കറന്റ് അക്കൗണ്ട് കമ്മിയെ (സിഎഡി) ബാധിക്കുന്ന സ്വർണ്ണ ഇറക്കുമതി ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 57 ശതമാനം ഇടിഞ്ഞ് 6.8 ബില്യൺ യുഎസ് ഡോളറായി. ഏകദേശം 50,658 കോടി രൂപയാണ് ഇടിവ്. കൊവിഡ് -19 മഹാമാരി മൂലമാണ് ഡിമാൻഡ് കുത്തനെ കുറഞ്ഞിരിക്കുന്നത്. വാണിജ്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഡേറ്റ പുറത്തുവിട്ടത്. ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ സ്വർണ്ണ ഇറക്കുമതി 15.8 ബില്യൺ യുഎസ് ഡോളറായിരുന്നു. ഏകദേശം 1,10,259 കോടി രൂപയുടേത്.
വെള്ളി ഇറക്കുമതി
സ്വർണം പോലെ തന്നെ വെള്ളിയുടെ ഇറക്കുമതിയിലും വൻ ഇടിവുണ്ടായിട്ടുണ്ട്. 2020 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ വെള്ളി ഇറക്കുമതി 63.4 ശതമാനം ഇടിഞ്ഞ് 733.57 മില്യൺ ഡോളറിലെത്തി. ഏകദേശം 5,543 കോടി രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
വ്യാപാരക്കമ്മി കുറച്ചു
സ്വർണ്ണം, വെള്ളി ഇറക്കുമതിയിലുണ്ടായ ഇടിവ് രാജ്യത്തിന്റെ വ്യാപാരക്കമ്മി, ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വ്യത്യാസം എന്നിവ 2020-21 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ 23.44 ബില്യൺ യുഎസ് ഡോളറായി കുറയ്ക്കാൻ സഹായിച്ചു. മുൻവർഷം ഇത് 88.92 ബില്യൺ ഡോളറായിരുന്നു.
ഏറ്റവും വലിയ ഇറക്കുമതി രാജ്യം
സ്വർണത്തിന്റെ ഏറ്റവും വലിയ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. പ്രധാനമായും ജ്വല്ലറി വ്യവസായത്തിന്റെ ആവശ്യം നിറവേറ്റുന്നതിനായാണ് ഇന്ത്യയിൽ സ്വർണം ഇറക്കുമതി ചെയ്യുന്നത്. രാജ്യം പ്രതിവർഷം 800-900 ടൺ സ്വർണമാണ് സാധാരണ ഇറക്കുമതി ചെയ്യാറുള്ളത്. പകർച്ചവ്യാധികൾക്കിടയിൽ 2020 ഏപ്രിൽ-സെപ്റ്റംബർ മാസങ്ങളിൽ രത്ന, ജ്വല്ലറി കയറ്റുമതിയും 55 ശതമാനം ഇടിഞ്ഞ് 8.7 ബില്യൺ യുഎസ് ഡോളറായി.
ലോക്ക്ഡൌണിന് ശേഷം
സ്വർണം ഉപഭോഗത്തിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ കൊറോണ വൈറസിനെ നേരിടാനുള്ള ലോക്ക്ഡൌണുകൾ ലഘൂകരിച്ചതിനാൽ ജൂലൈയിൽ മുതൽ സ്വർണ ആവശ്യം വീണ്ടും ഉയർന്നിരുന്നു. 2020 ലെ സ്വർണ ഇറക്കുമതിയിലെ ആദ്യത്തെ വർദ്ധനവ് രേഖപ്പെടുത്തിയത് ജൂലൈയിലാണ്. എന്നാൽ സ്വർണത്തിന്റെ ആവശ്യം വർദ്ധിക്കുന്നതിന് അൽപ്പം കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് വ്യാപാരികളുടെ അഭിപ്രായം. രാജ്യത്തുടനീളം ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചതോടെ സ്വര്‍ണ്ണത്തിന്റെ ആവശ്യകതയില്‍ റെക്കോഡ് ഇടിവാണ് പ്രകടമായത്.


Click it and Unblock the Notifications