ഫുട്ബോള്‍ ലോകകപ്പ് കളിക്കാൻ ഇറാൻ ഇല്ല, കടുത്ത തീരുമാനം ഉടൻ പ്രഖ്യാപിക്കും, പകരം ഏത് ടീം..?
ലോകത്ത് യുദ്ധങ്ങൾ നാശനഷ്ടങ്ങൾ മാത്രമാണ് അവശേഷിപ്പിക്കുന്നത് എന്നതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് ഇസ്രയേൽ-ഇറാൻ പോരാട്ടം. അമേരിക്കയും പങ്കെടുക്കുന്ന യുദ്ധത്തിൽ നിരവധി മനുഷ്യരാണ് മരണപ്പെട്ടത്. അതോടൊപ്പം നാശനഷ്ടങ്ങളും അനവധിയാണ്. യുദ്ധം ആരംഭിച്ചതോടെ മൂന്ന് മാസത്തിനപ്പുറം നടക്കാനിരിക്കുന്ന ഫുഡ്ബോൾ ലോകകപ്പും അനിശ്ചിതത്വത്തിലാണ്. അമേരിക്കയും മെക്സിക്കോയും കാനഡയും സംയുക്ത ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ നിന്ന് ഇറാൻ പിൻമാറാൻ ഒരുങ്ങുന്നു എന്നതാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ബഹിഷ്ക്കരിക്കണം എന്നാവശ്യം
യുദ്ധം ആരംഭിച്ചതോടെ രാജ്യത്തെ ആഭ്യന്തര ഫുട്ബോൾ ലീഗുകൾ ഇതിനകം തന്നെ ഇറാൻ നിർത്തിവെച്ചിട്ടുണ്ട്. യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഫുഡ്ബോൾ ലോകകപ്പ് ബഹിഷ്ക്കരിക്കണമെന്ന വികാരവും ശക്തമായിട്ടുണ്ട്. ഇറാന്‍റെ ഷെഡ്യൂൾ ചെയ്ത രണ്ട് മത്സരങ്ങൾ ലോസ് ഏഞ്ചൽസിലും മൂന്നാമത്തേത് അമേരിക്കയിലെ സിയാറ്റിലിലും നടക്കും. ജൂൺ 15-ന് ലോസ് ഏഞ്ചൽസിൽ ന്യൂസിലൻഡിനെതിരെയും, 21-ന് ബെൽജിയത്തിനെതിരെയും, 26-ന് സിയാറ്റിലിൽ ഈജിപ്തിനെതിരെയുമാണ് അമേരിക്കയിലെ ഇറാന്‍റെ മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.
ട്രംപിന്‍റെ യാത്ര വിലക്ക്
അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ യാത്രാ വിലക്ക് നേരിടുന്ന 39 രാജ്യങ്ങളിൽ ഇറാനും ഉൾപ്പെടുന്നുണ്ട്. 2025-ൽ നടന്ന ലോകകപ്പ് ഡ്രോ ചടങ്ങിൽ പോലും വിസ ലഭിക്കാത്തതിനെത്തുടർന്ന് മെഹ്ദി താജ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ ഉറപ്പുള്ളത്, ഈ ആക്രമണവും ക്രൂരതയും കാരണം, നമുക്ക് ലോകകപ്പിനായി പ്രതീക്ഷയോടെ കാത്തിരിക്കാനാവില്ല എന്നതാണ് ഇറാനിയൻ ഫുട്ബോൾ ഫെഡറേഷന്റെ പ്രസിഡന്റ് മെഹ്ദി താജ് ഇറാനിയൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

സാഹചര്യം നിരീക്ഷിച്ച് ഫിഫ
അതേസമയം സാഹചര്യങ്ങൾ നീരീക്ഷിക്കുകയാണ് ഫിഫ അധികൃതർ. ആഭ്യന്തര ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെങ്കിലും എന്തെങ്കിലും നിഗമനങ്ങളിൽ എത്താൻ ഇനിയും സമയമായിട്ടില്ല എന്ന് ഫിഫ സെക്രട്ടറി ജനറൽ മാറ്റിയാസ് ഗ്രാഫ്‌സ്ട്രോം പറഞ്ഞു. ഫിഫയുമായി അടുത്ത വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഇറാനിയൻ ഫുട്ബോൾ ഫെഡറേഷനുമായി പിന്മാറ്റത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക ചർച്ചകളൊന്നും നടന്നിട്ടില്ല എന്നാണ്.
ഫിഫ നിയമങ്ങൾ എന്താണ് പറയുന്നത്..?
ലോകകപ്പിന് യോഗ്യത നേടിയ ഒരു ടീമിന്റെ ബഹിഷ്‌കരണത്തെ ഫിഫ ചട്ടങ്ങൾ നേരിട്ട് പരാമർശിക്കുന്നില്ല. എന്നിരുന്നാലും, ടൂർണമെന്റ് ചട്ടങ്ങളിലെ ആർട്ടിക്കിൾ 6 അപ്രതീക്ഷിത സാഹചര്യങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശം നൽകുന്നു. മത്സരത്തിൽ നിന്നും ഒരു രാജ്യം പിൻമാറുകയാണെങ്കിൽ ഈ വിഷയത്തിൽ തീരുമാനമെടുക്കുകയും ആവശ്യമെന്ന് കരുതുന്ന ഏത് നടപടിയും സ്വീകരിക്കാൻ ഫിഫയ്ക്ക് അധികാരമുണ്ട്. അതായത് പിന്മാറ്റം സംഭവിച്ചാൽ ഇറാന് പകരം മറ്റൊരു ദേശീയ ടീമിനെ കൊണ്ടുവരാൻ ഫിഫയ്ക്ക് തീരുമാനിക്കാം എന്നാണ്.
48 ടീമുകൾ പങ്കെടുക്കുന്ന ആദ്യ ലോകകപ്പ്
ഏഷ്യയിൽ ഇതിനകം എട്ട് യോഗ്യത നേടിയ ടീമുകളുണ്ട്. ഈ മാസം അവസാനം ഇറാഖ് ബൊളീവിയയോ സുരിനാമോക്കെതിരെ നടത്തുന്ന ഇന്റർകോണ്ടിനെന്റൽ പ്ലേ-ഓഫിന്റെ ഫലത്തെ ആശ്രയിച്ച് ഒമ്പതാമത്തെ ടീമിന് യോഗ്യത നേടാം. ഇറാൻ പിന്മാറിയാൽ, യുക്തിപരമായി മറ്റൊരു ഏഷ്യൻ രാഷ്ട്രത്തെ പകരക്കാരനായി തിരഞ്ഞെടുക്കാൻ കഴിയും.
നിലവിൽ, ഇറാൻ ഔദ്യോഗികമായി യോഗ്യത നേടിയിട്ടുണ്ട്, ടൂർണമെന്റിൽ കളിക്കാൻ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. എന്നാൽ വരും ആഴ്ചകൾ നിർണായകമായേക്കാം.
മേഖലയിൽ സംഘർഷം തുടരുകയും അന്താരാഷ്ട്രതലത്തിൽ പിരിമുറുക്കങ്ങൾ വർദ്ധിക്കുകയും ചെയ്യുന്നതിനാൽ ഇറാൻ പിൻന്മാറാനാണ് സാധ്യത.


Click it and Unblock the Notifications




