റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് ലിമിറ്റഡിന്റെ ഡിജിറ്റല്‍ ബിസിനസ്സ് പ്ലാറ്റ്‌ഫോമായ ജിയോയില്‍ നിക്ഷേപ സമാഹരണം തുടരുന്നു. യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റൽ ക്യാപിറ്റലാണ് പുതുതായി നിക്ഷേപം നടത്തുന്നത്. ജിയോയിലെ 0.39 ശതമാനം ഓഹരികൾക്കായി ഇന്റൽ 1894.50 കോടി രൂപ നിക്ഷേപിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) അറിയിച്ചു. 11 ആഴ്‌ചയ്‌ക്കിടെ ജിയോയിൽ എത്തുന്ന പന്ത്രണ്ടാമത്തെ നിക്ഷേപമാണ് ഇന്റെല്‍ ക്യാപിറ്റലിന്റേത്.
സോഷ്യല്‍ മീഡിയ ഭീമനായ ഫേസ്‌ബുക്ക് ഏപ്രില്‍ 22-ന് 43,574 കോടി രൂപ നിക്ഷേപിച്ച് 9.99 ശതമാനം ഓഹരി സ്വന്തമാക്കിതോടെയാണ് ജിയോയിൽ നിക്ഷേപങ്ങളുടെ തുടക്കമായത്. ഇതുവരെ കമ്പനി ആഗോള നിക്ഷേപകരില്‍ നിന്ന് 1,17,588.45 കോടി രൂപ സമാഹരിച്ചു. ഫേസ്‌ബുക്കിന് പിന്നാലെ ജനറല്‍ അറ്റ്‌ലാന്റിക്, സിൽവർ ലേക്ക് (രണ്ടു തവണ), വിസ്റ്റ ഇക്വിറ്റി പാർട്‌ണേഴ്‌സ്, കെകെആര്‍, അബുദാബി സ്റ്റേറ്റ് ഫണ്ടായ മുബാദല ഇൻവെസ്റ്റ്‌മെന്റ്, എഐഡിഎ, ടിപിജി ക്യാപിറ്റൽ, എല്‍ കാറ്റര്‍ട്ടണ്‍, പിഐഎഫ് എന്നീ കമ്പനികളും ജിയോയിൽ നിക്ഷേപമിറക്കി. ലോകത്ത് തുടർച്ചയായി ഇത്രയധികം തുക നിക്ഷേപമായി സമാഹരിച്ച കമ്പനിയും ജിയോ ആണ്.
ടിക് ടോക്ക് പോയതിൽ നഷ്ടം ഇവർക്ക്; കാശുണ്ടാക്കിയ ടിക് ടോക്ക് പ്രമുഖർ ആരൊക്കെ?
രണ്ട് പതിറ്റാണ്ടിലേറെയായി ഇന്റെല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കമ്പ്യൂട്ടര്‍ വ്യവസായ രംഗത്തെ അഭിഭാജ്യഘടകമായ സെമികണ്ടക്ടര്‍ ഉല്‍പ്പാദിപ്പിച്ചു വിതരണം ചെയ്യുന്ന ഇന്റെല്‍ കോര്‍പറേഷനിലെ നിക്ഷേപ വിഭാഗമാണ് ഇന്റല്‍ ക്യാപിറ്റല്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓട്ടോണമസ് വെഹിക്കിള്‍സ്, ഡാറ്റാസെന്റര്‍, ക്ലൗഡ്, 5 ജി, അടുത്ത തലമുറ കമ്പ്യൂട്ടിംഗ് എന്നിവ ലക്ഷ്യമിട്ടുള്ള നൂതന സ്റ്റാര്‍ട്ടപ്പുകളിലാണ് ഇന്റെല്‍ ക്യാപിറ്റല്‍ നിക്ഷേപം നടത്തുന്നത്.
ജിയോ പ്ലാറ്റ്‌ഫോമുകളിൽ ഇതുവരെ ലഭിച്ച നിക്ഷേപം;
ഫേസ്‌ബുക്ക് : 43,573.62 കോടി രൂപ (9.99% ഓഹരി)
സില്‍വര്‍ ലേക്ക് : 5,655.75 കോടി രൂപ (1.15%)
വിസ്റ്റ ഇക്വിറ്റി പാര്‍ട്ണര്‍മാര്‍ : 11,367 കോടി രൂപ (2.32%)
ജനറല്‍ അറ്റ്‌ലാന്റിക്- 6,598.38 കോടി രൂപ (1.34%)
കെകെആര്‍ : 11,367 കോടി (2.32%)
മുബാദല : 9,093.60 കോടി രൂപ (1.85%)
സില്‍വര്‍ ലേക്ക് പങ്കാളികള്‍ (അധിക നിക്ഷേപം-1.85%), 4,546.80 കോടി രൂപ (0.93%)
അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി: 5,683.50 കോടി (1.16%).
ടിപിജി : 4,546.80 കോടി (0.93%)
എല്‍ കാറ്റര്‍ട്ടൺ : 1,894.50 കോടി (0.39%)
പിഐഎഫ് : 11,367 കോടി (2.32%)
ഇന്റൽ : 1,894.50 (0.39%)