റിലയൻസ് ജിയോ പ്ലാറ്റ്ഫോമിൽ 6.3 ശതമാനം ഓഹരി വാങ്ങുന്നതിൻറെ ഭാഗമായി നാല് കമ്പനികൾ വാഗ്ദാനം ചെയ്ത 30,062.43 കോടി രൂപ കമ്പനികൾ ജിയോയ്‌ക്ക് കൈമാറി. എൽ കാറ്റർട്ടൺ, പിഐഎഫ്, സിൽവർ ലേക്ക്, ജനറൽ അറ്റ്‌ലാന്റിക് സിംഗപ്പൂർ എന്നീ കമ്പനികളാണ് തുക കൈമാറിയത്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) കഴിഞ്ഞ ദിവസത്തെ ഒരു പ്രസ്താവനയിലാണ് ഈ കാര്യം അറിയിച്ചത്. റിലയൻസ് ജിയോ പ്ലാറ്റ്ഫോമിൽ 9.9 ശതമാനം ഓഹരി വാങ്ങുന്നതിനായി ഫേസ്‌ബുക്ക് വാഗ്ദാനം ചെയ്ത 43,754 കോടി രൂപ കമ്പനി നേരത്തെ ജിയോയ്ക്ക് കൈമാറിയിരുന്നു. ഫേസ്‌ബുക്കിൻറെ ഉപകമ്പനിയായ ജാദു ഹോൾഡിംഗ്‌സ് എൽഎൽസിയാണ് തുക കൈമാറിയത്.
ഇതുവരെ 11 ആഗോള നിക്ഷേപകരാണ് 1.18 ലക്ഷം കോടി രൂപയ്ക്ക് ജിയോ പ്ലാറ്റ്‌ഫോമിലെ 25.09 ശതമാനം ഓഹരികൾ വാങ്ങിയത്. ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനുമായ മുകേഷ് അംബാനിയുടെ ഉടംസ്ഥതയിലുള്ള ജിയോ പ്ലാറ്റ്‌ഫോം ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞതും എന്നാൽ ഏറ്റവും വലുതുമായ ടെലികോം കമ്പനിയാണ്. മറ്റ് ഡിജിറ്റൽ പ്രോപ്പർട്ടികൾക്കും നിക്ഷേപങ്ങൾക്കും പുറമെ 400 ദശലക്ഷം വരിക്കാരുള്ള രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ സേവനദാതാവാണ് ആർഐലഎല്ലിന്റെ പൂർണ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ ഇൻഫോകോം.

സോഷ്യല്‍ മീഡിയ ഭീമനായ ഫേസ്‌ബുക്ക് ഏപ്രില്‍ 22-ന് 43,574 കോടി രൂപ നിക്ഷേപിച്ച് 9.99 ശതമാനം ഓഹരി സ്വന്തമാക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ജിയോയിൽ നിക്ഷേപങ്ങളുടെ തുടക്കമായത്. അതിനുശേഷം 11 വിദേശ നിക്ഷേപകർ കൂടി ജിയോയിൽ താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു. ഫേസ്‌ബുക്കിന് പിന്നാലെ ജനറല്‍ അറ്റ്‌ലാന്റിക്, സിൽവർ ലേക്ക് (രണ്ടു തവണ), വിസ്റ്റ ഇക്വിറ്റി പാർട്‌ണേഴ്‌സ്, കെകെആര്‍, അബുദാബി സ്റ്റേറ്റ് ഫണ്ടായ മുബാദല ഇൻവെസ്റ്റ്‌മെന്റ്, എഐഡിഎ, ടിപിജി ക്യാപിറ്റൽ, എല്‍ കാറ്റര്‍ട്ടണ്‍, പിഐഎഫ്, ഇന്റൽ ക്യാപിറ്റൽ എന്നീ കമ്പനികളും ജിയോയിൽ നിക്ഷേപമിറക്കി. ലോകത്ത് തുടർച്ചയായി ഇത്രയധികം തുക നിക്ഷേപമായി സമാഹരിച്ച കമ്പനിയും ജിയോ ആണ്.


Click it and Unblock the Notifications