കൊറോണ വൈറസ് പശ്ചാത്തലത്തിൽ 2020, 2021 വർഷങ്ങളിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഒരു ശതമാനത്തിൽ നിന്ന് അൽപം കൂടുതലായിരിക്കുമെന്ന് ആഗോള സാമ്പത്തിക ഏജൻസിയായ ഇന്‍റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ്. ഇത് ശക്തമായ ഒരു വളർച്ചയല്ലെങ്കിലും ലോകത്തിലെ മറ്റ് പല രാജ്യങ്ങൾക്കും സമാനമായിരിക്കുമെന്നും, കോവിഡ്-19 മഹാമാരി ആദ്യം കണക്കാക്കിയതിലും കൂടുതൽ നാശനഷ്ടങ്ങളാണ് ആഗോള സാമ്പത്തിക മേഖലയിൽ ഉണ്ടാക്കിയതെന്നും ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ ഗീത ഗോപിനാഥ് പറഞ്ഞു.
'ഇന്ത്യയുടെ പരീക്ഷണ ശേഷി ഇനിയും വിപുലീകരിക്കേണ്ടതുണ്ടെന്നും, കുറച്ചുകൂടി ബജറ്റ് ചെലവുകൾ ദുർബലരായ ആളുകൾക്കും ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുമായി (എസ്എംഇ) മാറ്റിവയ്‌ക്കണമെന്നും' പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് എന്ത് ഉപദേശമാണ് നൽകേണ്ടതെന്ന ചോദ്യത്തിന് അവർ മറുപടി നൽകി.

ഈ വർഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കിലേക്ക് കൂപ്പുകുത്തുമെന്നും, സമ്പദ്‌വ്യവസ്ഥയില്‍ 4.5 ശതമാനത്തിന്റെ ഇടിവുണ്ടാവുമെന്നും ഐഎംഎഫ് കഴിഞ്ഞ ദിവസം പ്രവചിച്ചിരുന്നു. 2020-ന്റെ ആദ്യ പകുതിയിൽ വിവിധ റേറ്റിംഗ് ഏജൻസികൾ പ്രവചിച്ചതിനെക്കാൾ കടുത്ത ആഘാതമാണ് കോവിഡിൻറെ പശ്ചാത്തലത്തിൽ ഇന്ത്യൻ സാമ്പത്തിക രംഗം നേരിടുന്നത്. വൈറസ് വ്യാപനം തടയാനായി രാജ്യത്ത് നീണ്ടുനിന്ന സമ്പൂർണ്ണ ലോക്ക്‌ഡൗണും പ്രതീക്ഷതിനേക്കാൾ മന്ദഗതിയിലായ വളർച്ചയുമാണ് ഇന്ത്യയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്നാണ് ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നത്.
ഏപ്രിലിൽ ബിസിനസുകൾ വീണ്ടും ആരംഭിക്കുകയും പുതിയ അണുബാധകൾ വളരെ കുറവായിരിക്കുകയും ചെയ്ത സാഹചര്യത്തിൽ 2020-ൽ നല്ല വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരേയൊരു പ്രധാന സമ്പദ്‌വ്യവസ്ഥ ചൈനയുടേതായിരിക്കും. മാസങ്ങളോളമാണ് ചൈനയെപ്പോലൊരു വലിയ രാജ്യം സ്തംഭനാവസ്ഥയിൽ നിന്നത്. എന്നിട്ടും ചൈനയുടെ വളർച്ച നെഗറ്റീവിലേക്ക് എത്തിയിട്ടില്ല. ചൈന 1.2 ശതമാനം വളർച്ചയിലേക്ക് നീങ്ങുമെന്നാണ് ഏപ്രിൽ മാസത്തിൽ ഐഎംഎഫ് പ്രവചിച്ചിരുന്നത്. എന്നാൽ ഐഎംഎഫ് നൽകുന്ന പുതിയ കണക്കുകൾ പ്രകാരം ഇത് ഒരു ശതമാനമായി കുറഞ്ഞിട്ടുണ്ട്.
മറ്റ് പല വലിയ സമ്പദ്‌വ്യവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോൾ നിലവിൽ ചൈനയാണ് നല്ല വളർച്ച കൈവരിക്കുന്നത്. ഇതിന് സമാനമായി മറ്റൊന്ന് കണ്ടെത്താൻ പ്രയാസമാണ്. അവരുടെ വീണ്ടെടുക്കലും വളരെ ശക്തമാണ്. വൈറസിന്റെ പ്രതിരോധിച്ച് വളരെ വേഗത്തിൽ മുന്നോട്ട് പോകുന്നതിൽ ചൈന വിജയിച്ചിട്ടുണ്ടെന്നും ഗീത ഗോപിനാഥ് കൂട്ടിച്ചേർത്തു.


Click it and Unblock the Notifications