ദില്ലി: ഇന്‍ഷുറന്‍സ് മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുന്ന ബില്ല് ലോക്‌സഭ പാസാക്കി. രാജ്യസഭ മാര്‍ച്ച് 18ന് ബില്ല് പാസാക്കിയിരുന്നു. ഇന്‍ഷുറന്‍സ് മേഖലയില്‍ 74 ശതമാനം വരെ വിദേശ നിക്ഷേപം അനുവദിക്കുന്നതാണ് ബില്ല്. രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ ബില്ല് നിയമമാകും. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയതോടെ ഇനി നിയമമാകുന്നതിന് തടസമില്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ കടുത്ത എതിര്‍പ്പ് തള്ളിയാണ് ബില്ല് പാസാക്കിയിരിക്കുന്നത്.

നേരത്തെ 26 ശതമാനമായിരുന്നു ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി. 2015ല്‍ ഇത് 49 ശതമാനമാക്കി ഉയര്‍ത്തുകയായിരുന്നു. ഇപ്പോള്‍ വീണ്ടും ഉയര്‍ത്തുകയാണ് ചെയ്തത്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായി വിശദമായ ചര്‍ച്ച നടത്തിയ ശേഷമാണ് ബില്ല് തയ്യാറാക്കിയതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. കഴിഞ്ഞ മാസം അവതിപ്പിച്ച കേന്ദ്ര ബജറ്റിലാണ് ഇന്‍ഷുറന്‍സ് മേഖലയിലെ നിക്ഷേപം ഉയര്‍ത്തുമെന്ന് ധനമന്ത്രി ആദ്യം പറഞ്ഞത്. തൊട്ടുപിന്നാലെ ബില്ല് രാജ്യസഭയില്‍ അവതരിപ്പിക്കുകയായിരുന്നു.
ഡയറക്ടര്‍ ബോര്‍ഡിലെ കൂടുതല്‍ അംഗങ്ങളും മാനേജ്‌മെന്റിലെ പ്രധാനികളും ഇന്ത്യയില്‍ താമസിക്കുന്നവരാകണം എന്ന നിബന്ധനയുണ്ട്. 50 ശതമാനം ഡയറക്ടര്‍മാര്‍ സ്വതന്ത്രരാകണമെന്നും നിബന്ധനയുണ്ട്. കമ്പനികളുടെ നിശ്ചിത ശതമാനം ലാഭവിഹിതം കരുതല്‍ ധനത്തിലേക്ക് മാറ്റണമെന്നും നിബന്ധനയുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതുവഴി കമ്പനികാര്യങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ തള്ളാനും സ്വീകരിക്കാനും ഇന്ത്യന്‍ പ്രമോട്ടര്‍മാര്‍ക്ക് സാധിക്കുമെന്നാണ് സര്‍ക്കാര്‍ വാദം. കമ്പനികള്‍ ഇന്ത്യന്‍ നിയന്ത്രണത്തില്‍ തന്നെ തുടരാനും ഇതു വഴിയൊരുക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.


Click it and Unblock the Notifications