ഒറ്റ സുപ്രഭാതത്തിൽ കഫേ ഇരുന്നിടത്ത് 'ഇരുമ്പ്' കഷ്ണം, 3 മണിക്കൂർ മാത്രം ഉറങ്ങി: അമൃതയുടെ 'സുലൈമാനി' സക്സസ്
"ഹോട്ടൽ ബിസിനസ് എന്നത് ഒരു പാർട്ട് ടൈം ജോലിയല്ല. ഇതിലേക്ക് ഇറങ്ങിയാൽ മുഴുവൻ സമയവും പ്രവർത്തിക്കേണ്ടി വരും." 26 വയസ്സുള്ള സികെ അമൃത എന്ന യുവ സംരംഭകക്ക് പറയാനുള്ളത് ഇതാണ്. പഠനകാലത്ത് തന്നെ തൻ്റെ സ്വപ്നങ്ങൾക്കൊപ്പം നടന്ന അമൃതയുടെ തുടക്കം തിരുവനന്തപുരത്തെ കാര്യവട്ടം ക്യാമ്പസിലെ ചെറിയൊരു കഫേയിൽ നിന്നായിരുന്നു. ഇന്ന് രണ്ടാമത്തെ റസ്റ്റോറൻ്റ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അമൃത. തൻ്റെ ആദ്യ സംരംഭമായ 'ചായ സ്പോട്ടി'ൽ നിന്നും 'സുലൈമാനി' എന്ന റസ്റ്റോറൻ്റിലേക്കുള്ള യാത്രയെ കുറിച്ച് ഗുഡ്റിട്ടേൺസ് മലയാളത്തിനോട് സംസാരിക്കുകയാണ് അമൃത.
"പിജി പഠനകാലത്തായിരുന്നു ആദ്യമായി കഫേ ബിസിനസിലേക്ക് എത്തുന്നത്. കൂടുതലൊന്നും ആലോചിക്കാതെയാണ് ചായ സ്പോട്ട് എന്ന കഫേ തുടങ്ങിയത്. എന്നാൽ ആ കുഞ്ഞു കടയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുമെന്ന് ച്ചിരുന്നില്ല. തിരുവനന്തപുരത്തെ കാര്യവട്ടം ക്യാമ്പസിന് അടുത്തായിരുന്നതിനാൽ വിദ്യാർത്ഥികൾ ധാരാളം ഈ കഫേയിൽ എത്തിയിരുന്നു, പക്ഷേ അതിലുപരി അവിടുത്തെ നാട്ടുകാരും മറ്റു പല സ്ഥലങ്ങളിൽ നിന്നു പോലും ആളുകൾ തേടി എത്തിയിരുന്നു എന്നത് അൽഭുതകരമായ കാര്യമായിരുന്നു. ഫാമിലി, വീട്ടമ്മമാർ, പ്രായമായവർ എന്നിവരെല്ലാം ചായ സ്പോട്ടിലെ സ്ഥിരം കസ്റ്റമേഴ്സായിരുന്നു."
പ്രധാന വെല്ലുവിളികൾ
"ആദ്യത്തെ ഒന്നര വർഷത്തോളം എന്റെ വീട്ടുകാർക്ക് ഈ സംരംഭത്തെ കുറിച്ച് വലിയ ധാരണയില്ലായിരുന്നു. ബിസിനസിൽ ഇറങ്ങിയതിനെ കുറിച്ച് പേടിയില്ലായിരുന്നുവെങ്കിലും എൻ്റെ പഠനം പാതി വഴിയിലാവുമോ എന്ന പേടിയുണ്ടായിരുന്നു. ഏറ്റവും വലിയ വെല്ലുവിളിയെന്തെന്നാൽ ഒരു തുടക്കക്കാരി എന്ന നിലയിൽ ഈ ബിസിനസിൻ്റെ പല കാര്യങ്ങളിലും എനിക്ക് അറിവില്ലായിരുന്നു എന്നതാണ്. മാർക്കറ്റിംഗ് പർച്ചേസിംഗ് എന്നിവയെല്ലാം ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു." അമൃത പറയുന്നു.
