യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. 80-ആമത് യുഎൻ പൊതുസഭ സമ്മേളനത്തിൻ്റെ ഭാഗമായി ഉഭയകക്ഷി ചർച്ചകൾക്കായി ന്യൂയോർക്കിൽ എത്തിയതായിരുന്നു ഇരുവരും. വ്യാപാരം, ഊർജ്ജം, മരുന്ന്, ധാതുക്കൾ തുടങ്ങിയ വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു. കൂടാതെ, എച്ച്-1B വിസയുടെ ഫീസ് കുത്തനെ കൂട്ടാനുള്ള ട്രംപിൻ്റെ പുതിയ തീരുമാനവും ചർച്ചയായി.
ഇന്ത്യയ്ക്ക് 25 ശതമാനം അധിക തീരുവ ചുമത്തിയതിന് ശേഷമുള്ള ഇരുവരും തമ്മിലുള്ള ആദ്യത്തെ മുഖാമുഖ കൂടിക്കാഴ്ചയാണ്. ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനായി ജൂലൈയിൽ വാഷിംഗ്ടൺ ഡിസിയിൽ വെച്ചാണ് ഇരു നേതാക്കളും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. റൂബിയോയെ കണ്ടതിൽ സന്തോഷമുണ്ട്. ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും അന്താരാഷ്ട്ര വിഷയങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. പ്രധാന വിഷയങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. ഞങ്ങൾ തുടർന്നും ബന്ധം നിലനിർത്തുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ജയശങ്കർ പറഞ്ഞു.
ഇന്ത്യ അമേരിക്കയ്ക്ക് നിർണായക പ്രാധാന്യമുള്ള ബന്ധമാണെന്ന് ആവർത്തിച്ച് പറഞ്ഞ സെക്രട്ടറി റൂബിയോ, വ്യാപാരം, പ്രതിരോധം, ഊർജ്ജം, ഫാർമസ്യൂട്ടിക്കൽസ് എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളിൽ ഇന്ത്യൻ ഗവൺമെന്റിന്റെ തുടർച്ചയായ ഇടപെടലിന് നന്ദി അറിയിച്ചെന്ന് പ്രസ്താവനയിൽ പറഞ്ഞു. ഉന്നതതല യുഎൻജിഎ വാരത്തിൽ പങ്കെടുക്കാൻ ഞായറാഴ്ച ന്യൂയോർക്കിലെത്തിയ ജയശങ്കർ, സെഷന്റെ ഭാഗമായി നിരവധി ഉഭയകക്ഷി, ബഹുമുഖ യോഗങ്ങൾ നടത്തുകയും സെപ്റ്റംബർ 27 ന് ഐക്കണിക് ഗ്രീൻ യുഎൻജിഎ പോഡിയത്തിൽ നിന്ന് പൊതുചർച്ചയിൽ ദേശീയ പ്രസ്താവന നടത്തുകയും ചെയ്യും. ഫിലിപ്പീൻസ് വിദേശകാര്യ സെക്രട്ടറി തെരേസ സി ലസാറോയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയതോടെയാണ് അദ്ദേഹം തൻ്റെ ഔദ്യോഗിക പരിപാടികൾക്ക് തുടക്കം കുറിച്ചത്.

പിയൂഷ് ഗോയലും ന്യൂയോർക്കിൽ
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്‍റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും ന്യൂയോർക്കിലുണ്ട്. ഇന്നലെ അമേരിക്കൻ വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറുമായി ഗോയൽ കൂടിക്കാഴ്ച നടത്തി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമീപനത്തിൽ മാറ്റം വന്നതിന് ശേഷം വ്യാപാര ചർച്ചകൾ പുനരാരംഭിച്ചിരുന്നു. ഇന്ത്യയുമായുള്ള വ്യാപാര തടസ്സങ്ങൾ പരിഹരിക്കാൻ തൻ്റെ ടീം ചർച്ചകൾ തുടരുകയാണെന്ന് ട്രംപ് അറിയിച്ചിരുന്നു.
മാർച്ച്, മെയ് മാസങ്ങളിൽ നടന്ന ചർച്ചകൾക്ക് ശേഷം, ഈ വർഷം ഗോയലും ഗ്രീറും തമ്മിലുള്ള മൂന്നാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. സെപ്റ്റംബർ 16 ന് നിർദ്ദിഷ്ട ഉഭയകക്ഷി വ്യാപാര കരാറിനെക്കുറിച്ച് യുഎസ് ചീഫ് നെഗോഷ്യേറ്റർ ബ്രെൻഡൻ ലിഞ്ചും ഇന്ത്യൻ സഹമന്ത്രി രാജേഷ് അഗർവാളും ന്യൂഡൽഹിയിൽ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് മന്ത്രിമാരുടെ സന്ദർശനം. ഈ മാസം ആദ്യം, ഇന്ത്യയുമായി ഒരു വ്യാപാര കരാറിൽ എത്തുമെന്ന ശുഭാപ്തിവിശ്വാസം ട്രംപ് പ്രകടിപ്പിച്ചിരുന്നു. ഇതിന് മറുപടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ഈ ചർച്ചകൾ "ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പരിധിയില്ലാത്ത സാധ്യതകൾ തുറക്കുമെന്ന്" പ്രതികരിച്ചു.


Click it and Unblock the Notifications