അമേരിക്കൻ ഐക്യനാടുകളിലും കാനഡയിലും ടാൽക് അടങ്ങിയ ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ വിൽക്കുന്നത് നിർത്തുന്നതായി കമ്പനി ചൊവ്വാഴ്ച പ്രഖ്യാപിച്ചു. യുഎസ് ഉപഭോക്തൃ ആരോഗ്യ ബിസിനസിന്റെ 0.5 ശതമാനം വരുന്ന ഉൽപ്പന്നത്തിന്റെ വിൽപന അടുത്ത മാസങ്ങളിൽ അവസാനിപ്പിക്കുമെന്ന് ജോൺസൺ ആൻഡ് ജോൺസൺ അറിയിച്ചു. എന്നാൽ ചില്ലറ വ്യാപാരികൾ നിലവിലുള്ള സ്റ്റോക്കിന്റെ വിൽപ്പന തുടരും.
ജോൺസൺ ആൻഡ് ജോൺസണിന്റെ ബേബി പൗഡർ ഉൾപ്പെടെയുള്ള ടാൽക് ഉൽപ്പന്നങ്ങൾ ക്യാൻസറിന് കാരണമായെന്ന് അവകാശപ്പെടുന്ന 16,000 ലധികം പരാതികളാണ് ജോൺസൺ ആൻഡ് ജോൺസൺ നേരിട്ടു കൊണ്ടിരിക്കുന്നത്. ഭൂരിപക്ഷം പേരും ന്യൂജേഴ്‌സിയിലെ യുഎസ് ജില്ലാ ജഡ്ജിയുടെ മുമ്പാകെയാണ് പരാതി സമർപ്പിച്ചിരിക്കുന്നത്. കമ്പനിയുടെ ടാൽക് ഉൽപന്നങ്ങളിൽ അർബുദ രോഗ സാധ്യതയുണ്ടാക്കുന്ന ആസ്ബറ്റോസ് അടങ്ങിയിട്ടുണ്ടെന്നാണ് ആരോപണം.
തൊഴിൽ പ്രതിസന്ധി രൂക്ഷം; നിയമന ഉത്തരവുകൾ പോലും പിൻവലിച്ച് കമ്പനികൾ
ജോൺസൺ ആൻഡ് ജോൺസണിന്റെ ടാൽക് ഉൽപ്പന്നങ്ങൾ ക്യാൻസറിന് കാരണമായെന്ന് ആരോപിക്കുന്ന ആയിരക്കണക്കിന് പരാതിക്കാർക്ക് അവരുടെ അവകാശവാദങ്ങളുമായി മുന്നോട്ട് പോകാമെന്ന് ഏപ്രിലിൽ ഒരു ന്യൂജേഴ്‌സി ജഡ്ജി വിധിച്ചിരുന്നു. എന്നാൽ വിചാരണകളിൽ വിദഗ്ദ്ധരുടെ സാക്ഷ്യം അനുവദിക്കുന്നതിനുള്ള പരിധികൾ നേരിടേണ്ടിവരും. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നടത്തിയ പരിശോധനയിൽ ചെറിയ അളവിൽ മാത്രം ആസ്ബറ്റോസ് അംശം കണ്ടെത്തിയിരുന്നെങ്കിലും ബേബി പൗഡറിൽ ആസ്ബറ്റോസ് ഇല്ലെന്ന് കമ്പനി ഡിസംബറിൽ അറിയിച്ചു.
എന്നാൽ എഫ്ഡിഎയുടെ പരിശോധനയ്ക്ക് ശേഷം ഒക്ടോബറിൽ ജോൺസന്റെ ബേബി പൗഡർ ഒരെണ്ണം തിരിച്ചുവിളിക്കാൻ കമ്പനി നിർബന്ധിതരായി. വടക്കേ അമേരിക്കയിലെ ടാൽക് അധിഷ്ഠിത ജോൺസന്റെ ബേബി പൗഡറിനായുള്ള ആവശ്യം വലിയ തോതിൽ കുറഞ്ഞുവരികയാണ്, ഉപഭോക്തൃ ശീലങ്ങളിൽ വന്ന മാറ്റങ്ങളും ഉൽപ്പന്നത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളുമാണ് ഇതിന് കാരണമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. തങ്ങളുടെ ടാൽക് ഉൽപ്പന്നങ്ങൾ സുരക്ഷിതമാണെന്നും പതിറ്റാണ്ടുകളുടെ പഠനങ്ങൾ ആസ്ബറ്റോസ് രഹിതമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പൌഡർ ക്യാൻസറിന് കാരണമാകില്ലെന്നുമാണ് ജെ & ജെ ആവർത്തിച്ചു പറയുന്നത്. വടക്കേ അമേരിക്കയിൽ കോൺസ്റ്റാർക്ക് അടിസ്ഥാന ബേബി പൗഡർ വിൽക്കുന്നത് തുടരുമെന്നും ലോകത്തെ മറ്റ് വിപണികളിൽ ടാൽക്, കോൺസ്റ്റാർക്ക് അധിഷ്ഠിത ഉൽപ്പന്നങ്ങൾ വിൽക്കുമെന്നും കമ്പനി അറിയിച്ചു.