ഓരോ ദിവസവും ലഭിക്കുന്ന ലാഭത്തിൽ നിന്നുമാണ് കഫേയിലേക്ക് വേണ്ടിയിരുന്ന സാധനങ്ങളെല്ലാം പർച്ചേസ് ചെയ്തിരുന്നത്. അതായത് മൂലധനം വളരെ കുറവായിരുന്നു. കഫേ ആരംഭിച്ചപ്പോൾ മൊത്തം ഏകദേശം 1 ലക്ഷത്തിൽ താഴെയായിരുന്നു മൂലധനം. ഒറ്റയടിക്ക് വലിയ തുക ചിലവഴിക്കാതെ ഘട്ടം ഘട്ടമായിട്ടായിരുന്നു ചിലവുകൾ കണക്കാക്കിയത്. മാത്രമല്ല സുഹൃത്തുകൾ തന്നെ എല്ലാ കാര്യങ്ങളിലും സഹായിക്കാൻ ഉണ്ടായിരുന്നതിനാൽ ലേബർ ചാർജ് ഇല്ലായിരുന്നു എന്നതാണ് സത്യം.

ഒരു ദിവസം മൂന്ന് മണിക്കൂർ മാത്രം ഉറക്കം
പഠനവും ബിസിനസും ഒരുമിച്ച് മുന്നോട്ട് പോവുന്നത് ഏറെ പ്രയാസകരമായിരുന്നു. കാരണം തുടക്ക സമയത്ത് കോഫി ഷോപ്പിൻ്റെ പ്രവർത്തന സമയം വൈകിട്ട് 3 മണി മുതൽ പുലർച്ചെ 3 മണി വരെയായിരുന്നു എന്ന് അമൃത പറയുന്നുണ്ട്. ഈ സമയക്രമം ഏറെ പ്രയാസകരമായിരുന്നുവെന്നും താൻ ഒരു ദിവസം 3 മണിക്കൂർ മാത്രമേ ഉറങ്ങിയിട്ടുള്ളൂ എന്നും അമൃത കൂട്ടിച്ചേർത്തു.. പകൽ മുഴുവൻ കോളേജിലും പുലർച്ചെ വരെ കഫേയിൽ സമയം ചിലവഴിക്കേണ്ടി വന്നു. പിന്നീട് സമയക്രമം വൈകിട്ട് 6 മുതലാക്കി മാറ്റുകയായിരുന്നു.
കടയിരുന്നിടത്ത് മിച്ഛം ഇരുമ്പ് തണ്ട് മാത്രം
എക്സ്പീരിയൻസ് ഇല്ലാത്തതിനാൽ ഒരുപാട് നഷ്ടം വന്നിട്ടുണ്ട്. എങ്കിലും ഏറെ സന്തോഷത്തോടെ മുന്നോട്ട് പോയെങ്കിലും കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ നാട്ടുകാരിൽ ചിലർ ആ കട അവിടുന്ന് എടുത്ത് മാറ്റി അവിടെ മറ്റൊരു കട സ്ഥാപിച്ചു. അത് വലിയൊരു തിരിച്ചടിയായിരുന്നു. പിന്നീട് കാര്യവട്ടത്ത് തന്നെ മറ്റൊരു സ്ഥലത്തേക്ക് ഈ കഫേ മാറ്റി സ്ഥാപിച്ചു. അതും വിജയകരമായി തന്നെ മുന്നോട്ട് പോയി.
"അവിടെ വളരെ സന്തോഷത്തോടെ ബിസിനസ് നടത്തി വരുമ്പോഴാണ് കോർപ്പറേഷൻ വന്ന് കഫേ അവിടെ നിന്നും നീക്കം ചെയ്യുന്നത്. വെക്കേഷൻ സമയമായതിനാൽ കട തുറന്നിരുന്നില്ല. സ്ട്രീറ്റ് വെൻഡിംഗ് അവസാനിക്കണമെന്ന് പറഞ്ഞ് കോർപ്പറേഷൻ എനിക്ക് നോട്ടീസ് നൽകിയെന്നു പറയുന്നെങ്കിലും എൻ്റെ കൈവശം ലഭിച്ചിരുന്നില്ല. ഒടുവിൽ ഒരു ഇരുമ്പ് തണ്ട് മാത്രമേ എനിക്ക് ഓർമ്മിക്കാനായി കിട്ടിയുള്ളൂ." അമൃത കൂട്ടിച്ചേർത്തു.
