പശ്ചിമേഷ്യൻ സംഘർഷം നാലാം ദിവസത്തിലേക്ക് കടക്കുകയാണ്. ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചു. ലോകത്തെ എണ്ണക്കപ്പലുകൾ കടന്നു പോകുന്ന പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെ ഗതാഗതം നിശ്ചലമായ അവസ്ഥയിലാണ്. അതോടെ ലോകത്തെ എണ്ണ വിപണി അടിശ്ചിതത്വത്തിലാണ്. എന്തായാലും ആക്രമണം തുടരാൻ തന്നെയാണ് ഇസ്രയേലിന്‍റെ തീരുമാനം. ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാനും അറിയിച്ചിട്ടുണ്ട്. യുദ്ധം കൂടുതൽ ശക്തമായതോടെ വിവിധ രാജ്യങ്ങളിലുള്ള പൗരന്മാരോട് രാജ്യം വിടാൻ നിർദ്ദേശിച്ചിരിക്കുകയാണ് അമേരിക്ക.
ജാഗ്രത നൽകി അമേരിക്ക
ഗുരുതരമായ സുരക്ഷാ അപകടസാധ്യതകൾ ചൂണ്ടിക്കാട്ടിയാണ് മിഡിൽ ഈസ്റ്റിലെ എല്ലാ അമേരിക്കൻ പൗരന്മാരോടും രാജ്യം വിടാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആവശ്യപ്പെട്ടിരിക്കുന്നത്. ബഹ്‌റൈൻ , ഈജിപ്ത്, ഇറാൻ, ഇറാഖ്, ഇസ്രായേൽ, പശ്ചിമ ബെനക്, ഗാസ, ജോർദാൻ, കുവൈറ്റ്, ലെബനൻ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, സിറിയ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യെമൻ എന്നീ രാജ്യങ്ങളിലെ അമേരിക്കക്കാർക്കാണ് മുന്നറിയിപ്പ്.
"മിഡിൽ ഈസ്റ്റിലെ എല്ലാ അമേരിക്കൻ പൗരന്മാർക്കും : നിങ്ങളുടെ സുരക്ഷയാണ് ഞങ്ങളുടെ പ്രഥമ പരിഗണന. http://step.state.gov എന്ന വിലാസത്തിൽ STEP അലേർട്ടുകൾ ലഭിക്കാൻ സൈൻ അപ്പ് ചെയ്യുക. TravelGov എന്ന വിലാസത്തിൽ വിവരങ്ങൾ നേടുക, +1-202-501-4444 എന്ന നമ്പറിൽ 24/7 വകുപ്പിനെ വിളിക്കാം," ഒരു വീഡിയോ സന്ദേശം പങ്കിട്ട് റൂബിയോ എക്സിൽ പോസ്റ്റ് ചെയ്തു. പേർഷ്യൻ ഗൾഫിലെ മറ്റ് രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ റൂബിയോ അപലപിച്ചു. ശനിയാഴ്ച സൈനിക നടപടി ആരംഭിച്ചതിനുശേഷം, യുഎസ് പൗരന്മാർക്ക് സുരക്ഷയും സുരക്ഷാ വിവരങ്ങളും നൽകുന്നതിന് വകുപ്പ് ഉദ്യോഗസ്ഥരെയും സംവിധാനങ്ങളും വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എണ്ണ വില കുതിക്കും
ഹോർമുസ് കടലിടുക്ക് പൂർണമായി അടച്ചതായി ഇറാൻ റെവല്യൂഷണറി ഗാർഡിലെ മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. വിലക്ക് ലംഘിച്ച് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കുമെന്നും റെവല്യൂഷണറി ഗാർഡ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതോടെ ലോകത്താകമാനം എണ്ണവിതരണം അനിശ്ചിതത്വത്തിലായി. അതുകൊണ്ടുതന്നെ എണ്ണ വില ഉയരാൻ സാധ്യത ഏറി. ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽചാലാണ് ഹോർമുസ്. ഇറാഖ്, സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ, ഖത്തർ എന്നി പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഓയിലുമായി എണ്ണക്കപ്പലുകൾ ഇത് വഴിയാണ് സഞ്ചരിക്കുക. ആക്രമണമുണ്ടായതോടെ ഖത്തർ എനർജി നാച്ചുറൽ ഗ്യാസ് ഉത്പാദനവും നിർത്തി. ഇറാൻ ആക്രമണമുണ്ടായ അരാംകോയുടെ പല പ്ലാന്‍റുകളും പ്രവര്‍ത്തനം നിർത്തി. കുവൈറ്റിലെ ചില റിഫൈനറികളും ഉത്പാദനം നിർത്തി.
യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ അമേരിക്കൻ എംബസിക്ക് നേരെ രണ്ട് ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രാഥമിക വിലയിരുത്തലുകൾ പ്രകാരം ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് മന്ത്രാലയ വക്താവ് സ്ഥിരീകരിച്ചു. ആക്രമണത്തെത്തുടർന്ന് എംബസി കെട്ടിടത്തിൽ ചെറിയ രീതിയിലുള്ള തീപിടുത്തമുണ്ടാവുകയും ഭൗതികമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. എന്നാൽ വലിയ തോതിലുള്ള അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് വക്താവ് വ്യക്തമാക്കി.


Click it and Unblock the Notifications