ഇന്ത്യയിലെ സ്വകാര്യമേഖല ബാങ്കുകൾ അവരുടെ ഏറ്റവും കഠിനമായ പരീക്ഷണ ഘട്ടത്തെയാണ് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. യെസ് ബാങ്കിന് ശേഷം കൊറോണ വൈറസ് വ്യാപനത്തോടെ ഇൻഡസ്ഇൻഡ് ബാങ്കിന്റെയും വരുമാനവും അപകടത്തിലായിരിക്കുകയാണ്. എന്താണ് ബാങ്കിന്റെ നിലവിലെ പ്രതിസന്ധികൾക്ക് കാരണമെന്ന് പരിശോധിക്കാം.
ഓഹരിയിൽ ഇടിവ്
ഇൻഡസ്ഇൻഡ് ബാങ്കിന്റെ ഓഹരികൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത നഷ്ടമാണ് നേരിടുന്നത്. നിക്ഷേപത്തിന്റെ 10 ശതമാനം നഷ്ട്ടപ്പെട്ടതായി ബാങ്ക് നിക്ഷേപകരോട് വെളിപ്പെടുത്തി. ഇതിനെ തുടർന്ന് ചൊവ്വാഴ്ച ബാങ്കിന്റെ ഓഹരി 10 ശതമാനത്തിലധികം ഇടിഞ്ഞു. രണ്ടാഴ്ച മുമ്പ് ബാങ്ക് സൂചിപ്പിച്ച 2% ഇടിവിന് ശേഷം കനത്ത നഷ്ടമാണ് ബാങ്ക് നേരിട്ടത്. പണം ബാങ്കിൽ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്ന തോന്നലാണ് നിക്ഷേപരുടെ വിൽപ്പനയ്ക്ക് കാരണം.
കാരണങ്ങൾ
പ്രധാനമായും കാർഡുകൾ / വ്യക്തിഗത വായ്പകൾ, മൈക്രോ ഫിനാൻസ്, റിയൽ എസ്റ്റേറ്റ് / പ്രോപ്പർട്ടി, വെഹിക്കിൾ ഫിനാൻസിംഗ് ബിസിനസ്സ് എന്നിവയ്ക്കെതിരായ വായ്പകളിൽ ലോക്ക്ഡൌൺ കാരണം സമ്മർദ്ദത്തിലാണ്. എന്നാൽ മൊറട്ടോറിയം എൻപിഎകളെ പരിമിതപ്പെടുത്താൻ സഹായിക്കുമെന്ന് എംകെ ഗ്ലോബലിലെ അനലിസ്റ്റുകൾ ഒരു കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. നടപ്പ് പാദത്തിലെ വായ്പകളുടെ 2.0-2.1 ശതമാനമായി ക്രെഡിറ്റ് ചെലവ് ഉയരുമെന്ന് മാനേജ്മെന്റ് സൂചിപ്പിച്ചു. ഡിസംബർ പാദത്തിൽ ഇത് വെറും 0.6 ശതമാനമായിരുന്നു.
സ്വകാര്യ ബാങ്കുകൾ
ഇൻഡസ്ഇൻഡ് ബാങ്കിന് ഈ വർഷം ഇതുവരെ വിപണി മൂല്യത്തിന്റെ 76% നഷ്ടപ്പെട്ടു. ഇടിവിന്റെ ഭൂരിഭാഗവും ആസ്തിയുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്കകൾ കൊണ്ട് മാത്രമല്ല, നിക്ഷേപ ഫ്രാഞ്ചൈസിയെക്കുറിച്ചുള്ള ആശങ്കകളും മൂലമാണ്. തീർച്ചയായും മറ്റ് സ്വകാര്യ ബാങ്കുകളും ഈ പ്രതിസന്ധികൾ നേരിടേണ്ടി വന്നേക്കാം. ഉദാഹരണത്തിന്, ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരികൾ ഇതേ കാലയളവിൽ 34% ഇടിഞ്ഞു. വൻകിടക്കാരായ ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയ്ക്ക് 50% നഷ്ടം നേരിട്ടിട്ടുണ്ട്.
യഥാർത്ഥ കാരണം
സ്വകാര്യമേഖലയിലെ ബാങ്ക് ഓഹരികളുടെ നിലവിലെ പ്രതിസന്ധികൾക്ക് കാരണം കൊവിഡ് -19 മാത്രമല്ല, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്ന സാമ്പത്തിക സ്ഥിരത പ്രശ്നങ്ങളും ബാങ്കുകൾക്ക് പ്രതികൂലമായിട്ടുണ്ട്. യഥാർത്ഥത്തിൽ സെൻട്രൽ ബാങ്ക് നിരവധി നടപടികൾ ഇക്കാര്യത്തിൽ കൈക്കൊണ്ടിട്ടുണ്ട്. സ്വകാര്യമേഖലയിലെ ബാങ്കുകളിൽ നിക്ഷേപം സുരക്ഷിതമാണെന്നും ആളുകൾ വിഷമിക്കേണ്ടതില്ലെന്നും ഗവർണർ ശക്തികാന്ത ദാസ് നിരവധി തവണ ആവർത്തിച്ചു. ബാങ്കുകളിൽ നിന്ന് അവരുടെ ഫണ്ട് നീക്കം ചെയ്യരുതെന്നും അദ്ദേഹം സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
പ്രതീക്ഷകൾ
നിക്ഷേപം തിരികെ പിടിക്കുന്നതിൽ ഇൻഡസ്ഇൻഡ് ബാങ്കിന്റെ വിജയം സാമ്പത്തിക സ്ഥിരതയുടെ തിരിച്ചുവരവിന്റെ സൂചനയായിരിക്കും. ഒരു പുതിയ നേതൃത്വം ബാങ്കിന്റെ യാത്ര കൂടുതൽ സുഗമമാക്കിയേക്കും. കൂടാതെ, ഇന്ത്യൻ ബാങ്കുകൾ എങ്ങനെ വൈറസ് ആഘാതം കൈകാര്യം ചെയ്യുമെന്നത് ഭാവിയിൽ പ്രതിസന്ധികളെ നേരിടാനുള്ള ഇന്ത്യൻ ധനകാര്യ സംവിധാനത്തിന്റെ തയ്യാറെടുപ്പ് കൂടി വെളിപ്പെടുത്തും.