കസ്റ്റമേഴ്സും കഫേയും തമ്മിലുള്ള ബന്ധം...
അതൊരു ചെറിയ കഫേയാണ്. ജനറേറ്റർ ഉപയോഗിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. പെട്രോൾ തീർന്നാൽ അതിനു വേണ്ടി ഓടേണ്ടിയിരുന്നു. ആ സമയത്ത് കൂടെയുള്ള സുഹൃത്തുക്കളും അവിടെ വരുന്ന കസ്റ്റമേഴ്സും തന്നെയായിരുന്നു സഹായിച്ചിരുന്നത്. അത് കസ്റ്റമേഴ്സുമായുള്ള ബന്ധം ദൃഢമായതു കൊണ്ട് തന്നെയാണ്.
കാര്യവട്ടം ക്യാമ്പസിൽ ആദ്യ വർഷ പിജി വിദ്യാർത്ഥികൾക്ക് ഓറിയൻ്റേഷൻ നടത്താറുണ്ട്. അങ്ങനെ അപ്രതീക്ഷിതമായി ആ ഓറിയൻ്റേഷൻ പ്രോഗ്രാമിനുള്ള ചായയും പലഹാരങ്ങളും നൽകാനുള്ള ഓർഡർ ലഭിച്ചിരുന്നു. അത് സത്യത്തിൽ ജീവിതത്തിൽ മറക്കാനാവാത്ത സംഭവമാണെന്ന് അമൃത പറഞ്ഞു. ക്യാമ്പസിലെ അധ്യാപകരും ശക്തമായ സപ്പോർട്ട് നൽകിയെന്നും അമൃത കൂട്ടിച്ചേർത്തു.
സുലൈമാനി ഹോട്ടൽ
കഫേ ബിസിനസ് അവസാനിപ്പിച്ചപ്പോൾ അമൃത തളർന്നില്ല. പിന്നീട് കൊല്ലം ജില്ലയിൽ പുതിയ രൂപത്തിലും ഭാവത്തിലും സീ ഫുഡുകൾക്ക് പ്രാധാന്യം നൽകി ഒരു മോഡേൺ റസ്റ്റോറൻ്റ് ആരംഭിച്ചു. അതാണ് സുലൈമാനി. ഒരു ഇൻ്റർനാഷണൽ ലെവലിലേക്ക് ഈ സംരംഭം വളർത്തണം എന്നാണ് അമൃതയുടെ ആഗ്രഹം. കൊല്ലത്ത് തൻ്റെ രണ്ടാമത്തെ റസ്റ്റോറൻ്റ് ആരംഭിക്കാൻ ഒരുങ്ങുകയാണ് അമൃത. നിലവിൽ സുലൈമാനിയിൽ 6 ജോലിക്കാരുണ്ട്.
"ഹോട്ടൽ ബിസിനസിലേക്ക് എത്തിയാൽ നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും. ആദ്യത്തെ 2, 3 വർഷം വളരെ നിർണ്ണായകമാണ്. ഏറെ പ്രതിസന്ധികൾ നേരിടാൻ തയ്യാറാണെങ്കിൽ മാത്രമേ ഈ രംഗത്തേക്ക് ഇറങ്ങാൻ പാടുള്ളൂ." അമൃത പറയുന്നു.
"ഒരു കുടുംബം തൻ്റെ കടയിൽ എത്തിയാൽ പോക്കറ്റ് ഫ്രണ്ട്ലിയായി അവർക്കിഷ്ടമുള്ള ഭക്ഷണം ആസ്വദിച്ച് കഴിക്കാൻ സാധിക്കുന്ന ഒരിടമായിരിക്കണം എന്ന് നിർബന്ധമുണ്ട്. കുറഞ്ഞ ബഡ്ജറ്റിലുള്ള ഭക്ഷണങ്ങളായിരിക്കും എൻ്റെ മെനുവിൽ ഉണ്ടായിരിക്കുക." എന്നും അമൃത വ്യക്തമാക്കുന്നു.


Click it and Unblock the Notifications


