ദില്ലി: അതിവേഗം കുതിക്കുന്ന ഇന്ത്യന്‍ കമ്പനിയാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ. രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയായി ജിയോ മാറിയത് ഏതാനും വര്‍ഷങ്ങള്‍ കൊണ്ടു മാത്രമാണ്. കൊറോണ കാലത്ത് ലോകം മൊത്തം പ്രതിസന്ധിയിലായ വേളയിലും ജിയോ വന്‍ കുതിപ്പാണ് നടത്തിയത്. ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം പിടിക്കാന്‍ മുകേഷ് അംബാനിക്ക് സാധിച്ചത് ജിയോയുടെ കുതിപ്പ് കൊണ്ടാണ്. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള ലോകത്തെ വന്‍കിട കമ്പനികള്‍ക്ക് ഇന്ന് ജിയോയില്‍ നിക്ഷേപമുണ്ട്.
അതിനിടെയാണ് ജിയോ പുതിയ ചുവട് വച്ചിരിക്കുന്നത്. 22 വിദേശ വിമാന കമ്പനികളുമായി ഇന്‍ഫ്‌ളൈറ്റ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി കരാറിലെത്തിയിരിക്കുകയാണ് ജിയോ. വിശദാംശങ്ങള്‍ ഇങ്ങനെ...
താരിഫ് പ്രഖ്യാപിച്ചു
ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലെത്തിയാല്‍ വിമാനങ്ങളിലുള്ളവര്‍ക്ക് ജിയോ ഇന്റര്‍നെറ്റ്, കോള്‍, എസ്എംഎസ് സേവനങ്ങള്‍ നല്‍കും. മൂന്ന് ഡാറ്റ പ്ലാനുകള്‍ ജിയോ പ്രഖ്യാപിച്ചു. ഒരു ദിവസത്തേക്കുള്ള ഈ പ്ലാനുകള്‍ 499 രൂപയില്‍ തുടങ്ങി 999 രൂപയില്‍ അവസാനിക്കുന്നതാണ്. കരാറിലെത്തിയ 22 കമ്പനികളുടെ വിമാനത്തിലാണ് ജിയോ ഇന്റര്‍നെറ്റ് സൗകര്യം അനുവദിക്കുക.
കോള്‍ സൗകര്യം എല്ലാവര്‍ക്കുമില്ല
ഇന്റര്‍നെറ്റ്, കോള്‍, എസ്എംഎസ് എന്നിവയാണ് പ്ലാനില്‍ ലഭിക്കുക. ഇന്റര്‍നെറ്റും എസ്എംഎസും കരാറിലെത്തിയ എല്ലാ വിമാന കമ്പനികള്‍ക്കും ലഭിക്കുമെങ്കിലും കോള്‍ സൗകര്യം തിരഞ്ഞെടുത്ത കമ്പനികള്‍ക്ക് മാത്രമേ നല്‍കൂ. ഇന്‍കമിങ് കോളുകള്‍ അനുവദിക്കില്ല. ഇന്‍കമിങ് എഎസ്എംഎസുകള്‍ സൗജന്യമായിരിക്കും. ഡാറ്റ സ്പീഡില്‍ ഓരോ വിമാനങ്ങള്‍ക്കും വ്യത്യസ്തമായിരിക്കുമെന്ന് ജിയോ വെബ്‌സൈറ്റില്‍ പറയുന്നു.
പ്ലാന്‍ വിവരങ്ങള്‍
499 രൂപയുടെ പ്ലാന്‍ ഇങ്ങനെയാണ്- 250 എംബി ഡാറ്റ, 100 മിനുട്ട് ഔട്ട് ഗോയിങ് കോള്‍, 100 എസ്എംഎസ്. 699 രൂപയുടെ പ്ലാന്‍- 500 എംബി ഡാറ്റ, 100 മിനുട്ട് ഔട്ട്‌ഗോയിങ് കോള്‍, 100 എസ്എംഎസ്. 999 രൂപയുടെ പ്ലാന്‍ ഇങ്ങനെ- 1 ജിബി ഡാറ്റ, 100 മിനുട്ട് ഔട്ട്‌ഗോയിങ് കോള്‍, 100 എസ്എംഎസ്. വോയിസ് കോള്‍ സൗകര്യം എല്ലാ വിമാന കമ്പനികള്‍ക്കും ലഭ്യമാകില്ല. ഡാറ്റ സ്പീഡിലും വ്യത്യാസമുണ്ടാകും.
കരാര്‍ ഈ കമ്പനികളുമായി
ലുഫ്താന്‍സ, സ്വിസ്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, എമിറേറ്റ്‌സ്, ഇത്തിഹാദ്, വിര്‍ജിന്‍ അറ്റ്‌ലാന്റിക്, സാസ് സ്‌കാന്റിനേവിയന്‍ എയര്‍ലൈന്‍സ്, മലേഷ്യ എയര്‍ലൈന്‍സ്, കത്തായ് പസിഫിക് തുടങ്ങി 22 വിമാന കമ്പനികളുമായിട്ടാണ് കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. ഇന്ത്യയുടെ ആകാശത്ത് ഇന്റര്‍നെറ്റ് സൗകര്യം നല്‍കാന്‍ ഇന്ത്യന്‍ ടെലികോം കമ്പനികള്‍ക്ക് മാത്രമേ അനുവാദിമുള്ളൂ. സുരക്ഷാ കാരണങ്ങളാലാണിത്.
വിസ്താര ആദ്യം തുടങ്ങി
വിമാനത്തില്‍ വൈഫൈ നല്‍കുന്ന ഏക ഇന്ത്യന്‍ കമ്പനി വിസ്താരയാണ്. ടാറ്റാ ഗ്രൂപ്പിന്റെ മറ്റൊരു കമ്പനിയായ നെല്‍കോയുമായി സഹകരിച്ചാണ് വിസ്താര ഇന്റര്‍നെറ്റ് സൗകര്യം നല്‍കുന്നത്. വിസ്താരയുടെ ബോയിങ് 787 ഡ്രീംലൈനേഴ്‌സില്‍ ഇന്റര്‍നെറ്റ് സൗകര്യം കഴിഞ്ഞ 18ാം തിയ്യതി മുതല്‍ സൗജന്യമായി ലഭ്യമാണ്. താരിഫ് ഉടന്‍ പ്രഖ്യാപിച്ചേക്കും. അധികം വൈകാതെ കമ്പനിയുടെ എയര്‍ബസ് എ321 വമാനങ്ങളിലും സേവനം നല്‍കുമെന്നാണ് വിവരം.
എസ്ബിഐ റിക്കറിംഗ് ഡിപ്പോസിറ്റ് പലിശ നിരക്ക് കുറച്ചു, പുതിയ നിരക്കുകൾ ഇങ്ങനെ