അനാവശ്യ തടസവാദങ്ങള്‍ ഉന്നയിച്ച് ക്ലെയിമുകൾ നിരസിക്കുന്ന ഇൻഷൂറൻസ് കമ്പനികളുടെ നീക്കം ഇനി നടക്കില്ല. എട്ട് വര്‍ഷം തുടര്‍ച്ചയായി ആരോഗ്യ ഇൻഷുറൻസ് പ്രീമിയം അടച്ച ഉപഭോക്താക്കളുടെ ക്ലെയിമുകളിൽ അനാവശ്യ തടസവാദങ്ങള്‍ ഉന്നയിക്കരുതെന്ന് ഇന്‍ഷുറന്‍സ് കമ്പനികളോട് ഐആർഡിഎഐ നിർദ്ദേശിച്ചു. ഇങ്ങനെ തുടർച്ചയായി പ്രീമിയം അടച്ച ഉപഭോക്താക്കളുടെ പോളിസി പരിധിക്കുള്ളില്‍ വരുന്ന ക്ലെയിമുകള്‍ എല്ലാം അനുവദിക്കണമെന്നും ഈ കാര്യത്തിൽ ഇനി തര്‍ക്കം പാടില്ലെന്നും ഐആര്‍ഡിഎഐ ഇൻഷൂറൻസ് കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
രോഗം മറച്ച് വയ്‌ക്കല്‍ അടക്കം ഗുരുതരമായ തട്ടിപ്പുകള്‍ കണ്ടെത്തിയാൽ മാത്രമെ ഇനി ഇൻഷൂറൻസ് കമ്പനികൾക്ക് ക്ലെയിമുകളിൽ തടസ്സങ്ങൾ ഉന്നയിക്കാനാവൂ. നിയമവിധേയമായ പരിധിക്കുള്ളില്‍ നിന്ന് കൊണ്ടുതന്നെ ക്ലെയിമുകൾ സെറ്റില്‍ ചെയ്തിരിക്കണമെന്നും കമ്പനികൾക്ക് നൽകിയ പുതിയ നിർദ്ദേശത്തിൽ ഐആര്‍ഡിഎഐ വ്യക്തമാക്കുന്നു. 2021 ഏപ്രില്‍ ഒന്നു മുതല്‍ ഇതിന് പ്രാബല്യമുണ്ടാകുമെന്നും രാജ്യത്തെ ആരോഗ്യ ഇന്‍ഷൂറന്‍സ് മാനദണ്ഡങ്ങൾ ഏകീകരിക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ നിര്‍ദേശത്തില്‍ ഐ ആർ ഡി എ ഐ പറയുന്നു.

ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികളുടെ കാര്യത്തിൽ ഐആർഡിഎഐ നേരത്തെ തന്നെ ഇത്തരം നിര്‍ദേശം നല്‍കിയിരുന്നു. അതായത് മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലൈഫ് ഇൻഷൂറൻസ് പ്രീമിയം അടച്ചാല്‍ ക്ലെയിമുകളിൽ കമ്പനിക്ക് തടസവാദം ഉന്നയിക്കാൻ സാധിക്കില്ല. മാത്രമല്ല തട്ടിപ്പിന്റെ പേരില്‍ ഇനി ഏതെങ്കിലും ഉപഭോക്താവിന്റെ ക്ലെയിം നിരസിക്കുന്നതില്‍ നിന്നും കമ്പനികളെ വിലക്കിയിട്ടുണ്ട്.
എന്നാൽ ഇത്തരം കേസുകളില്‍ തന്റെ ബോധപൂര്‍വമായ അറിവോടെയല്ല അത് നടന്നിട്ടുള്ളതെന്ന് ഉപഭോക്താവ് തെളിയിക്കണം. ഒരു വ്യക്തിക്ക് ഒന്നിലധികം ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികളുണ്ടാവുകയും ഒരു പോളിസിയുടെ പരിധിയില്‍ കവിഞ്ഞ് ക്ലെയിം ഉണ്ടാവുകയും ചെയ്താല്‍ ഏത് കമ്പനിയിൽ അല്ലെങ്കിൽ പോളിസിയില്‍ നിന്ന് ബാക്കി വരുന്ന തുക ക്ലെയിം ചെയ്യണമെന്ന് ആ വ്യക്തിക്ക് തീരുമാനിക്കാമെന്നും ഐ ആര്‍ ഡി എ ഐ വ്യക്തമാക്കി.


Click it and Unblock the Notifications