കൊച്ചി: സ്വർണ വ്യാപര രംഗത്തെ പ്രമുഖരായ കല്ല്യാൺ ജ്വല്ലേഴ്സിന്റെ ഓഹരി വിൽപ്പന (ഐപിഒ) ഇന്ന് മുതൽ ആരംഭിക്കും. ഇതിന് മുന്നോടിയായി ആങ്കർ നിക്ഷേപകരായ സിങ്കപ്പൂർ സർക്കാർ, മോണിറ്ററി അതോറിറ്റി ഓഫ് സിങ്കപ്പൂർ എന്നിവയിൽ നിന്നടക്കം 351.90 കോടി രൂപ സമാഹരിച്ചു. ആകെ 15 സ്ഥാപനങ്ങളാണ് കല്ല്യാണിൽ ആങ്കർ നിക്ഷേപകരായി എത്തിയത്. ഏറെ പ്രതീക്ഷയോടെയാണ് ഓഹരി വിപണി രംഗത്തുള്ളവർ കല്ല്യാൺ ജ്വല്ലേഴ്സിന്റെ പ്രഥമ ഐപിഒ(ഇനീഷ്യൽ പബ്ലിക് ഓഫറിങ്) നോക്കികാണുന്നത്.
ഐപിഒ വഴി 1,175 കോടി രൂപയാണ് കല്ല്യാൺ ജ്വല്ലേഴ്സ് സമാഹരിക്കാൻ ഉദ്ദേശിക്കുന്നത്. ഇതിൽ 375 കോടി രൂപ നിലവിലെ ഓഹരി വിറ്റഴിക്കുന്നതാണ്. പ്രൊമോട്ടര്‍മാരായ ടിഎസ് കല്യാണരാമന് 125 കോടി രൂപയും നിക്ഷേപകരായ വാര്‍ബര്‍ പിങ്ക്‌സിന് 250 കോടി രൂപയും ലഭിക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. വാര്‍ബര്‍ പിങ്ക്‌സിന് മൊത്തം 24 ശതമാനം ഓഹരികളാണ് കല്യാണ്‍ ജ്വല്ലേഴ്‌സില്‍ ഉള്ളത്.
ഇന്ത്യയിലെ ജ്വല്ലറി റീട്ടെയില്‍ മേഖലയിലെ തന്നെ ഏറ്റവും വലിയ ഐപിഒ എന്നാണ് കല്യാണ് ജ്വല്ലേഴ്‌സ് ഐപിഒ വിശേഷിപ്പിക്കപ്പെടുന്നത്. കല്യാണിന്റെ 13 ശതമാനം ഓഹരികളാകും വിൽപ്പനയ്ക്കുണ്ടാവുക. 2018-ൽ ഐപിഒ പരിഗണിച്ചിരുന്നെങ്കിലും പിന്നീട് മാറ്റി വയ്ക്കുകയായിരുന്നു. 800 കോടി രൂപയുടെ പുതിയ ഓഹരികളാണ് ഇഷ്യു ചെയ്യുന്നത്.
മൂന്ന് ദിവസമാണ് കല്യാൺ ജ്വല്ലേഴ്സിന്റെ ഓഹരികൾ സ്വന്തമാക്കാനുള്ള സമയം. ഇന്ന് മുതൽ ആരംഭിക്കുന്ന ഐപിഒ മാർച്ച് 18ന് അവസാനിക്കും. 10 രൂപ മുഖവിലയുള്ള ഓഹരികള്‍ ആണ് വില്‍ക്കുന്നത്. 86 മുതല്‍ 87 രൂപയ്ക്ക് വരെ ആയിരിക്കും ഇത് ഐപിഒ വഴി ലഭ്യമാവുക. ഏറ്റവും ചുരുങ്ങിയത് 172 ഓഹരികള്‍ എങ്കിലും വാങ്ങണം. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ വില്‍ക്കുന്ന മൊത്തം ഓഹരികളുടെ 50 ശതമാനം നിശ്ചിത യോഗ്യതയുള്ള നിക്ഷേപ സ്ഥാപനങ്ങള്‍ക്കായാണ് മാറ്റിവച്ചിരിക്കുന്നത്. അവശേഷിക്കുന്ന 35 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കും 15 ശതമാനം മറ്റുള്ളവർക്കും വാങ്ങാൻ സാധിക്കും.
പ്രമുഖ വ്യവസായി ടിഎസ് കല്യാണരാമന്റെ നേതൃത്വത്തിൽ തൃശ്ശൂർ നഗരത്തിൽ ഒരൊറ്റ ഷോറൂമുമായി തുടങ്ങിയ കല്യാൺ ജ്വല്ലേഴ്സ് പൂർണമായും കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സംരഭമാണ്. ഇപ്പോള്‍ ഇന്ത്യയിലും പുറത്തുമായി 137 ശാഖകളാണ് കല്യാണ്‍ ജ്വല്ലേഴ്‌സിന് ഉള്ളത്. ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലും കല്യാണ്‍ ജ്വല്ലേഴ്‌സ് ഉണ്ട്.