമുണ്ട്. ഏപ്രില്‍ മുതലുള്ള കണക്ക് നോക്കിയാല്‍ ഏറ്റവും കൂടുതല്‍ ഇറക്കുമതി നടന്നത് കഴിഞ്ഞ മാസമാണ്. അതായത് വിപണി സജീവമാകാന്‍ തുടങ്ങിയ വേളയില്‍ ഇറക്കുമതിയും ഉയരാന്‍ തുടങ്ങി എന്നര്‍ഥം.
കൊവിഡിനൊപ്പം കുതിച്ചുയർന്ന് ബിറ്റ്കോയിൻ വരുമാനം; നിക്ഷേപകരുടെ സുരക്ഷിത നിക്ഷേപം
ഒക്ടോബറില്‍ മുന്‍ മാസങ്ങളെ അപേക്ഷിച്ച് 36 ശതമാനം സ്വര്‍ണ ഇറക്കുമതി വര്‍ധിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം വെള്ളി ഇറക്കുമതിയിലും കുറവ് വന്നിട്ടുണ്ട്. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി കുറഞ്ഞത് കാരണം രാജ്യത്തിന്റെ വ്യാപാര കമ്മിയിലുള്ള വിടവ് കുറഞ്ഞിട്ടുണ്ട്. സ്വര്‍ണം, വെള്ളി, എണ്ണ എന്നിവയുടെ ഇറക്കുമതിയാണ് ഇന്ത്യയില്‍ കൂടുതലായി നടന്നിരുന്നത്. കൊറോണ കാലത്ത് ഇവ മൂന്നും കുറഞ്ഞു. ഇതാണ് വ്യാപാര കമ്മിയുടെ വിടവ് കുറയാന്‍ ഇടയാക്കിയത്. കയറ്റുമതി-ഇറക്കുമതി അളവ് അടിസ്ഥാനമാക്കിയാണ് വ്യാപാര കമ്മി കണക്കാക്കുക.
ലോകത്ത് സ്വര്‍ണം കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ആഭരണ ആവശ്യങ്ങളാണ് ഇന്ത്യക്കാര്‍ കൂടുതലും സ്വര്‍ണം വാങ്ങുന്നത്. പ്രതിവര്‍ഷം 900 ടണ്‍ വരെ സ്വര്‍ണം ഇന്ത്യക്കാര്‍ വാങ്ങുന്നു എന്നാണ് കണക്ക്.