ഇസ്രായേൽ- ഇറാൻ സംഘർഷം ശക്തമാവുന്നതോടെ രാജ്യാന്തര ക്രൂഡ് ഓയിൽ വില കുതിക്കുന്നു. ഇന്ന് ജൂൺ 13ന് ക്രൂഡ് ഓയിൽ വില 13 ശതമാനത്തിലധികം ഉയർന്നു. ഇറാനെ ആക്രമിച്ചതായി ഇസ്രായേൽ പ്രഖ്യാപിച്ചതിനെത്തുടർന്നാണ് ഈ കുതിപ്പ്. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ ഉയരുന്നതിനാൽ എണ്ണ വിതരണത്തിൽ തടസ്സമുണ്ടാകുമെന്ന ആശങ്ക വർദ്ധിക്കുന്നു.
ബ്രെന്റ് ക്രൂഡ് ഓയിൽ വില 12.82% ഉയർന്ന് 78.25 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഫ്യൂച്ചറുകൾ 13.48% ഉയർന്ന് 77.21 ഡോളറിലെത്തി. ഇത് രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണെന്ന് പറയുന്നു.
ഇസ്രായേൽ ആക്രമണം റിപ്പോർട്ട് ചെയ്തു
ഇറാനെ ആക്രമിച്ചുവെന്നും അവിടെ നിരവധി സ്ഥലങ്ങൾ ലക്ഷ്യമിട്ടതായും ഇസ്രായേൽ പറഞ്ഞുവെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തത്. മാത്രമല്ല ഇറാന്റെ ആണവ പദ്ധതിക്കെതിരെ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. ഈ കാരണങ്ങളാണ് ഇന്ന് ക്രൂഡ് ഓയിൽ വില കത്തിക്കയറാൻ കാരണമായത്. ഇന്നലെ മുതൽ വിലയിൽ മുന്നേറ്റം കണ്ടെങ്കിലും ഇപ്പോൾ വലിയ കുതിപ്പാണ് സംഭവിച്ചത്.

ഇസ്രായേലിൽ അടിയന്തരാവസ്ഥ
ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്നാണ് ആക്സിയോസിന്റെ റിപ്പോർട്ട് പ്രകാരം പുറത്ത് വന്ന വിവരം. ഏത് ആക്രമണത്തിനും തിരിച്ചടിക്കുമെന്ന് ഇറാൻ പറഞ്ഞതിനെ തുടർന്നാണ് ഈ മുന്നൊരുക്കും. ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങൾ, ബാലിസ്റ്റിക് മിസൈൽ ഫാക്ടറികൾ എന്നിവക്കെല്ലാം നാശനഷ്ടമുണ്ടാക്കുമെന്ന ലക്ഷ്യത്തോടെയാണ് ഇറാനെതിരായ ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ഇസ്രായേൽ ആക്രമണത്തിൽ ആണവ ശാസ്ത്രജ്ഞരായ ഫെറെയ്‌ദൗൺ അബ്ബാസി-ദവാനി, മുഹമ്മദ് മെഹ്ദി ടെഹ്‌റാഞ്ചി എന്നിവർ കൊല്ലപ്പെട്ടതായി ഇറാൻ സ്റ്റേറ്റ് ടിവി അറിയിച്ചു. ടെഹ്‌റാനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സ് കമാൻഡർ-ഇൻ-ചീഫ് ഹൊസൈൻ സലാമിയും കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് പ്രശ്നങ്ങൾ ഗുരുതരമാവാനുള്ള സാധ്യത ഉയർത്തുന്നു.
ഈ സംഘർഷം തുടരുന്നതിൻ്റെ ഭാഗമായി ക്രൂഡ് ഓയിൽ വില ഉയരുന്നു. ഇതിനെ കുറിച്ച് റിലയൻസ് സെക്യൂരിറ്റീസിലെ സീനിയർ റിസർച്ച് അനലിസ്റ്റ് ജിഗർ ത്രിവേദി പറയുന്നു;
"ആഗോള എണ്ണയുടെ ഏകദേശം 20 ശതമാനവും തന്ത്രപ്രധാനമായ ഹോർമൂസ് പാദയിലൂടെയാണ് എത്തുന്നത്. എന്നാൽ നിലവിലെ സംഘർഷങ്ങൾ ശക്തമാവുന്നതിനാൽ ഇതു വഴിയുള്ള വ്യാപാര കപ്പൽ യാത്രയെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്. ആണവ ചർച്ചകൾ പരാജയപ്പെട്ടാൽ യുഎസ് താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തി, ഇതോടെ ഈ മേഖലയിൽ നിന്ന് സൈനികരെ ഭാഗികമായി ഒഴിപ്പിക്കാൻ യുഎസ് തയ്യാറെടുക്കുന്നു."
"എംസിഎക്സ് ക്രൂഡ് ഓയിൽ ഒരു ദിവസത്തെ സെഷനിൽ ബാരലിന് 6,200 രൂപ വരെ എത്താനും സാധ്യതയുണ്ട്. " എന്നും ത്രിവേദി കൂട്ടിച്ചേർത്തു.
ഓയിൽ ഓഹരികൾ ഇടിയുന്നു
മിഡിൽ ഈസ്റ്റിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ നിക്ഷേപകരുടെ വികാരത്തെ തളർത്തിയതോടെ ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപ്പ് തുടങ്ങിയ ഡൗൺസ്ട്രീം എണ്ണ വിപണന കമ്പനികളുടെ ഓഹരികൾ വ്യാഴാഴ്ച കുത്തനെ ഇടിഞ്ഞു. എന്നാൽ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പ്, ഓയിൽ ഇന്ത്യ തുടങ്ങിയ അപ്‌സ്ട്രീം എണ്ണ കമ്പനികളുടെ ഓഹരികൾ ഇന്നലെ നേട്ടമുണ്ടാക്കി എന്നതും ശ്രദ്ധേയമായി.
എണ്ണവിലയിലെ വർധനവ് പലപ്പോഴും അപ്‌സ്ട്രീം കമ്പനികൾക്ക് നേട്ടം നൽകുകയും, സംസ്കരിച്ച ഉൽപ്പന്നങ്ങളുടെ ലാഭനഷ്ടം മൂലം ഡൗൺസ്ട്രീം കമ്പനികളുടെ വരുമാനത്തിൽ ഇടിവുണ്ടാക്കുകയും ചെയ്യുന്നു.
മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ രൂക്ഷമാവുന്നതോടെ, 2022 ന് ശേഷമുള്ള ആഴ്ചയിലെ ഏറ്റവും വലിയ നേട്ടമാണ് ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായിരിക്കുന്നത് എന്നതും പ്രധാനപ്പെട്ടതാണ്.


Click it and Unblock the Notifications