ജപ്പാനെ പിന്തള്ളി ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി. നീതി ആയോഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബിവിആർ സുബ്രഹ്മണ്യം ശനിയാഴ്ച പറഞ്ഞു. രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) രേഖകൾ അനുസരിച്ചാണ് ഇന്ത്യയുടെ വളർച്ച കണക്കാക്കിയതെന്ന് നിതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗത്തിനുശേഷം അദ്ദേഹം വിശദീകരിച്ചു.
ഇന്ത്യ 4 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറിയിരിക്കുന്നു എന്നത് ഏറെ സന്തോഷകരമായി തോന്നുന്നു. ജപ്പാൻ എന്ന വലിയ രാജ്യത്തെ മറികടന്നാണ് ഇന്ത്യയുടെ ഈ കുതിപ്പ്. ഇത് ആഗോള തലത്തിൽ ഏറെ ശ്രദ്ധ വർദ്ധിക്കുന്ന വിഷയമായി മാറുന്നു.
ഇന്ത്യക്കു മുന്നിൽ ഈ രാജ്യങ്ങൾ...
"യുഎസ്, ചൈന, ജർമ്മനി എന്നിവ മാത്രമാണ് ഇന്ത്യയേക്കാൾ വലുത്. ശരിയായ രീതിയിൽ ആസൂത്രണം ചെയ്യുകയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്താൽ 2.5 മുതൽ 3 വർഷത്തിനുള്ളിൽ നമ്മൾ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും." എന്നാണ് സുബ്രഹ്മണ്യം പറഞ്ഞത്.
നിലവിലെ വിലയിൽ ഇന്ത്യയുടെ ജിഡിപി 4.187 ട്രില്യൺ ഡോളറാണ്. ഇത് ജപ്പാന്റെ സമ്പദ്‌വ്യവസ്ഥയായ 4.186 ട്രില്യൺ ഡോളറിൽ നേരിയ തോതിലുള്ള മുന്നേറ്റമാണ് കാണിക്കുന്നത്. അതൊരു ശക്തമായ കുതിപ്പാക്കി മാറ്റണം. പക്ഷേ 33,960 ഡോളർ എന്ന ജപ്പാന്റെ പ്രതിശീർഷ ജിഡിപി ഇന്ത്യയുടെ 2,880 ഡോളറിനേക്കാൾ വളരെ കൂടുതലാണ്. ഐഎംഎഫ് ഡാറ്റ പ്രകാരം, നിലവിൽ മൂന്നാം സ്ഥാനത്തുള്ള ജർമ്മനിയുടെ ജിഡിപി 4.74 ട്രില്യൺ ഡോളറും പ്രതിശീർഷ ജിഡിപി 55,910 ഡോളറുമാണ്.

ഇന്ത്യയുടെ വികസനം... പ്രധാനമന്ത്രിയുടെ പ്രഖ്യാപനം
ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് 2024-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തിരുന്നു. അതിനു ശേഷമാണ് ഇത്രയും വലിയ നേട്ടം കൈവരിച്ചിരിക്കുന്നത്. 2024-ൽ മൂന്നാമത്തെ തവണയും നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ എത്തിയതോടെയാണ് ഈ പ്രഖ്യാപനം നടന്നത്.
ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണെന്നും അത് മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുന്ന ദിവസം വിദൂരമല്ലെന്നും ബജറ്റിന് ശേഷമുള്ള സിഐഐ പരിപാടിയിൽ മോദി അഭിപ്രായപ്പെട്ടു. "2014 ൽ ഞങ്ങൾ അധികാരത്തിൽ വന്നപ്പോൾ, സമ്പദ്‌വ്യവസ്ഥയെ എങ്ങനെ മികവുറ്റ രീതിയിലേക്ക് കൊണ്ടു വരണമെന്ന ഏറ്റവും വലിയ ചോദ്യമായിരുന്നു ഉയർന്നിരുന്നത്. 2014 ന് മുമ്പ് സ്ഥിതി ദുർബലമായിരുന്നു, ലക്ഷക്കണക്കിന് കോടി രൂപയുടെ അഴിമതികൾ രാജ്യത്ത് നടന്നിട്ടുണ്ട്." എന്നും പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു.
അദ്ദേഹത്തിൻ്റെ ശക്തമായ തീരുമാനമാണ് ഇന്നത്തെ ഈ വളർച്ചക്കു വഴിയൊരുക്കിയത്. പ്രധാനമന്ത്രി മോദി തുടർച്ചയായി മൂന്നാം തവണയും അധികാരത്തിൽ തിരിച്ചെത്തിയ ഉടൻ 2024 ലെ ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞത് 2025 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് പറഞ്ഞിരുന്നു.
താരിഫുകളും തടസ്സം സൃഷ്ടിച്ചില്ല....
യുഎസ് പ്രഖ്യാപിച്ച താരിഫുകൾ ആഗോള വിപണിയിൽ ചാഞ്ചാട്ടം സൃഷ്ടിച്ചെങ്കിലും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് യാതൊരു കോട്ടവും സംഭവിച്ചില്ല എന്നതാണ് സത്യം. താരിഫിനു പിന്നാലെ പാകിസ്ഥാനുമായുള്ള സംഘർഷം നടന്നിട്ടും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് പ്രതിസന്ധികൾ നേരിടേണ്ടി വന്നില്ല. ഇപ്പോൾ ജപ്പാനെ പിന്നിലാക്കിയ ഇന്ത്യ വേഗം തന്നെ ജർമ്മനിയെ പിന്നിലാക്കി മുന്നേറുമെന്നതും ഉറപ്പാണ്.
സത്യത്തിൽ ജപ്പാൻ്റെ കാലിടറിയത് ഡൊണാൾഡ് ട്രംപ് താരിഫും പണപ്പെരുപ്പത്തിലെ തുടർച്ചയായ വർധനവും കാരണമാണ്. റിപ്പോർട്ടുകൾ പ്രകാരം, ജപ്പാനിലെ പണപ്പെരുപ്പം ഏപ്രിലിൽ 3.5 ശതമാനമായി കുത്തനെ ഉയർന്നു. ഇത് വലിയ കുതിപ്പാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.


Click it and Unblock the Notifications