'ഭക്ഷണം കൊള്ളില്ല, ഒപ്പം എങ്ങുമില്ലാത്ത വിലയും', ട്രെയിന്‍ യാത്രകളിലെ പതിവ് പരാതിയാണിത്. മിക്കപ്പോഴും ട്രെയിനിലെ ഭക്ഷണത്തിന് യാത്രക്കാര്‍ക്ക് വലിയ വില കൊടുക്കേണ്ടി വരുന്നു. എന്തായാലും യാത്രക്കാരുടെ ഈ പരിഭവം തീര്‍ക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. ട്രെയിനില്‍ മിതമായ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കാനുള്ള ഏര്‍പ്പാടുകള്‍ റെയില്‍വേ മന്ത്രാലയം ചെയ്തു കഴിഞ്ഞു.
ലോക്‌സഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ റെയില്‍വേ മന്ത്രി പിയൂഷ് ഗോയലാണ് പുതിയ തീരുമാനം അറിയിച്ചത്. ട്രെയിനില്‍ ഭക്ഷണ വിഭവങ്ങള്‍ക്ക് കൊള്ളവില ഈടാക്കുന്നത് തടയാന്‍ അഞ്ചു പ്രധാന നടപടികള്‍ മന്ത്രാലയം കൈക്കൊള്ളും. ഇനി മുതല്‍ റെയില്‍വേ കേറ്ററിങ് ജീവനക്കാര്‍ പിഒഎസ് മെഷീനുമായാണ് ഭക്ഷണം വില്‍ക്കാനെത്തുക.
ക്യൂആര്‍ കോഡ് സ്‌കാനര്‍ വഴി വാങ്ങുന്ന ഭക്ഷണത്തിന് കൃത്യമായ ബില്ല് കൈമാറാന്‍ കേറ്ററിങ് ജീവനക്കാര്‍ ബാധ്യസ്തരാണ്. ഔദ്യോഗിക വെബ്‌സൈറ്റില്‍ ഭക്ഷണ വിഭവങ്ങളുടെ നിരക്ക് പട്ടികപ്പെടുത്താന്‍ റെയില്‍വേ മന്ത്രാലയ ഐആര്‍സിടിസിയോട് (ഇന്ത്യന്‍ റെയില്‍ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍) ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം പത്രമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ഭക്ഷണ വിഭവങ്ങളുടെ നിരക്ക് കമ്പനി പരസ്യമായി നല്‍കണം.
Most Read: സംസ്ഥാന ബജറ്റ്: വാഹനങ്ങൾക്ക് ഇനി വില കൂടും, നികുതിയിൽ വർദ്ധനവ്
ട്രെയിന്‍ കോച്ചുകളിലും ഭക്ഷണ വിഭവങ്ങളുടെ ഔദ്യോഗിക വിലവിവരപ്പട്ടിക ഐആര്‍സിടിസി സ്ഥാപിക്കണം. ഇനി മുതല്‍ എല്ലാ ഭക്ഷണ പൊതികളിലും എംആര്‍പി വില പതിപ്പിക്കണമെന്ന തീരുമാനവും മന്ത്രാലയമെടുത്തു. ബില്ലില്ലെങ്കില്‍ ഭക്ഷണം സൗജന്യമെന്ന പുതിയ ബോധവത്കരണ പരിപാടിക്കും തുടക്കമിടാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ.
Most Read: നിങ്ങളുടെ പാൻ കാർഡ് റദ്ദായോ? 17 കോടി പാൻ കാർഡുകൾ ഉടൻ ഉപയോഗശൂന്യമാകും
ഈ ക്യംപയിന് കീഴില്‍ ബില്ലില്ലെങ്കില്‍ യാത്രക്കാര്‍ക്ക് ഭക്ഷണത്തിന് വില കൊടുക്കേണ്ട. ഓരോ ട്രെയിനിലും ഭക്ഷണ വില്‍പ്പനയ്ക്ക് മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേക ഐആര്‍സിടിസി സൂപ്പര്‍വൈസര്‍മാരെ നിയോഗിക്കാനും റെയില്‍വേ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം (ഏപ്രില്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ) 1,962 പരാതികളാണ് ട്രെയിന്‍ യാത്രയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ റെയില്‍വേയ്ക്ക് ലഭിച്ചത്. ഇതില്‍ 989 പരാതികളില്‍ മന്ത്രാലയം നടപടിയെടുത്തു. 75,39,800 രൂപ പിഴയായും കുറ്റക്കാരില്‍ നിന്നും അധികൃതര്‍ ഈടാക്കി.