ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും പൂട്ടിട്ട് കേന്ദ്രം, വ്യാജന്മാരെ 3 മണിക്കൂറിൽ പുറത്താക്കണം, വായിക്കാം
പുതിയ കാലം എന്നത് സോഷ്യൽ മീഡിയ യുഗമാണ്. മനുഷ്യ സമൂഹത്തിന്‍റെ നേർ വിപരീതമാണ് സോഷ്യൽ മീഡിയ. പക്ഷെ ഇനി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമ്പോൾ ഒന്ന് ശ്രദ്ധിക്കുന്നതാണ് നല്ലതാണ്. കാരണം സോഷ്യൽ മീഡിയയുടെ ദുരുപയോഗം തടയാന്‍ നിയമങ്ങൾ കർശനമാക്കുകയാണ് കേന്ദ്ര സർക്കാർ. നിയമവിരുദ്ധമെന്ന് സർക്കാർ സംവിധാനങ്ങൾ പറയുന്ന ഉള്ളടക്കം നീക്കം ചെയ്യാനുള്ള സാവകാശം വെട്ടിക്കുറച്ചും എഐ നിർമ്മിത ഉള്ളടക്കത്തിനടക്കം കർശന നിയന്ത്രണം ഏർപ്പെടുത്തിയും 2021ലെ ഐടി നിയമം ഭേദഗതി ചെയ്ത് ഉത്തരവിറക്കി. നിയമം ഫെബ്രുവരി 20 മുതൽ പ്രാബല്ല്യത്തിൽ വരും.
മൂന്ന് മണിക്കൂറിനുള്ളിൽ നീക്കണം
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, എക്സ് (ട്വിറ്റർ) തുടങ്ങിയ പ്ലാറ്റ്ഫോമുകൾക്ക് ഇനിമുതൽ നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ 3 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം. നേരത്തെ ഒരു പോസ്റ്റ് നീക്കം ചെയ്യാൻ കമ്പനികൾക്ക് 36 മണിക്കൂർ വരെ സമയം ലഭിച്ചിരുന്നു. എന്നാൽ ഇനിമുതൽ സർക്കാർ സംവിധാനങ്ങളോ കോടതികളോ ഒരു പോസ്റ്റ് നീക്കം ചെയ്യാൻ നിർദേശിച്ചാൽ, അത് പാലിക്കാൻ കമ്പനികൾക്ക് മൂന്ന് മണിക്കൂർ മാത്രമേ സമയം ലഭിക്കൂ.
പുതിയ നിയമപ്രകാരം കൃത്രിമമായി നിര്‍മിച്ച ഉള്ളടക്കങ്ങളില്‍ അക്കാര്യം വ്യക്തമായി രേഖപ്പെടുത്തണം. സമൂഹമാധ്യമങ്ങളില്‍ കൃത്രിമ ഉള്ളടക്കം അപ്‌ലോഡ് ചെയ്യുന്നതിന് മുന്‍പ് ഉപയോക്താവ് പ്രസ്താവന നല്‍കണം. ആധികാരികത ഉറപ്പാക്കാന്‍ ആവശ്യമായ സാങ്കേതിക സംവിധാനങ്ങള്‍ പ്ലാറ്റ്ഫോമുകളും ഉപയോഗിക്കണം. പൊലീസിൽ ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ മുതൽ ഉന്നത പദവിയിലുള്ളവർക്ക് വരെ ഉള്ളടക്കം നീക്കം ചെയ്യാൻ ആവശ്യപ്പെടാം. സർക്കാർ ആവശ്യപ്പെട്ടാൽ പോസ്റ്റുകളെക്കുറിച്ചും പോസ്റ്റ് ചെയ്തയാളെക്കുറിച്ചും വിവരങ്ങൾ നൽകാൻ മുൻപ് 24 മണിക്കൂർ സമയമുണ്ടായിരുന്നു, അത് പുതിയ നിയമ പ്രകാരം രണ്ട് മണിക്കൂറായി കുറച്ചു. ഉപയോക്താവിന്റെ പരാതികൾ സ്വീകരിക്കാൻ 15 ദിവസം സമയമുണ്ടായിരുന്നത് 7 ദിവസമാക്കി.

വ്യാജ വാർത്തകൾക്ക് പൂട്ട്
ഐഎ വലിയ വളർച്ച നേടിയതോടെ വ്യാജ വാർത്തകളുടെ പ്രളയമായിരുന്നു സാമൂഹിക മാധ്യമങ്ങളിൽ. സത്യമേത്, അസത്യമേത് എന്ന് തിരിച്ചറിയാൻ സാധിക്കാത്ത രീതിയിലുള്ള ഉള്ളടക്കങ്ങൾ വലിയ തലവേദന സൃഷ്ടിച്ചു. ഒരാൾ പറയാത്ത കാര്യം പറഞ്ഞതായും ചെയ്യാത്ത കാര്യം ചെയ്തതായും കാണിക്കുന്ന വീഡിയോകൾ നിരവധിയാണ്. അതുകൊണ്ടുതന്നെ സർക്കാറിന്‍റെ പുതിയ നിയമം ഈ വ്യജ നിർമ്മിതികൾക്ക് പരിധി നിശ്ചയിക്കുന്നതാണ്. അതോടൊപ്പം വ്യാജ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനുള്ള സമയ പരിധി കുറച്ചതും ഗുണം ചെയ്യും.
ഈ വർഷം ആദ്യം എക്‌സിന്‍റെ എഐ സേവനമായ ഗ്രോക്ക് സ്ത്രീകളുടെ അന്തസിന് കളങ്കം വരുത്തുന്ന ചിത്രങ്ങൾ സൃഷ്ടിച്ചിരുന്നു. ഇത് വലിയ വിമർശനത്തിന് ഇടയാക്കി. ലോക വ്യാപകമായി വലിയ പ്രതിഷേധം ഇതിനെതിരെ ഉയർന്നിരുന്നു. അതോടെ അത്തരം ചിത്രങ്ങൾ സൃഷ്ടിക്കുന്നത് തടയാൻ എക്സ് അതിന്‍റെ ഫിൽട്ടറുകൾ പരിഷ്കരിച്ചു.
എതിർപ്പ് ഉയരാൻ സാധ്യത
അതേസമയം പുതിയ നിയമത്തിന് ടെക് സ്ഥാപനങ്ങളിൽ നിന്ന് വ്യാപകമായ എതിർപ്പ് ഉയരുമെന്നാണ് സൂചന. നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ ഉള്ളടക്കത്തിൽ നടപടിയെടുക്കുന്നത് സാധ്യമാകുമോ എന്നതാണ് അവർ ഉന്നയിക്കുന്ന ചോദ്യം. അതോടൊപ്പം കനത്ത നിയമ സംവിധനാങ്ങൾ ഉപഭോക്താക്കളെ ആകർഷിക്കുന്നത് തടയുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഉപഭോക്താക്കൾ എഐ വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ അത് എഐ നിർമിതമാണോ എന്ന് പ്ലാറ്റ്‌ഫോമുകളെ അറിയിക്കണം. ഇത് മറച്ചുവെക്കാൻ ശ്രമിച്ചാൽ പോസ്റ്റ് നീക്കം ചെയ്യുക മാത്രമല്ല, അക്കൗണ്ട് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരുമെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇതും തിരിച്ചടി ആകുമെന്നാണ് ടെക് സ്ഥാപനങ്ങൾ പറയുന്നത്.


Click it and Unblock the Notifications


