പൂ കൃഷിയിൽ വിജയം കൊയ്യുന്ന 17 -കാരൻ, സൂര്യന് കൂട്ട് കുടുംബവും യൂട്യൂബും, ഇതാണ് വയനാടൻ മാതൃക
മലയാളി, മലയാളി ആകണമെങ്കിൽ ഓണം വരണം. നാടെങ്ങും ആഘോഷത്തിന്‍റെ ആർപ്പുവിളികൾ. വീടും തൊടിയും നാടും നഗരവും വിവിധ നിറങ്ങളാൽ നിറയും. ചുവപ്പും ഓറഞ്ചും വെള്ളയും മഞ്ഞയും നിറയുന്ന പൂക്കളങ്ങളാണ് ഓണാഘോഷത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ്. മലയാളികളുടെ ഓണത്തിന് നിറം നൽകുന്ന ഈ പൂക്കളിൽ ഭൂരിപക്ഷവും വരുന്നത് തമിഴ്നാട്ടിൽ നിന്നും കർണ്ണാടകയിൽ നിന്നുമാണ്. എന്നാൽ ഇന്ന് കേരളത്തിന്‍റെ മണ്ണിലും ജമന്തിയും വാടാർമല്ലിയും വിരിഞ്ഞു നിൽക്കുന്നുണ്ട്. ഓണവിപണി പ്രതീക്ഷിച്ച് കേരളത്തിലെ പലയിടത്തും ഇന്ന് പൂ കൃഷി വ്യാപകമാണ്.
പച്ചിക്കരിമുക്കിലെ പൂ കൃഷി
വയനാട് താന്നിത്തെരുവ് പച്ചിക്കരിമുക്കിൽ എത്തിയാൽ കണ്ണിന് കുളിർമ്മയും മനസിന് സന്തോഷവും നൽകുന്ന പൂ പാടം കാണാം. 35 സെന്‍റിലെ പൂ കൃഷിക്ക് പിന്നിൽ ഒരു 17 വയസുകാരൻ പയ്യനാണ്. സൂര്യൻ ശശിയാണ് 35 സെന്‍റിൽ 2000 ഓളം പൂ വിളയിച്ചത്. ഇത്തവണത്തെ ഓണത്തിന് സ്വയം കൃഷി ചെയ്ത് പൂക്കളമിടാൻ തോന്നിയ ആഗ്രഹമാണ് 25 സെന്‍റിലെ പൂ പാടത്ത് എത്തിച്ചത്. ആദ്യ ശ്രമം തന്നെ വൻ വിജയമായി.
അറിവ് പകർന്ന് യൂട്യൂബ്
കഴിഞ്ഞ ജൂൺ മാസത്തിലാണ് വാടകവീടിന് സമീപത്ത് പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷി ആരംഭിക്കുന്നത്. പൂ കൃഷി എങ്ങനെ വേണം, തൈ എപ്പോൾ നടണം, വള പ്രയോഗം തുടങ്ങിയ കാര്യങ്ങളെല്ലാം യൂട്യൂബ് നോക്കി മനസിലാക്കി. കൃഷിക്കാരനായ അച്ഛനും സഹായിക്കാമെന്നേറ്റതോടെ പിന്നെ മടിച്ച് നിന്നില്ല. ആലപ്പുഴയിൽ നിന്നും ആവശ്യമായ തൈകൾ വാങ്ങി. ആദ്യ ദിവസം മുതൽ കൃത്യമായ പരിപാലനം. ചില ചെടികൾ വളരാതെ നശിച്ചുപോയി. പക്ഷെ അതിനൊന്നും സൂര്യനെ തളർത്താൻ സാധിച്ചില്ല.

പതിയെ പതിയെ ചെടികൾ മണ്ണിനോട് ചേർന്നു. വേരുകൾ ആഴ്ത്തി പിടിച്ച് നിന്നതോടെ സൂര്യന്‍റെ ശ്രമം വിജയത്തിന്‍റെ ആദ്യ പടി കടന്നു. ഓഗസ്റ്റ് മാസത്തിന്‍റെ ആദ്യ ആഴ്ചയിൽ തന്നെ ചെടികൾ പൂ വിടാൻ തുടങ്ങി. ഒന്നിൽ നിന്ന് രണ്ടായും രണ്ടിൽ നിന്ന് പത്തായും ഓരോ ചെടികളും പൂ വിടർത്തി. ഇന്ന് സൂര്യന്‍റെ പൂ പാടത്തെ മുഴുവൻ ചെടികളിലും പൂക്കൾ കാണാം. സാധാരണയിലും വലിയ പൂക്കളാണ് പാടത്തുള്ളത്. ഓരോന്നിനും ഏകദേശം 80 ഗ്രാം തൂക്കം വരും.
ചിലവും അധ്വാനവും പാഴായില്ല
13,000 രൂപ മുതൽ 15,000 രൂപ വരെയാണ് ആകെ ചിലവ് വന്നത്. രാസവളങ്ങളും കോഴിവളങ്ങളും തൈകൾക്ക് നൽകിയിട്ടുണ്ട്. 4 രൂപയാണ് തൈകൾക്ക് നൽകിയത്. അതോടൊപ്പം നിലം ഒരുക്കൽ, വളമിടൽ, മറ്റ് പരിപാലനം തുടങ്ങിയ കാര്യങ്ങൾക്കും പണം ചിലവായി. ഓണവിപണി പ്രതീക്ഷിച്ച് തന്നെയാണ് സൂര്യനും പൂ കൃഷിക്കിറങ്ങിയത്. വിളവെടുക്കാനുള്ള വലുപ്പത്തിലേക്ക് എല്ലാ പൂക്കളും ഇതിനോടകം തന്നെ വളർന്നു കഴിഞ്ഞു.

പയ്യംമ്പള്ളി സെന്‍റ് കാതറിൻസ് ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥിയായ സൂര്യന്‍റെ കൃഷിയുടെ വിളവെടുപ്പും വിപണനവും സ്‌കൂളിലെ എൻഎസ്‌എസ് യൂണിറ്റ് ഏറ്റെടുത്ത് കഴിഞ്ഞു. സ്‌കൂളുകളിലേക്ക് ആവശ്യമായവ വാങ്ങിയ ശേഷം ബാക്കി പൂക്കൾ എൻഎസ്‌എസ് വളന്റിയേഴ്‌സിന്‍റെ നേതൃത്വത്തിൽ പൊതുവിപണിയിൽ വിൽക്കനാണ് തീരുമാനിച്ചിരിക്കുന്നത്.
നാടിന് അഭിമാനം
സുര്യൻ സ്‌കൂളിന് അഭിമാനമാണെന്നും കൃഷിയ്‌ക്കും വിപണനത്തിനും എല്ലാ സഹായവും നൽകുമെന്ന് സെന്‍റ് കാതറിൻസ് ഹയർസെക്കൻഡറി അധ്യാപകരും അധികൃതരും അറിയിച്ചു. 25 സെന്‍റിൽ പാഷൻഫ്രൂട്ട് കൃഷിയും സൂര്യൻ നടത്തുന്നു. വീട്ടിലെ പശുവളർത്തലിലും സഹായിക്കുന്നു. അച്ഛൻ ശശിയും അമ്മ സനിതയും സഹോദരൻ സൂര്യജും സുര്യന് എല്ലാ സഹായവുമായി ഒപ്പമുണ്ട്.


Click it and Unblock the Notifications


