കേരളത്തിൽ സ്വർണ വ്യാപാരവുമായി ബന്ധപ്പെട്ട കടകൾ തുറന്നുപ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) സർക്കാരിനോട് അഭ്യർത്ഥിച്ചു. ഇക്കാര്യം ഉന്നയിച്ച് അസോസിയേഷൻ കേരള ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. ലോക്ക്ഡൌൺ ആരംഭിച്ചതു മുതൽ കേരളത്തിൽ ജ്വല്ലറികളും അനുബന്ധ കടകളും അടഞ്ഞു കിടക്കുകയാണ്.
അനുമതി നൽകണം
പല വിഭാഗത്തിലുള്ള വ്യാപാര സ്ഥാപനങ്ങളും തുറക്കാൻ അനുമതി നൽകിയിട്ടും ജ്വല്ലറികൾക്ക് ഇതുവരെ ഇളവുകൾ ഒന്നും തന്നെ അനുവദിച്ചിട്ടില്ല. സ്വർണ വ്യാപാരവുമായി ബന്ധപ്പെട്ട കടകൾക്ക് തുറന്നുപ്രവർത്തിക്കാൻ ഉടൻ അനുമതി നൽകണമെന്നാണ് അസോസിയേഷന്റെ ആവശ്യം. സർക്കാർ നിർദ്ദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കാൻ തയ്യാറാണെന്നും സ്വർണ വ്യാപാരികളുടെ അസോസിയേഷൻ വ്യക്തമാക്കി.
ജീവനക്കാർ പ്രതിസന്ധിയിൽ
കേരളത്തിലെ സ്വർണാഭരണശാലകളിൽ 90 ശതമാനവും ചെറിയ വ്യാപാരശാലകളാണ്. ഇതിൽ തന്നെ 70 ശതമാനവും സ്വയം തൊഴിൽ എന്ന നിലയിൽ പ്രവർത്തിക്കുന്നവയാണ്. കഴിഞ്ഞ 35 ദിവസത്തിലധികമായി അടഞ്ഞുകിടക്കുന്ന ചെറുകിട സ്വർണാഭരണശാല ഉടമസ്ഥർ കടക്കെണിയിലേക്കും, അവരെ ആശ്രയിച്ചു കഴിയുന്ന ജീവനക്കാരുടെ കുടുംബങ്ങൾ പട്ടിണിയിലേക്കും നീങ്ങുകയാണെന്നും അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ.എസ്.അബ്ദുൽ നാസർ പറഞ്ഞു.
സ്വർണം വാങ്ങാൻ ആളില്ല
കൊറോണ വൈറസ് പ്രതിസന്ധികൾക്കിടയിൽ സ്വർണത്തിൽ നിക്ഷേപം നടത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ടെങ്കിലും ഇന്ത്യയിലെയും മറ്റും സ്വർണം ആഭരണമായി വാങ്ങുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. നിലവിലെ സാമ്പത്തിക മാന്ദ്യത്തിന്റെ ആഴം കണക്കിലെടുക്കുമ്പോൾ, വ്യക്തിഗത ഉപഭോക്താക്കൾ കുറച്ച് കാലത്തേയ്ക്ക് എങ്കിലും സ്വർണം വാങ്ങുന്നത് കുറച്ചേക്കാമെന്നാണ് വിലയിരുത്തൽ.
വിൽപ്പന കൂടും
വരുമാനം കുറയുകയും സ്വർണ്ണവില ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ ആളുകൾ ഇനി സ്വർണം വാങ്ങുന്നത് കുറയുമെന്ന് ഇന്ത്യ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്‌സ് അസോസിയേഷൻ സെക്രട്ടറി സുരേന്ദ്ര മേത്ത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ സ്വർണത്തിന്റെ വിൽപ്പന കൂടാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പണത്തിന്റെ ആവശ്യം കൂടുന്നതിനാൽ ഈ മാസം തായ്‌ലൻഡിൽ ആളുകൾ സ്വർണം വിൽക്കാൻ ക്യൂ നിൽക്കുകയായിരുന്നുവത്രേ.


Click it and Unblock the Notifications