ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കൂടുതൽ സ്വകാര്യ ട്രെയിനുകൾ ഓടിത്തുടങ്ങുമെന്ന് റിപ്പോർട്ടുകൾ. 500 സ്വകാര്യ ട്രെയിനുകൾക്കുള്ള അനുമതി നൽകാൻ ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നുവെന്നാണ് സൂചന. ഇതിന്റെ ആദ്യ ഘട്ടമെന്നോണം സ്വകാര്യ ഓപ്പറേറ്റർമാർക്ക് അനുവദിക്കാനുള്ള 150 ട്രെയിനുകളുടെ ബിഡ്ഡിംഗ് രേഖകൾ ടെയിൽവേ തയ്യാറാക്കുകയാണെന്നും. ഇതിനുശേഷം 350 സ്വകാര്യ ട്രെയിനുകൾക്കുകൂടി അനുമതി നൽകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേയിലെ സ്വകാര്യ പങ്കാളിത്തത്തിന് കൂടെ വഴി വയ്ക്കുന്നതാണ് പുതിയ നീക്കം. 22500 കോടി രൂപയുടെ പദ്ധതിയാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. നീതി ആയോഗിൻറേതാണ് നിര്‍ദേശം.
ഇന്ത്യൻ റെയിൽവേ പ്രതിദിനം 13,000 പാസഞ്ചർ ട്രെയിനുകൾ ഓടിക്കുന്നുണ്ടെന്നാണ് കണക്കുകൾ. അനുദിനം വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഇനിയും 3,000 മുതൽ 4,000 ട്രെയിനുകൾ കൂടി ആവശ്യമാണെന്നാണ് കണക്കാക്കുന്നത്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത്, സ്വകാര്യ ട്രെയിനുകൾക്ക് അനുമതി കൊടുക്കുന്നത് ഈ മേഖലയിലെ സ്വകാര്യ നിക്ഷേപം വർധിപ്പിക്കാനും അതുവഴി സർക്കാരിന് ധനസമാഹരണം നടത്താനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ട്രെയിൻ ടിക്കറ്റുകൾ ഇനി സൗജന്യമായി കാൻസൽ ചെയ്യാം
തുടക്കത്തിൽ ലോകോത്തര സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്ന കോച്ചുകൾക്കൊപ്പം സമയനിഷ്ഠയും പാലിക്കുന്ന, 150 ആധുനിക ട്രെയിനുകൾ വിവിധ ക്ലസ്റ്ററുകളിലെ നൂറോളം റൂട്ടുകളിൾ ഓടിക്കാനുള്ള അനുമതി സ്വകാര്യ ഓപ്പറേറ്റർമാർക്ക് നൽകും. ഇതിന് 18 മുതൽ 24 മാസം വരെ സമയമെടുക്കുമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവ് പറഞ്ഞു.
റെയിൽവേ ആധുനിക വൽക്കരിക്കുന്നതിനൊപ്പം യാത്രക്കാരുടെ സൗകര്യവും മുൻനിർത്തിയാണ് പുതിയ നടപടികളെന്നാണ് വിഷയത്തിൽ റെയിൽവേയുടെ വിശദീകരണം. രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിനായ ലക്നൌ-ഡൽഹി തേജസ് എക്സ്പ്രസ് വിജയകരമായതിനേ തുടർന്നാണ് കൂടുതൽ സ്വകാര്യ ട്രെയിനുകളുമായി മുന്നോട്ടു പോകാൻ റെയിൽവേ തീരുമാനിക്കുന്നത്.