അതിവേഗം ബഹുദൂരം! രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2027ൽ എത്തും, സ്വാതന്ത്യ ദിനത്തിൽ ടിക്കറ്റ് എടുക്കാം
2027-ഓടെ ഇന്ത്യൻ ഗതാഗത ചരിത്രത്തിലെ സുവർണ്ണ അധ്യായത്തിന് തുടക്കമാവുകയാണ്. രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ സർവീസ് 2027 ഓഗസ്റ്റ് 15-ന് ഉദ്ഘാടനം ചെയ്യപ്പെടുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിലുള്ള 508 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ ഇടനാഴിയാണ് ഈ പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുന്നത്.
വ്യത്യസ്ത ഘട്ടങ്ങളിലായാണ് ഈ പദ്ധതി പൂർത്തിയാക്കുന്നത്. ആദ്യഘട്ടത്തിൽ സൂറത്ത് - ബിലിമോറ പാതയിലായിരിക്കും ബുള്ളറ്റ് ട്രെയിൻ സർവീസ് ആരംഭിക്കുക. രണ്ടാം ഘട്ടത്തിൽ വാപി മുതൽ സൂറത്ത് വരെയും, മൂന്നാം ഘട്ടത്തിൽ വാപി മുതൽ അഹമ്മദാബാദ് വരെയും സർവീസുകൾ വ്യാപിപ്പിക്കും. അവസാന ഘട്ടത്തിലാണ് മുംബൈ മുതൽ അഹമ്മദാബാദ് വരെയുള്ള മുഴുവൻ ദൂരത്തിലും ബുള്ളറ്റ് ട്രെയിനുകൾ ഓടിത്തുടങ്ങുക.
അഹമ്മദാബാദ്, വഡോദര, ബറൂച്ച്, സൂറത്ത്, വാപി, താനെ, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഈ പദ്ധതി, യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം പ്രവർത്തനക്ഷമത ഉറപ്പാക്കാനുമാണ് ഘട്ടം ഘട്ടമായി നടപ്പിലാക്കുന്നത്. മുംബൈ-അഹമ്മദാബാദ് ഇടനാഴി വിജയകരമായി പൂർത്തിയായാൽ രാജ്യത്തെ മറ്റ് പ്രമുഖ നഗരങ്ങളിലേക്കും അതിവേഗ ട്രെയിനുകൾ എത്തിക്കാൻ റെയിൽവേ ലക്ഷ്യമിടുന്നുണ്ട്. ഇതോടെ, ഭാവിയിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും അതിവേഗ റെയിൽ സർവീസുകൾ യാഥാർത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഇടനാഴി
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി ഗുജറാത്തിലും ദാദ്ര & നാഗർ ഹവേലിയിലും 352 കിലോമീറ്ററും മഹാരാഷ്ട്രയിൽ 156 കിലോമീറ്ററും ഉൾക്കൊള്ളുന്നു. നാഷണൽ ഹൈ-സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (NHSRCL) പ്രകാരം ഈ അതിവേഗ ഇടനാഴിയുടെ 85 ശതമാനത്തിലധികവും ഉയർന്ന വയഡക്റ്റുകളിലാണ് നിർമ്മിക്കുന്നത്. ഈ റൂട്ടിലുള്ള 25 പാലങ്ങളിൽ 17 എണ്ണവും നിർമ്മിച്ചു. 47 കിലോമീറ്റർ ദൈർഘ്യമുള്ള സൂറത്ത്-ബിലിമോറ റൂട്ടിലെ സിവിൽ ജോലികളും ട്രാക്ക്-ബെഡ് പ്രവർത്തനങ്ങളും പൂർണ്ണമായും പൂർത്തിയായി.
അതിവേഗം ബഹുദൂരം
2017ലാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നടന്നത്. ഇത് 2023ൽ നിർമ്മാണം പൂർത്തിയാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും പല കാരണത്താൽ നീണ്ടു പോവുകയാണ്. അഹമ്മദാബാദ്- മുബൈ ഇടനാഴി 508 കിലോമീറ്റർ നീളത്തിലാണെങ്കിലും ബുള്ളറ്റ് ട്രെയിൻ എത്തുമ്പോൾ യാത്രാ ദൈർഘ്യം 2 മണിക്കൂർ 17 മിനിറ്റായിരിക്കും. അതായത് ബുള്ളറ്റ് ട്രെയിനിൻ്റെ വേഗത മണിക്കൂറിൽ 320 കിലോമീറ്ററായിരിക്കും.
സൂറത്ത് സ്റ്റേഷൻ
നവംബറിൽ ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മുംബൈ-അഹമ്മദാബാദ് അതിവേഗ ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ കുറിച്ച് കൂടുതൽ അവലോകനം നടത്തി. മാത്രമല്ല അദ്ദേഹം പ്രധാന സ്റ്റേഷനുകളിലൊന്നായ സൂറത്തിലെ സ്റ്റേഷൻ പരിശോധിക്കുകയും ചെയ്തു. 58,352 ചതുരശ്ര മീറ്ററിൽ 26.3 മീറ്റർ ഉയരത്തിലാണ് സൂറത്ത് സ്റ്റേഷൻ നിർമ്മിക്കുന്നത്.
3 ലെവലുകളിലായിട്ടാണ് സ്റ്റേഷൻ്റെ നിർമ്മാണം പൂർത്തിയാക്കുന്നത്. പാർക്കിംഗും സുരക്ഷാ പരിശോധനകളും ഉൾക്കൊള്ളുന്നതാണ് ഗ്രൗണ്ട് ഫ്ലോർ. കോൺകോഴ്‌സ് ലെവലിൽ ലോഞ്ചുകൾ, വിശ്രമമുറികൾ, കിയോസ്‌ക്കുകൾ, ടിക്കറ്റ് ബുക്കിംഗ് ഏരിയ എന്നിവയെല്ലാം ഉൾക്കൊള്ളുന്നു. മൂന്നാമതാണ് പ്ലാറ്റ്ഫോം ലെവൽ. ഇത് ട്രെയിനിൽ കയറാനുള്ള ഏരിയാണ്. ഇത്തരത്തിൽ മൂന്ന് ലെവലുകളിൽ പണി പൂർത്തിയാവുമ്പോൾ അനാവശ്യ തിരക്കുകൾ ഒഴിവാക്കാം.
ഇത്തരം ജോലികളെല്ലാം പൂർത്തിയായെങ്കിലും ഇന്റീരിയർ ഡിസൈൻ പോലുള്ള അവസാന മിനുക്കുപണികൾ പുരോഗമിക്കുകയാണ്. ആർസി ട്രാക്ക്-ബെഡ് നിർമ്മാണം, താൽക്കാലിക ട്രാക്ക് ഇൻസ്റ്റാളേഷൻ തുടങ്ങി നിരവധി ജോലികൾ പൂർത്തിയാവുന്നു.


Click it and Unblock the Notifications


