ദില്ലി: ആയിരക്കണക്കിന് കരാര്‍ ജീവനക്കാര്‍ക്ക് ആശ്വാസകരമായ വാര്‍ത്തയാണ് ഇന്ത്യന്‍ റെയില്‍വേ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. കോവിഡ് 19ന്റെ വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 31 വരെ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയെങ്കിലും കരാര്‍ തൊഴിലാളികള്‍ക്ക് ശമ്പളവും നല്‍കാനാണ് റെയില്‍വെയുടെ തീരുമാനം. അമ്പതിനായിരത്തോളം വരുന്ന കരാര്‍ ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കുമെന്ന റെയില്‍വെ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് റെയില്‍വേ പുറത്തിറക്കിയത്.
ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതോടെ ഏറ്റവും കൂടുതല്‍ ദുരിതത്തിലായത് കരാര്‍ തൊഴിലാളികളാണ്. അതിനാല്‍ ഹൗസ് കീപ്പിംഗ്, ശുചീകരണം, പാന്‍ട്രി കാര്‍ തുടങ്ങിയ സേവനങ്ങള്‍ നല്‍കിയിരുന്ന നിരവധി തൊഴിലാളികള്‍ ഇപ്പോള്‍ തൊഴില്‍ ഇടം വിട്ട് നില്‍ക്കേണ്ട സാഹചര്യമാണ്. ഇവര്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കും. അതേസമയം മറ്റ് ജീവനക്കാര്‍ അറിയിപ്പ് ലഭിക്കുന്ന ഉടന്‍ തന്നെ ജോലിയില്‍ തിരികെ കയറണമെന്നും ഉത്തരവില്‍ പറയുന്നു. ട്രെയിനുകള്‍, സ്‌റ്റേഷനുകള്‍, ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍, അവര്‍ താല്‍ക്കാലിക ജീവനക്കാരോ കരാര്‍ തൊഴിലാളികളോ ആയാല്‍ പോലും അവര്‍ക്കുള്ള ശമ്പളം നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു. സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചതിനാലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാലും ഈ ജീവനക്കാരെ ഒഴിവാക്കില്ലെന്നും ശമ്പളം നല്‍കുന്നുവെന്ന് ഉറപ്പാക്കണമെന്നും റെയില്‍വെ ബോര്‍ഡ് സോണല്‍ റെയില്‍വേയ്ക്ക് നിര്‍ദ്ദേശം നല്‍കി.
സെൻസെക്സ് 150 പോയിന്റ് ഇടിഞ്ഞു, 27,000 ൽ താഴെ
കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ദിനംപ്രതി ഉയരുന്ന പശ്ചാത്തലത്തിലാണ് മാര്‍ച്ച് 31 വരെ രാജ്യത്തെ എല്ലാ ട്രെയിന്‍ സര്‍വീസുകളും ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കിയത്. ട്രെയിന്‍ യാത്രയിലൂടെ കോവിഡ് 19 പകരുന്നത് ഒഴിവാക്കാനായിരുന്നു ഇത്തരത്തിലൊരു കടുത്ത നടപടിയിലേക്ക് റെയില്‍വേ നീങ്ങിയത്. ഘട്ടം ഘട്ടമായി റെയില്‍വേ സ്റ്റേഷനുകള്‍ ഒഴിപ്പിക്കുകയും ചെയ്തു. ചരക്ക് തീവണ്ടികള്‍ മാത്രമേ ഇപ്പോള്‍ ഓടുന്നുള്ളു. സര്‍വീസുകള്‍ നിര്‍ത്തിവെച്ച പശ്ചാത്തലത്തില്‍ കൗണ്ടറുകള്‍ വഴിയുള്ള റിസര്‍വേഷനും ഇപ്പോള്‍ ഇല്ല. റിസര്‍വേഷന്‍ കൗണ്ടറുകള്‍ പൂട്ടിയിട്ടിരിക്കുകയാണ്. എന്നാല്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ലഭ്യമാകും. മാര്‍ച്ച് 21നും ഏപ്രില്‍ 15നും ഇടയില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മുഴുവന്‍ തുകയും തിരിച്ച് നല്‍കും. അതിനായി ഏപ്രില്‍ 15ന് മുന്‍പ് ടിക്കറ്റുകള്‍ റദ്ദാക്കണമെന്നും റെയില്‍വെ അറിയിച്ചു.