ഇറാനും ഇസ്രയേലും തമ്മിലുള്ള യുദ്ധം തുടങ്ങിയപ്പോൾ നമ്മൾ മലയാളികൾ കരുതിയത് പശ്ചിമേഷ്യൻ യുദ്ധത്തിൽ നമ്മൾക്ക് എന്ത് കാര്യം എന്നാണ്. പക്ഷെ ഹോർമുസ് കടലിടുക്ക് അടച്ചതോടെ കളി മാറി. ലോക വ്യാപകമായി തന്നെ എണ്ണ വിതരണം പ്രതിസന്ധിയിലായി. അതോടെ നമ്മുടെ രാജ്യവും യുദ്ധത്തിന്‍റെ പ്രശ്നം ആനുഭവിക്കുകയാണ്. ഓരോ മനുഷ്യന്‍റേയും അടുക്കളയിലേക്കാണ് ആദ്യം ഇറാൻ-ഇസ്രയേൽ യുദ്ധത്തിന്‍റെ പ്രശ്നം എത്തി നോക്കുന്നത്. രാജ്യവ്യാപകമായി എൽപിജി പ്രതിസന്ധി രൂക്ഷമാവുകയാണ്.
റസ്റ്റോറന്‍റുകൾ പൂട്ടി തുടങ്ങി
എൽപിജി ക്ഷാമം അതിരൂക്ഷമായതോടെ കേരളത്തിലും എൽപിജി വിതരണം ഏറക്കുറെ സ്തംഭിച്ചെന്നും നിരവധി ഹോട്ടലുകൾ അടച്ചുവെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ (കെഎച്ച്ആർഎ) പ്രസിഡന്റ് ജി. ജയപാൽ പറയുന്നു. മനോരമ ഓൺലൈനാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രതിദിനം ശരാശരി 2 മുതൽ 25 സിലിണ്ടർ വരെ ഉപയോഗിക്കുന്ന ഹോട്ടലുകൾ കേരളത്തിലുണ്ട്. അതുകൊണ്ടുതന്നെ സിലിണ്ടർ കിട്ടാതായാൽ ഹോട്ടൽ അടച്ചിടുക എന്നതല്ലാതെ മറ്റ് മാർഗങ്ങളില്ല. ഹോട്ടലുകൾ അടച്ചാൽ അത് വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുക. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, അതിഥി തൊഴിലാളികളുടെ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിലെല്ലാം ഭക്ഷണം കിട്ടാതാകും.
ബെംഗളൂരുവിലും പ്രതിസന്ധി
ബെംഗളൂരു നഗരവും സമാനമായ പ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ട്. നിലവിൽ ചില ഹോട്ടലുകൾ പ്രവർത്തനം താൽക്കാലികമായി നിർത്തിയിട്ടുണ്ട്. ഹോട്ടലുകള്‍ പൂര്‍ണമായി അടച്ചിടില്ല. സാഹചര്യങ്ങൾ അനുസരിച്ചായിരിക്കും ഭാവിയിലെ തീരുമാനങ്ങൾ. 'ആളുകള്‍ക്ക് സേവനം നല്‍കുന്നതിനായി ഞങ്ങള്‍ അവസാന നിമിഷം വരെ പ്രവര്‍ത്തിക്കും, പക്ഷേ സര്‍ക്കാരും എംപിമാരും ഈ വിഷയം ചര്‍ച്ച ചെയ്ത് ഹോട്ടല്‍ ഉടമകളെ സഹായിക്കണം,' അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. മുംബൈയിൽ 20-25% ഹോട്ടലുകൾ പൂട്ടി. കൂടുതൽ ഹോട്ടലുകൾ വൈകാതെ അടയ്ക്കുമെന്ന് അവിടുത്തെ റസ്റ്ററന്റ് അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്.
ബെംഗളൂരു, ചെന്നൈ, ഗുരുഗ്രാം തുടങ്ങിയ സ്ഥലങ്ങളിലും ഹോട്ടലുകൾ ഭാഗികമായി പ്രവർത്തനം നിർത്തിയിട്ടുണ്ട്. ബിഹാർ, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾ എൽപിജി ക്ഷാമം റിപ്പോർട്ടു ചെയ്തിട്ടുണ്ട്.

ഭൂരിഭാഗവും ഇറക്കുമതി
ഉപയോഗിക്കുന്നതിൽ 65 ശതമാനം എൽപിജിയും ഇന്ത്യ ഇറക്കുമതി ചെയ്യുന്നതാണ്. ഇതിൽതന്നെ 90 ശതമാനവും വാങ്ങുന്നത് സൗദി അറേബ്യ, ഖത്തർ, യുഎഇ തുടങ്ങിയ ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നാണ്. യുദ്ധത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതാണ് ഇന്ത്യയിൽ എൽപിജി പ്രതിസന്ധി സൃഷ്ടിക്കുന്നത്. അതേസമയം രാജ്യത്തെ വാതക ലഭ്യത ഉറപ്പു വരുത്താൻ കേന്ദ്ര സർക്കാർ മൂന്നംഗ സമിതി രൂപീകരിച്ചു. എണ്ണ കമ്പനി പ്രതിനിധികളുടെ സമിതിയാണ് രൂപീകരിച്ചത്. അവശ്യ സേവനങ്ങളെ ബാധിക്കാതെ റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, മറ്റ് വ്യവസായങ്ങൾ എന്നിവയ്ക്കിടയിൽ എൽപിജി വിതരണം എങ്ങനെ അനുവദിക്കാമെന്ന് കമ്മറ്റി പരിശോധിക്കും.
പ്രതിസന്ധി മറികടക്കാൻ പല രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് എണ്ണ ടാങ്കറുകൾ വന്നു തുടങ്ങി. റഷ്യയിൽ നിന്നും എണ്ണ വാങ്ങിത്തുടങ്ങിയിട്ടുണ്ട്. ഇതിലൂടെ രാജ്യത്ത് എണ്ണലഭ്യത ഉറപ്പാക്കാനാകുമെന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്. കൂടുതൽ എൽപിജി ഉൽപ്പാദനം നടത്താനും അത്തരം അധിക ഉൽപ്പാദനം ആഭ്യന്തര എൽപിജി ഉപയോഗത്തിനായി ഉപയോഗിക്കാനും മന്ത്രാലയം എണ്ണ ശുദ്ധീകരണശാലകൾക്ക് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.


Click it and Unblock the Notifications