നഷ്ടപരിഹാരത്തിൽ ഒതുങ്ങില്ല, യാത്രക്കാർക്ക് 10,000 രൂപയുടെ സൗജന്യ വൗച്ചറുമായി ഇൻഡിഗോ
ദിവസങ്ങളോളം നീണ്ടുനിന്ന പ്രതിസന്ധി അവസാനിച്ച് പ്രവർത്തനങ്ങൾ സാധാരണ നിലയിലാകുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ യാത്രക്കാർക്ക് കൂടുതൽ നഷ്ടപരിഹാരം പ്രഖ്യാപിച്ച് എയർലൈൻ കമ്പനിയായ ഇൻഡിഗോ. ഡിസംബർ 3 മുതൽ 5 വരെ തീയതികളിൽ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാർക്ക് 10,000 രൂപയുടെ സൗജന്യ വൗച്ചർ പ്രഖ്യാപിച്ചിരിക്കുകയാണ് ഇൻഡിഗോ. സർക്കാർ മാനദണ്ഡമാനുസരിച്ച് നൽകേണ്ട നഷ്ടപരിഹാരത്തിന് പുറമെയാണ് ഇൻഡിഗോ അധിക വൗച്ചർ പ്രഖ്യപിച്ചിരിക്കുന്നത്.
സർക്കാർ മാനദണ്ഡം അനുസരിച്ച് വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂറിനുള്ളിൽ സർവീസ് റദ്ദാക്കിയാൽ 5,000 രൂപ മുതൽ 10,000 രൂപ വരെ നഷ്ടപരിഹാരമായി ഓരോ യാത്രക്കാരനും നൽകണം. സമയം കണാക്കാക്കിയാണ് നഷ്ടപരിഹാര തുക നിശ്ചയിക്കുന്നത്. ഇതിന് പുറമെ ഇപ്പോൾ ഇൻഡിഗോ പ്രഖ്യാപിച്ചിരിക്കുന്ന വൗച്ചറുകൾക്ക് ഒരു വർഷത്തെ കാലാവധിയുമുണ്ട്. ഇക്കാലയളവിൽ അവർ നടത്തുന്ന ഏതെങ്കിലും ഇൻഡിഗോ വഴിയുള്ള യാത്രയിൽ ഈ വൗച്ചർ ഉപയോഹിക്കാൻ സാധിക്കും.

അതേസമയം, നേരത്തെ തടസ്സം നേരിട്ട യാത്രകളുടെ ടിക്കറ്റ് തുക തിരികെ നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഇൻഡിഗോ വ്യക്തമാക്കി. ഏതെങ്കിലും ട്രാവൽ പ്ലാറ്റ്ഫോമുകളിലൂടെയാണ് ബുക്കിംഗ് നടത്തിയിട്ടുള്ളത് എങ്കിലും ഉടൻ തന്നെ പണം തിരികെ ലഭിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു. ചില ഉപഭോക്താക്കൾക്ക് ഇതിനോടകം തന്നെ തങ്ങളുടെ അക്കൗണ്ടിൽ പണം ക്രെഡിറ്റ് ആയിട്ടുണ്ടാകുമെന്നും ഇൻഡിഗോ പ്രസ്താവനയിൽ വ്യക്തമാക്കി.
"ഡിസംബർ മൂന്ന്, നാല്, അഞ്ച് തീയതികളിൽ യാത്ര ചെയ്ത ഞങ്ങളുടെ ഉപഭോക്താക്കളിൽ ചിലർ ചില വിമാനത്താവളങ്ങളിൽ മണിക്കൂറുകളോളം കുടുങ്ങിപ്പോയെന്നും തിരക്ക് കാരണം അവരിൽ പലരെയും സാരമായി ബാധിച്ചുവെന്നും ഇൻഡിഗോ ഖേദപൂർവ്വം സമ്മതിക്കുന്നു," എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു.
പ്രവർത്തനങ്ങൾ നിശ്ചലമായ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ പ്രതിസന്ധി മറികടക്കാൻ 1950 വിമാനങ്ങൾ ഇന്ന് (വ്യാഴാഴ്ച) സർവീസ് നടത്തുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. ഏകദേശം മൂന്ന് ലക്ഷത്തോളം യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനാകുമെന്നും കമ്പനി പ്രതീക്ഷ പങ്കുവെച്ചു. രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈനായ ഇന്‍ഡിഗോ കഴിഞ്ഞ ദിവസം മാത്രം 220 വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. പത്ത് ദിവസത്തിന് ശേഷം സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മാറികൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications


