റഷ്യൻ എണ്ണ ഇറക്കുമതി ഇന്ത്യ കുറയ്ക്കുമെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. 2025 വർഷത്തിന്‍റെ അവസാനത്തോടെ റഷ്യൻ എണ്ണ ഇറക്കുമതി ഇന്ത്യ കുത്തനെ കുറയ്ക്കും. നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.
എണ്ണ വാങ്ങുന്നത് കുറയ്ക്കുന്നത് ക്രമേണയാണെങ്കിലും ഗണ്യമായിരിക്കുമെന്നും നിലവിൽ ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 40 ശതമാനവും റഷ്യയിൽ നിന്നാണെന്നും ട്രംപ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താൻ സംസാരിച്ചെന്നും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറയ്ക്കുമെന്ന് മോദി ഉറപ്പുനൽകിയെന്നും ട്രംപ് കഴിഞ്ഞ ദിവസവും ആവർത്തിച്ചിരുന്നു. ഇന്ത്യയുടെ നിലപാട് യുക്രെയ്‌നിലെ സമാധാനത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച താൻ മോദിയുമായി ഫോണിൽ സംസാരിച്ചുവെന്നും റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി തനിക്ക് ഉറപ്പുനൽകിയതായും റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കാൻ അദ്ദേഹവും ആഗ്രഹിക്കുന്നുണ്ടെന്നുമാണ് ട്രംപ് പറഞ്ഞത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുമേലുള്ള തീരുവ ഇനിയും ഉയർത്തിയേക്കുമെന്നും ട്രംപ് പറഞ്ഞു.
എന്നാൽ, ട്രംപ് പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചെന്ന അവകാശവാദം ഇന്ത്യ തള്ളി. ഊർജ്ജ ഇറക്കുമതിയെക്കുറിച്ചുള്ള ഒരു പ്രത്യേക പ്രസ്താവനയിൽ ട്രംപിനെയോ അദ്ദേഹത്തിന്റെ അവകാശവാദത്തെയോ പരാമർശിക്കാതെ, അസ്ഥിരമായ ഊർജ്ജ സാഹചര്യത്തിൽ ഇന്ത്യൻ ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ സ്ഥിരമായ മുൻഗണനയെന്ന് സർക്കാർ വ്യക്തമാക്കി.

റഷ്യൻ എണ്ണ കമ്പനികൾക്ക് ഉപരോധമേർപ്പെടുത്തി അമേരിക്ക
റഷ്യൻ എണ്ണ കമ്പനികൾക്ക് ഉപരോധമേർപ്പെടുത്തി അമേരിക്ക. റഷ്യൻ എണ്ണക്കമ്പനികളായ റോസ്‌നെഫ്റ്റിനും ലൂക്കോയിലിനുമാണ് അമേരിക്ക ഉപരോധമേർപ്പെടുത്തിയത്. "ഈ അർത്ഥശൂന്യമായ യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്റ് പുടിൻ വിസമ്മതിച്ച സാഹചര്യത്തിൽ, ക്രെംലിന്റെ യുദ്ധ യന്ത്രത്തിന് ധനസഹായം നൽകുന്ന റഷ്യയിലെ ഏറ്റവും വലിയ രണ്ട് എണ്ണ കമ്പനികൾക്ക് ട്രഷറി ഉപരോധം ഏർപ്പെടുത്തുകയാണ്. മറ്റൊരു യുദ്ധം അവസാനിപ്പിക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ ശ്രമത്തെ പിന്തുണയ്ക്കുന്നതിന് ആവശ്യമെങ്കിൽ കൂടുതൽ നടപടികൾ സ്വീകരിക്കാൻ ട്രഷറി തയ്യാറാണ്. ഈ ഉപരോധങ്ങളിൽ ഞങ്ങളോടൊപ്പം ചേരാനും അവ പാലിക്കാനും ഞങ്ങളുടെ സഖ്യകക്ഷികളെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു," ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പ്രസ്താവനയിൽ പറഞ്ഞു.
ഷി ജിൻപിങ്ങിനെ കാണുമോ..?
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള വരാനിരിക്കുന്ന കൂടിക്കാഴ്ചയെക്കുറിച്ച് സംസാരിച്ച ട്രംപ്, റഷ്യൻ ഇറക്കുമതിയെക്കുറിച്ച് ചൈനീസ് പ്രസിഡന്‍റുമായി ഒരുപക്ഷേ സംസാരിക്കുമെന്നും എന്നാൽ റഷ്യയുമായും ഉക്രെയ്നുമായുള്ള യുദ്ധം എങ്ങനെ അവസാനിപ്പിക്കാം എന്നതായിരിക്കും തന്റെ പ്രാഥമിക ശ്രദ്ധ എന്നും പറഞ്ഞു.
"ഞാൻ ഒരുപക്ഷേ അതിനെക്കുറിച്ച് സംസാരിക്കും. റഷ്യയുമായും ഉക്രെയ്നുമായുള്ള യുദ്ധം എങ്ങനെ അവസാനിപ്പിക്കും എന്നതിനെക്കുറിച്ചായിരിക്കും ഞാൻ യഥാർത്ഥത്തിൽ സംസാരിക്കുന്നത്, അത് ഊർജ്ജം, എണ്ണ അല്ലെങ്കിൽ മറ്റെന്തെങ്കിലും വഴിയായാലും. അദ്ദേഹം (ഷി ജിൻപിംഗ്) വളരെ സ്വീകാര്യനായിരിക്കുമെന്ന് ഞാൻ കരുതുന്നു. യുദ്ധം അവസാനിക്കുന്നത് കാണാൻ അദ്ദേഹം ആഗ്രഹിക്കുന്നുവെന്ന് ഞാൻ കരുതുന്നു," ട്രംപ് പറഞ്ഞു. പുടിനെ വെടിനിർത്തലിന് പ്രേരിപ്പിക്കുന്നതിന് ചൈനീസ് പ്രസിഡന്റിന് വലിയ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു.


Click it and Unblock the Notifications