ഓഹരി വിപണിയുടെ ചാഞ്ചാട്ടം പ്രവചനാതീതമാണ് എന്ന് ഒരിക്കൽക്കൂടി അടിവരയിട്ട് ശരിവെക്കുന്നതാണ് ഇന്നത്തെ നിഫ്റ്റിയുടേയും സെൻസെക്സിന്‍റേയും പ്രകടനം. കഴിഞ്ഞ വാരത്തിലെ നാല് ട്രേഡിംഗ് ദിവസങ്ങളിലും റെക്കോർഡ് മുന്നേറ്റമാണ് സൂചികകൾ നടത്തിയത്. അതേ പ്രകടനം ഈ വാരവും തുടരുമെന്നായിരുന്നു പൊതുവിൽ വിലയിരുത്തിയത്. എന്നാൽ അതുണ്ടായില്ലെന്ന് മാത്രമല്ല, വലിയ ഇടിവിലേക്ക് സൂചികകൾ വീഴുകയും ചെയ്തു.
നിഫ്റ്റി 50-യിൽ 43 ഓഹരികളും നഷ്ടത്തിൽ
നിഫ്റ്റി 50, 22,432.20-ത്തിലാണ് ബുധനാഴ്ച വിപണി ആരംഭിച്ചത്. എന്നാൽ ഒരു സമയത്ത് 1.9 ശതമാനം ഇടിഞ്ഞ് 21,905.65 വരെ എത്തി. സൂചിക 338 പോയിന്‍റ് ഇടിഞ്ഞ് 21,997.70-ത്താലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 50 സൂചികയിൽ 43 ഓഹരികൾ നഷ്ടത്തിലാണ് അവസാനിച്ചതെന്ന് ഓർക്കുമ്പോൾ നിക്ഷേപകർക്കുണ്ടായ നഷ്ടമെത്രയാണെന്ന് നിങ്ങൾക്ക് ഊഹിക്കാമല്ലോ.

സെൻസെക്സ് 906.07 പോയിൻ്റ് അഥവാ 1.23 ശതമാനം ഇടിഞ്ഞ് 72,761.89ലാണ് ക്ലോസ് ചെയ്തത്.
മിഡ്, സ്മോൾക്യാപ് സൂചികകളുടെ ഇടിവ്
മിഡ്, സ്മോൾക്യാപ് സൂചികകൾ വൻ നഷ്ടമാണ് നേരിട്ടത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക ഏകദേശം 5 ശതമാനത്തോളം തകർന്നപ്പോൾ , ബിഎസ്ഇ സ്മോൾക്യാപ് സൂചിക ഇൻട്രാഡേ ട്രേഡിൽ 5 ശതമാനത്തിലധികം ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 4.20 ശതമാനം നഷ്ടത്തിലും ബിഎസ്ഇ സ്മോൾക്യാപ് സൂചിക 5.11 ശതമാനം ഇടിവിലുമാണ് അവസാനിച്ചത്.
നഷ്ടം 13.5 ലക്ഷം കോടി
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ മൊത്തത്തിലുള്ള മാർക്കറ്റ് ക്യാപിറ്റലൈസേഷൻ കഴിഞ്ഞ സെഷനിൽ 385.6 ലക്ഷം കോടിയായിരുന്നു. എന്നാൽ ഇന്നത്തെ ഇടിവോടെ അത് ഏകദേശം 372.1 ലക്ഷം കോടി രൂപയായി കുറഞ്ഞു. അതായത് നിക്ഷേപകർക്ക് നഷ്ടമായത് ഏകദേശം 13.5 ലക്ഷം കോടി രൂപ.
നേട്ടമുണ്ടാക്കി ഐടിസി
നിഫ്റ്റിയിൽ ഐടിസി (4.45%), ഐസിഐസിഐ ബാങ്ക് (0.66%), കൊട്ടക് മഹീന്ദ്ര ബാങ്ക് (0.53%), സിപ്ല (0.38%), ബജാജ് ഫൈനാൻസ് (0.31%) എന്നിവ നേരിയ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോൾ പവർ ഗ്രിഡ് (-7.31%), കോൾ ഇന്ത്യ (-7.18%), അദാനി പോർട്സ് (-7.05%), അദാനി എന്റർപ്രൈസസ് (-6.93%), എൻടിപിസി (-6.45%) എന്നിവ കുത്തനെ ഇടിഞ്ഞു.
രൂപയിലും ഇടിവ്
നിഫ്റ്റി ബാങ്ക് 0.64 ശതമാനം താഴ്ന്നപ്പോൾ സ്വകാര്യ ബാങ്ക് സൂചിക 0.70 ശതമാനം ഇടിഞ്ഞു. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ച് പൈസ ഇടിഞ്ഞ് 82.85 ലെത്തി. മൂന്നാഴ്ച്ചയ്ക്ക് ശേഷമുള്ള രൂപയുടെ ഏറ്റവും വലിയ ഇടിവാണിത്. സ്വർണം ട്രോയ് ഔൺസിന് 0.05 ശതമാനം ഉയർന്ന് 2167.05 ഡോളറിലെത്തി. ബ്രെൻ്റ് ക്രൂഡ് 1.09 ശതമാനം ഉയർന്ന് ബാരലിന് 82.81 ഡോളറിലെത്തി.

