ന്യൂഡൽഹി: നിങ്ങൾ ഒരു കാറുടമയാണോ? എങ്കിൽ വൈകാതെ കൂടെ യാത്ര ചെയ്യുന്നവർക്കും ഇൻഷുറൻസ് കവറേജ് എടുക്കേണ്ടി വരും. വാഹനത്തിൽ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാർക്കും ഇൻഷുറൻസ് കവറേജ് നിർബദ്ധമാക്കാനുള്ള ശുപാർശ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) അടുത്തിടെ സമർപ്പിച്ചു. സഹയാത്രികർ അപകടത്തിൽപ്പെട്ടാലുണ്ടാവുന്ന ചികിത്സാചിലവ് വഹിക്കുന്നതിനായാണ് 25,000 രൂപയുടെ ഈ മെഡിക്കൽ കവറേജ്.
ഓരോ വാഹനത്തിന്റെയും രജിസ്റ്റർ ചെയ്ത സീറ്റിന്റെ എണ്ണമനുസരിച്ചാണ് ഇൻഷുറൻസ് അടവ് വരിക. ഐആര്‍ഡിഎഐ നിർദ്ദേശമനുസരിച്ച്, അപകടം നടക്കുമ്പോൾ എണ്ണത്തിൽ കൂടുതൽ ആളുകൾ വാഹനത്തിലുണ്ടെങ്കിൽ ഈ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കില്ല. പൊതുവേ സാധാരണ കാറിൽ (ഹാച്ച്ബാക്ക്, സെഡാൻ) ഡ്രൈവർ ഉൾപ്പെടെ നാല് പേർക്കാണ് യാത്ര ചെയ്യാൻ അനുവാദമുള്ളത്. അപകടം നടക്കുമ്പോൾ വാഹനത്തിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം രജിസ്റ്റർ ചെയ്ത ശേഷിയേക്കാൾ കൂടുതലാണെങ്കിൽ ആനുകൂല്യം ലഭിക്കില്ല.
ജിയോ വരിക്കാർക്ക് പണി കിട്ടി, ഡിസംബർ ആറ് മുതൽ 40 ശതമാനം നിരക്ക് വർദ്ധനവ്
ഐആര്‍ഡിഎഐ നിർദ്ദേശങ്ങൾ അനുസരിച്ച് ഈ കവറേജിന്റെ ആനുകൂല്യങ്ങൾ ലഭിക്കാത്ത സാഹചര്യങ്ങൾ ചുവടെ പരിശോധിക്കാം.
- അപകടത്തെ തുടർന്നുണ്ടായ ഏതെങ്കിലും രോഗാവസ്ഥകൾക്കോ അല്ലെങ്കിൽ മുൻപുണ്ടായിരുന്ന രോഗങ്ങൾക്കോ ഉള്ള ചികിത്സ ഈ കവറേജിൽ പെടില്ല.
- അപകടം സംഭവിച്ച് എന്തെങ്കിലും ഫിസിയോതെറാപ്പി ചികിത്സകൾ ആവശ്യമാണെങ്കിൽ അതും ഈ കവറേജിൽ പെടില്ല.
- അപകടം നടന്ന് 24 മണിക്കൂർ കഴിഞ്ഞാണ് ചികിത്സ ആരംഭിക്കുന്നതെങ്കിലും ആനുകൂല്യം ലഭിക്കില്ല.
- സ്വാഭാവിക അപകടങ്ങൾക്ക് മാത്രമേ കവറേജ് ലഭിക്കുകയുള്ളൂ. ഉദാഹരണത്തിന് സ്വയം മുറിവേൽപ്പിക്കൽ അല്ലെങ്കിൽ ആത്മഹത്യാശ്രമം പോലുള്ള കാര്യങ്ങൾക്ക് ആനുകൂല്യം ലഭിക്കില്ല.
- ഇൻഷുർ ചെയ്‌തയാൾ അല്ലെങ്കിൽ ഇൻഷുർ ചെയ്ത വ്യക്തിയുടെ അറിവോടെയും സമ്മതത്തോടേയും വാഹനം ഓടിക്കുന്ന സമയത്ത് ലഹരിപദാർത്ഥങ്ങൾ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടും.
കൂടാതെ പാസഞ്ചർ വാഹനങ്ങളുടേയും വാണിജ്യ വാഹനങ്ങളുടേയും നിലവിലുള്ള ഇൻഷുറൻസ് നിയമങ്ങളിലും പല ഭേദഗതികൾ ഐആര്‍ഡിഎഐ നിർദ്ദേശിച്ചിട്ടുണ്ട്. 2019 ഡിസംബർ 16 -നുള്ളിൽ തന്നെ ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങൾക്കായി ഈ ശുപാർശകൾ പൊതുസഞ്ചയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.