മടങ്ങി വരവിന് ഒരുങ്ങി ജെറ്റ് എയർവെയ്സ്. 2021 വേനൽക്കാലത്ത് എയർലൈൻസ് തിരിച്ചുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് തിങ്കളാഴ്ച ജെറ്റ് എയർവേയ്‌സിന്റെ പുതിയ ഉടമ പറഞ്ഞു. സർവ്വീസ് പുന:രാരംഭിക്കുന്ന ജെറ്റ് എയർവെയ്‌സ് 2.0 എല്ലാ ആഭ്യന്തര സ്ലോട്ടുകളും പ്രവർത്തിപ്പിച്ച് ഡൽഹി, മുംബൈ, ബെംഗളൂരു എന്നീ ഹബുകൾ തിരിച്ചുപിടിക്കാനാണ് ഒരുങ്ങുന്നത്. ടയർ 2, 3 നഗരങ്ങളിലെ ഉപ ഹബ്ബുകളും ജെറ്റിന്റെ ലക്ഷ്യങ്ങളിലുണ്ട്.
ആഭ്യന്തര സർവ്വീസ്
ജെറ്റ് എയർവെയ്‌സിന്റെ പുതിയ ഉടമകൾ യുഎഇ ആസ്ഥാനമായുള്ള വ്യവസായി മുറാരി ലാൽ ജലനും ലണ്ടനിലെ കാൽറോക്ക് ക്യാപിറ്റലും ചേർന്നുള്ള കൺസോർഷ്യമാണ്. ഇവർ അടുത്തിടെ ഏറ്റെടുത്ത ജെറ്റ് എയർവെയ്സ് 2021 വേനൽക്കാലത്ത് പ്രവർത്തനം പുനരാരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഇവർ വ്യക്തമാക്കി.
ജെറ്റ് എയര്‍വേയ്‌സ് തിരിച്ചുവരുന്നു; 18 മാസങ്ങള്‍ക്ക് ശേഷം, പദ്ധതിക്ക് അംഗീകാരം, ഇനിയും കടമ്പകള്‍
പ്രധാന നഗരങ്ങൾ
സർവ്വീസ് നടത്താൻ ഉദ്ദേശിക്കുന്ന ടയർ 2, 3 എന്നിവയിലെ ഉപ-ഹബുകൾ സംബന്ധിച്ച പദ്ധതിക്കായി കൃത്യമായ വിശദാംശങ്ങളൊന്നും നൽകിയിട്ടില്ലെങ്കിലും, ഇന്ത്യയിലെ മൂന്ന് മഹാനഗരങ്ങളായിരിക്കും പ്രധാന കേന്ദ്രങ്ങളെന്ന് ഉടമകൾ വ്യക്തമാക്കി. ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവയാണ് പ്രധാന നഗരങ്ങൾ.
എയർ ഏഷ്യ ഇന്ത്യ വിടാൻ ഒരുങ്ങുന്നു; എയർ ഏഷ്യ ജപ്പാൻ അടച്ചുപൂട്ടി, കാരണമെന്ത്?
ചരക്ക് ഗതാഗതം
മുംബൈ ആസ്ഥാനമായുള്ള വിമാന കമ്പനിയായ ജെറ്റ് എയർവെയ്സ് 2019ലാണ് സർവ്വീസ് നിർത്തി വച്ചത്. 2019 ഏപ്രിലിൽ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നാണ് സർവ്വീസ് നിർത്തി വയ്ക്കേണ്ടി വന്നത്. ചരക്ക് ഗതാഗതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് കമ്പനിയുടെ മറ്റൊരു ഉദ്ദേശ്യം. ജെറ്റ് എയർവേസ് 2.0 ടേക്ക് ഓഫ് ചെയ്യാനുള്ള എല്ലാവിധ നടപടികളും കമ്പനി നടത്തി വരികയാണ്.
അന്താരാഷ്ട്ര വിമാന സർവ്വീസ്: ജനുവരി 11 മുതൽ സാൻ ഫ്രാൻസിസ്കോയിലേയ്ക്ക് എയർ ഇന്ത്യ വിമാനങ്ങൾ
പ്രതാപകാലം
യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായിരുന്ന ജെറ്റ് എയർവെയ്സ് 2019 ഏപ്രിലിൽ പാപ്പരത്തത്തിനായി അപേക്ഷ നൽകി. ഒരിക്കൽ 120 വിമാനങ്ങളുള്ള ശക്തമായ എയർലൈനിന് ഇന്ന് അവശേഷിക്കുന്നത് ആറ് ബോയിംഗ് 777-300 വിമാനങ്ങളും മൂന്ന് 737-800 വിമാനങ്ങളും രണ്ട് എയർബസ് എ 330 വിമാനങ്ങളുമാണ്. ആഭ്യന്തര, അന്തർദ്ദേശീയ എയർപോർട്ട് സ്ലോട്ടുകൾ മുറുകെ പിടിക്കുന്നതിനും കാരിയർ സേവനത്തിലേക്ക് മടങ്ങിവരുന്നതിനും ഇത് സഹായിക്കും.