കേരളത്തിൽ ഇനി വാഹനങ്ങൾക്ക് വില കൂടും. രണ്ട് ലക്ഷം രൂപ വരെയുള്ള ബൈക്കുകൾക്ക് വാഹന നികുതി ഒരു ശതമാനം കൂട്ടിയതായി ധനമന്ത്രി തോമസ് ഐസക്ക് ബജറ്റിൽ പ്രഖ്യാപിച്ചു. 15 ലക്ഷം രൂപ വരെയുള്ള വാഹനങ്ങൾക്ക് അധിക നികുതി രണ്ട് ശതമാനവും വർദ്ധിപ്പിക്കും. ഇത് വഴി 200 കോടി രൂപയുടെ അധിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
പുതുതായി വാങ്ങുന്ന പെട്രോൾ, ഡീസൽ ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ചുവർഷ നികുതിയിൽ ഏർപ്പെടുത്തിയിരുന്ന റിബേറ്റും ഇത്തവണത്തെ ബജറ്റിൽ എടുത്തു കളഞ്ഞു. ഇത്തരം വാഹനങ്ങളുടെ ആദ്യ അഞ്ചു വർഷത്തെ ഒറ്റത്തവണ നികുതി 2500 രൂപയാക്കി. പുതുതായി വാങ്ങുന്ന ഇലക്ട്രിക്ക് കാറുകൾ, മോട്ടർ സൈക്കിളുകൾ, സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഇലക്ട്രിക് പ്രൈവറ്റ് സർവീസ് വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ എന്നിവയുടെ നികുതി അഞ്ചു ശതമാനമായി നിജപ്പെടുത്തി.
ഡീലർമാരുടെ കൈവശമുള്ളതും ഡെമോ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതുമായ വാഹനങ്ങൾക്ക് ഒരു വർഷത്തേക്ക് ഇതേ തരത്തിലുള്ള വാഹനങ്ങൾ റജിസ്റ്റർ ചെയ്യുമ്പോൾ അടയ്ക്കേണ്ട നികുതിയുടെ പതിനഞ്ചിൽ ഒന്ന് നികുതി ഏർപ്പെടുത്തും. ഇത്തരം വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ 15 വർഷത്തെ ഒറ്റത്തവണ നികുതി ബാധകമാക്കും. ടിപ്പർ വിഭാഗത്തിൽപ്പെടാത്തതും 20000 കിലോഗ്രാം റജിസ്ട്രേഡ് ലെയ്ഡൻ വെയിറ്റിൽ കൂടുതലുമായ ചരക്കുവാഹനങ്ങളുടെ നികുതിയിൽ 25 ശതമാനം കുറവ് വരുത്തി.
ഭൂമിയുടെ ന്യായവിലയും 10 ശതമാനം വർധിപ്പിക്കാൻ ബജറ്റിൽ തീരുമാനിച്ചു. ഇതോടെ ഭൂമി വില കൂടും. ഇത് കൂടാതെ, വന്‍കിട പദ്ധതികള്‍ക്കടുത്തുള്ള ഭൂമിയുടെ ന്യായ വില 30 ശതമാനം കൂടുമെന്നും സംസ്ഥാന ബജറ്റിൽ ധനകാര്യ മന്ത്രി തോമസ് ഐസക് വ്യക്തമാക്കി. പോക്കുവരവ് ഫീസും വർധിപ്പിച്ചിട്ടുണ്ട്.