ഏപ്രിൽ 14 ന് അവസാനിക്കുന്ന 21 ദിവസത്തെ ദേശീയ ലോക്ക്ഡൌൺ നീട്ടുന്നത് സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്കിടയിൽ മൂന്ന് സ്വകാര്യ ട്രെയിനുകളുടെ ബുക്കിംഗ് ഏപ്രിൽ 30 വരെ റെയിൽവേ റദ്ദാക്കിയത്. അഹമ്മദാബാദ് - മുംബൈ, ഡൽഹി - ലഖ്‌നൗ എന്നീ സർവ്വീസുകൾ നടത്തുന്ന തേജസ് എക്സ്പ്രസിന്റെയും വാരണാസി മുതൽ ഇൻഡോർ വരെ സർവ്വീസ് നടത്തുന്ന കാശി മഹാകൽ എക്സ്പ്രസിന്റെയും ബുക്കിംഗ് ആണ് റെയിൽവേ റദ്ദാക്കിയത്. യാത്രക്കാർക്ക് മുഴുവൻ റീഫണ്ടും നൽകും.
തീരുമാനം അറിയിക്കും
ഈ മൂന്ന് ട്രെയിനുകളുടെ പുതിയ ബുക്കിംഗുകൾ ഏപ്രിൽ 30 വരെ നിർത്തി വച്ചിരിക്കുകയാണെന്ന് ഐആർസിടിസി വക്താവ് അറിയിച്ചു. ലോക്ക്ഡൌണിനുശേഷം പാസഞ്ചർ, മെയിൽ എക്സ്പ്രസ് ട്രെയിൻ സർവീസുകൾ പുനരാരംഭിക്കാനുള്ള പദ്ധതികൾ തയ്യാറാക്കി കൊണ്ടിരിക്കുകയാണ് എന്ന് ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ റെയിൽവേ മന്ത്രാലയം ഈ റിപ്പോർട്ടുകൾ നിഷേധിച്ചു. സേവനങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് പദ്ധതികളൊന്നും തയ്യാറാക്കിയിട്ടില്ലെന്നു ഇതുസംബന്ധിച്ച കൂടുതൽ തീരുമാനങ്ങളെക്കുറിച്ച് ജനങ്ങളെ അറിയിക്കുമെന്നും മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.
റീഫണ്ട്
ലോക്ക്ഡൌൺ കാലയളവിൽ നടത്തിയ എല്ലാ ബുക്കിംഗുകളും ഇന്ത്യൻ റെയിൽവേ നേരത്തെ റദ്ദാക്കുകയും യാത്രക്കാർക്ക് മുഴുവൻ റീഫണ്ടുകളും വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ലോക്ക്ഡൌൺ കാലയളവിനുശേഷം യാത്രയ്ക്കായി നടത്തിയ ബുക്കിംഗിന് ഇത് ബാധകമല്ലെന്ന് റെയിൽവേ അറിയിച്ചിരുന്നു.
അടിസ്ഥാന സൌകര്യങ്ങൾ
ഇന്ത്യൻ റെയിൽവേ നടത്തുന്ന എല്ലാ അന്തർസംസ്ഥാന, സബർബൻ, മെട്രോ സർവീസുകളും ഇപ്പോൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ചരക്ക് ഗതാഗതം മാത്രമാണ് നടക്കുന്നത്. കൊറോണ വൈറസിനെതിരായ ദേശീയ പോരാട്ടത്തെ സഹായിക്കുന്നതിന് റെയിൽവേ അടിസ്ഥാന സൌകര്യങ്ങൾ ഉപയോഗിക്കുന്നതിലേക്കാണ് റെയിൽവേ മന്ത്രാലയത്തിന്റെ ഇപ്പോഴത്തെ ശ്രദ്ധ. ആവശ്യമെങ്കിൽ 4,000 കോവിഡ് -19 രോഗികളെ പരിചരിക്കുന്നതിനായി 2500 ഓളം കോച്ചുകൾ ചികിത്സാ സൗകര്യങ്ങൾക്കായി തയ്യാറാക്കും.
മറ്റ് സേവനങ്ങൾ
കൊറോണ വൈറസ് രോഗികളെ ചികിത്സിക്കുന്നതിനായി റെയിൽവേ ആശുപത്രികൾ തുറക്കുകയും മെഡിക്കൽ പ്രൊഫഷണലുകൾക്ക് വിതരണം ചെയ്യാൻ കഴിയുന്ന 1000 പിപിഇ (വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ) ദിവസവും നിർമ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്.
മുഴുവൻ ശമ്പളവും
കോവിഡ് 19ന്റെ വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 31 വരെ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയെങ്കിലും കരാര്‍ തൊഴിലാളികള്‍ക്ക് ശമ്പളവും നല്‍കാനാണ് റെയില്‍വെയുടെ തീരുമാനം. അമ്പതിനായിരത്തോളം വരുന്ന കരാര്‍ ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കുമെന്ന റെയില്‍വെ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതോടെ ഏറ്റവും കൂടുതല്‍ ദുരിതത്തിലായത് കരാര്‍ തൊഴിലാളികളാണ്. അതിനാല്‍ ഹൗസ് കീപ്പിംഗ്, ശുചീകരണം, പാന്‍ട്രി കാര്‍ തുടങ്ങിയ സേവനങ്ങള്‍ നല്‍കിയിരുന്ന നിരവധി തൊഴിലാളികള്‍ ഇപ്പോള്‍ തൊഴില്‍ ഇടം വിട്ട് നില്‍ക്കേണ്ട സാഹചര്യമാണ്.


Click it and Unblock the Notifications