വിപണിയുടെ ഇന്നത്തെ ഇടിവിന് കാരണമെന്ന് വിദഗ്ധർ വിലയിരുത്തിയ ചില കാരണങ്ങൾ കൂടി പരിശോധിക്കാം
1. മാർക്കറ്റ് റെഗുലേറ്റർ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) കഴിഞ്ഞ കുറച്ച് വർഷങ്ങളായി മിഡ്, സ്‌മോൾ ക്യാപ് ഓഹരികളിലേക്കുള്ള സാമ്പത്തിക ഒഴുക്ക് സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. നിക്ഷേപങ്ങളിൽ ചില കൃത്രിമത്വത്തിൻ്റെ ലക്ഷണങ്ങൾ സെബി കണ്ടെത്തുകയും ചെയ്തു. ഇതിന്‍റെ ഫലമായി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ചില സ്‌മോൾ ക്യാപ്, മിഡ്‌ക്യാപ് ഓഹരികളിൽ ഇടിവ് രേഖപ്പെടുത്തുന്നുണ്ട്.
2. സെൻസെക്‌സിലെ 30 ഓഹരികളിൽ 26ഉം നിഫ്റ്റിയിലെ 50 ഓഹരികളിൽ 46ഉം ബുധനാഴ്ച സമ്മർദ്ദത്തിലാണ്.
3. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുന്നത് വൈകുമെന്ന ആശങ്കയ്ക്ക് പിന്നാലെ ഫെബ്രുവരിയിൽ യുഎസ് പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കൂടുതൽ ഉയർന്നു. ഇത് ഡോളർ സൂചിക ഉയർത്തി, യുഎസ് സ്റ്റോക്ക് മാർക്കറ്റ് പോലും ഉയർന്നു. എന്നാൽ ഇന്ത്യൻ വിപണി ഇതിനോട് മുഖം തിരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കാരണം നീണ്ടുനിൽക്കുന്ന ഉയർന്ന പലിശനിരക്ക് ഇന്ത്യയെപ്പോലുള്ള വളർന്നുവരുന്ന വിപണികളിലേക്കുള്ള വിദേശ മൂലധനത്തിൻ്റെ ഒഴുക്കിനെ തടയുകയും അവയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
4. കോടികളുടെ മഹാദേവ് ഓൺലൈൻ ബുക്ക് അനധികൃത വാതുവെപ്പ് ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ അന്വേഷണത്തിൽ ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹവാല ഇടപാടുകാരൻ ഹരി ശങ്കർ തിബ്രേവാലയുമായി ബന്ധിപ്പിച്ചിട്ടുള്ള ഡീമാറ്റ് അക്കൗണ്ടുകളിൽ സൂക്ഷിച്ചിരുന്ന 11 ബില്യൺ രൂപയുടെ ഓഹരികൾ മരവിപ്പിച്ചു.


Click it and Unblock the Notifications