ഇറാനും അമേരിക്കയും തമ്മിലുള്ള ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ശക്തിയാർജ്ജിക്കുന്നതിനാൽ വ്യോമഗതാഗതം പ്രതിസന്ധിയിലായി. ഇറാനിലെ ആഭ്യന്തര പ്രതിഷേധങ്ങളും സുരക്ഷാ വെല്ലുവിളികളും കണക്കിലെടുത്ത് വ്യോമാതിർത്തികൾ ഭാഗികമായി അടച്ചതോടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ തടസ്സപ്പെട്ടു. ഇത് അന്താരാഷ്ട്ര യാത്രക്കാരെയും വിമാനക്കമ്പനികളെയും ഒരുപോലെ ബാധിച്ചിരിക്കുകയാണ്.
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനികളായ ഇൻഡിഗോയും എയർ ഇന്ത്യയും തങ്ങളുടെ യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ഇറാന്റെ വ്യോമാതിർത്തി അടച്ചിടൽ തങ്ങളുടെ ചില അന്താരാഷ്ട്ര വിമാന സർവീസുകളെ ബാധിക്കുമെന്ന് ഇൻഡിഗോ പറഞ്ഞു. ഇറാൻ വ്യോമാതിർത്തി ഭാഗികമായി അടച്ചതിനാൽ ബദൽ റൂട്ടുകൾ സ്വീകരിക്കേണ്ട അവസ്ഥയായി. ഇത് വിമാനങ്ങൾ വൈകാൻ കാരണമാകുന്നുവെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. റൂട്ട് മാറ്റാൻ സാധിക്കാത്ത ചില സർവീസുകൾ റദ്ദാക്കാനും കമ്പനി നിർബന്ധിതരായിട്ടുണ്ട്.
തടസ്സം നേരിട്ടതിനാൽ യാത്രക്കാർക്ക് ടിക്കറ്റ് തുക തിരികെ ലഭിക്കുന്നതിനോ, യാത്ര പുനഃക്രമീകരിക്കുന്നതിനോ സൗകര്യമൊരുക്കിയതായി ഇൻഡിഗോ അറിയിച്ചു. ലുഫ്താൻസ, ഫ്ലൈദുബായ്, ടർക്കിഷ് എയർലൈൻസുകളും ഇറാനിലേക്കുള്ള സർവീസുകൾ വെട്ടിക്കുറച്ചിരിക്കുകയാണ്. സംഘർഷങ്ങൾ അതിരൂക്ഷമായതോടെ ഇറാനിയൻ വ്യോമാതിർത്തി ഒഴിവാക്കാൻ ജർമ്മനിയും തങ്ങളുടെ വിമാനക്കമ്പനികൾക്ക് കർശന മുന്നറിയിപ്പ് നൽകി.

അമേരിക്കയുടെ വാണിജ്യ വിമാനങ്ങൾക്ക് ഇറാൻ വ്യോമാതിർത്തിയിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ അമേരിക്കയ്ക്കും ഇറാനും ഇടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ ലഭ്യമല്ല. വ്യോമയാന മേഖലയിലെ അപകടസാധ്യതകൾ വിലയിരുത്തുന്ന 'സേഫ് എയർസ്‌പേസ്' റിപ്പോർട്ടുകൾ പ്രകാരം, ഭൂരിഭാഗം വിമാനക്കമ്പനികളും ഇപ്പോൾ ഇറാന്റെ ആകാശപരിധി പൂർണ്ണമായും ഒഴിവാക്കിയാണ് സർവീസ് നടത്തുന്നത്.
മേഖലയിലെ മിസൈൽ വിക്ഷേപണങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ അമിതമായ ജാഗ്രതയും സിവിലിയൻ വിമാനങ്ങൾക്ക് വലിയ ഭീഷണിയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സൈനിക പ്രവർത്തനങ്ങൾക്കിടയിൽ യാത്രാവിമാനങ്ങൾ തെറ്റായി തിരിച്ചറിയപ്പെടാനും ആക്രമിക്കപ്പെടാനുമുള്ള സാധ്യത വർദ്ധിച്ചുവരുന്നതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഇത് മുൻനിർത്തിയാണ് ലോകമെമ്പാടുമുള്ള വ്യോമയാന ഏജൻസികൾ തങ്ങളുടെ പൗരന്മാർക്കും വിമാനക്കമ്പനികൾക്കും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.
ഇറാനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയം കർശന നിർദ്ദേശം നൽകി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇറാനിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കാനാണ് നിർദ്ദേശം. നിലവിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ, പ്രത്യേകിച്ച് വിദ്യാർത്ഥികൾ, ബിസിനസ്സുകാർ, തീർത്ഥാടകർ എന്നിവർ ലഭ്യമായ വാണിജ്യ വിമാനങ്ങൾ ഉപയോഗിച്ച് എത്രയും വേഗം രാജ്യം വിടണമെന്ന് ടെഹ്‌റാനിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. ജനുവരി 5-ന് നൽകിയ ആദ്യ മുന്നറിയിപ്പിന് പിന്നാലെ സാഹചര്യം കൂടുതൽ വഷളായതോടെയാണ് ഈ അടിയന്തര നടപടി.
മധ്യപൂർവേഷ്യയിലെ തന്ത്രപ്രധാനമായ സൈനിക താവളങ്ങളിൽ നിന്ന് അമേരിക്ക തങ്ങളുടെ സേനയെ പിൻവലിക്കാൻ തുടങ്ങിയതോടെ മേഖലയിലെ ഭൗമരാഷ്ട്രീയ സാഹചര്യം അതീവ സങ്കീർണ്ണമായിരിക്കുകയാണ്. ഇറാന്റെ പരമാധികാരത്തിന്മേൽ ഏതെങ്കിലും തരത്തിലുള്ള കടന്നുകയറ്റമുണ്ടായാൽ ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ശക്തമായ പ്രത്യാക്രമണം നടത്തുമെന്ന് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.


Click it and Unblock the Notifications