രാജ്യത്ത് സ്വർണ ഇറക്കുമതിയിൽ ഇടിവ്. 2020-21 സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ 3.3 ശതമാനം ഇടിവാണുണ്ടായത്. ഇതോടെ 26.11 ശതകോടി ഡോളറിന്റെ ഇറക്കുമതിയാണ് ഈ കാലയളവില്‍ നടന്നത്. സ്വര്‍ണ ഇറക്കുമതി കുറഞ്ഞത് രാജ്യത്തെ വ്യാപാര കമ്മി കുറയാനും കാരണമായെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
2019-20 ഏപ്രിൽ-ഫെബ്രുവരി മാസങ്ങളിൽ 27 ശതകോടി ഡോളറിന്റെ ഇറക്കുമതിയാണ് ഇന്ത്യയിലേക്ക് ഉണ്ടായിരുന്നത്. സ്വർണ ഇറക്കുമതിയിലുണ്ടായ ഇടിവ് നടപ്പു സാമ്പത്തിക വർഷത്തെ 11 മാസത്തിനിടെ രാജ്യത്തിന്റെ വ്യാപാരക്കമ്മി 84.62 ശതകോടി ഡോളറായി കുറയാൻ കാരണമായി. കഴിഞ്ഞ വർഷം ഇത് 151.37 ശതകോടി ഡോളറായിരുന്നു.
അതേസമയം ഫെബ്രുവരി മാസത്തില്‍ സ്വര്‍ണ ഇറക്കുമതി വര്‍ധിച്ചിട്ടുണ്ട്. 5.3 ശതകോടി ഡോളറിന്റെ സ്വര്‍ണമാണ് കഴിഞ്ഞ മാസം ഇറക്കുമതി ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 2.36 ശതകോടി ഡോളറിന്റെ സ്വര്‍ണമായിരുന്നു ഇറക്കുമതി ചെയ്തിരുന്നത്. കഴിഞ്ഞ 11 മാസത്തിനിടയില്‍ വെള്ളി ഇറക്കുമതിയില്‍ 70.3 ശതമാനം ഇടിവും ഉണ്ടായിട്ടുണ്ട്. 780.75 ദശലക്ഷം ഡോളറിന്റെ വെള്ളിയാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്.
ലോകത്ത് സ്വർണ ഇറക്കുമതിയിൽ മുന്നിലുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യൻ ജനതയ്ക്കിടയിൽ സ്വർണത്തിനോടുള്ള അടുപ്പം വലുതാണ്. പ്രധാനമായും ആഭരണ മേഖലയിലാണ് സ്വർണം ഉപയോഗിക്കുന്നത്. ഏകദേശം 800-900 ടണ്‍ സ്വര്‍ണമാണ് ഓരോ വര്‍ഷവും രാജ്യത്ത് എത്തുന്നത്. ജെംസ് ആന്‍ഡ് ജൂവല്‍റി കയറ്റുമതിയും നടപ്പ് സാമ്പത്തിക വര്‍ഷം കുറഞ്ഞിട്ടുണ്ട്. 22.40 ശതകോടി ഡോളറിന്റെ കയറ്റുമതിയാണ് നടത്തിയിരിക്കുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 33.86 ശതമാനം കുറവാണിത്.