കേരളത്തിലെ ജനജീവിതങ്ങളുടെ അടിത്തട്ടിൽ തൊടുന്ന പ്രഖ്യാപനങ്ങൾ കൊണ്ട് സമ്പന്നമാവുകയാണ് 2025-26 കേരള ബജറ്റ്. ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കുന്ന ബജറ്റിൽ കാരുണ്യ പദ്ധതിയടക്കം ടൂറിസം, ആരോഗ്യം, ഭവനം, ഐ ടി തുടങ്ങിയ സകല മേഖലകൾക്കും പ്രത്യേക സഹായങ്ങളും പുതിയ പാതകളും നൽകുന്നതാണ്.
എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക തീർത്തുവെന്ന് ധനമന്ത്രി ബജറ്റിനിടെ അറിയിച്ചു. അടുത്ത ഗഡുവിന് പണം നീക്കിവച്ചതായി അറിയിച്ച അദ്ദേഹം, സമഗ്ര ശിക്ഷ അഭിയാന് 20.5 കോടി നീക്കിവച്ചുവെന്നും, ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി നീക്കി വെച്ചിട്ടുണ്ടെന്നും വ്യകത്മാക്കി.

സംസ്ഥാന ബജറ്റിൽ ആരോഗ്യ മേഖലയ്ക്ക് വലിയ ആശ്വാസമാണ് ഉണ്ടായിരിക്കുന്നത്.10431.73 കോടി രൂപയാണ് മേഖലയ്ക്ക് വേണ്ടി നീക്കി വെച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചത്. രാജ്യത്ത് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഏറ്റവും അധികം സൗജന്യ ചികിത്സ നല്‍കുന്നത് കേരളമാണെന്നും, 38,128 കോടി രൂപ ആരോഗ്യമേഖലയ്ക്കായി ഇതുവരെ ചിലവാക്കിയെന്നും ബജറ്റ് പ്രഖ്യാപനത്തിനിടെ അദ്ദേഹം പറഞ്ഞു.
കെഎസ്ആർടിസി വികസനത്തിന് 178.98 കോടി രൂപയും പുതിയ ബസ് വാങ്ങാൻ 107 കോടി രൂപയും സർക്കാർ ബജറ്റിൽ നീക്കിവച്ചു. ഹൈദ്രാബാദിൽ കേരള ഹൗസ് സ്ഥാപിക്കാനായി അഞ്ച് കോടി രൂപ പ്രാഥമികമായി നീക്കിവെക്കുകയും, ചാമ്പ്യൻസ് ബോട്ട് ലീഗിന് 8.96 കോടി രൂപയും പൊൻമുടിയിൽ റോപ് വേ സാധ്യതാ പഠനത്തിന് 50 ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്.
കേരളം ഏറ്റവുമധികം പ്രതീക്ഷിക്കുന്ന വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി സർക്കാർ ബജറ്റിൽ അനുവദിച്ചു. ആർ ആർ ടി സംഘത്തിൻ്റെ എണ്ണം 28 ആയി വർധിപ്പിക്കുകയും, കോട്ടൂർ ആന സംരക്ഷണകേന്ദ്രത്തിന് രണ്ടുകോടി അനുവദിക്കുകയും ചെയ്തു.
അതേസമയം, കേന്ദ്രം കൈ വിട്ട വയനാടിനെ ചേർത്ത് പിടിച്ചുകൊണ്ടാണ് കേരളം മാതൃകയായത്. മുണ്ടക്കൈ ചൂരൽ മല ദുരന്ത പുനരധിവാസത്തിന് 750 കോടിയുടെ ആദ്യ പദ്ധതിയാണ് കേരളം ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ഉപയോഗശൂന്യമായി കിടക്കുന്ന വീടുകൾ ഉപയോഗിച്ച് ടൂറിസം വികസനത്തിനടക്കം സാധ്യമാകുന്ന രീതിയിൽ കെ ഹോം പദ്ധതി ആവിഷ്‌കരിക്കുമെന്ന് മന്ത്രി ബജറ്റ് പ്രഖ്യാപനത്തിനിടെ വ്യക്തമാക്കി. കണ്ണൂർ ഐടി പാർക്കിന്റെ വികസനത്തിന് 293.22 കോടി കിഫ്ബിയിൽ നിന്ന് നൽകിയിട്ടുണ്ടെന്ന് പറഞ്ഞ കെ എൻ ബാലഗോപാൽ തദ്ദേശ സ്ഥാപനങ്ങളുടെയോ സർക്കാരിൻ്റെയോ സ്ഥലത്ത് ഐടി പാർക്ക് സ്ഥാപിക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കി.
വിട പറഞ്ഞു പോയ അതുല്യ കലാകാരനായ എം ടി യ്ക്ക് തുഞ്ചൻ പറമ്പിന് സമീപം സ്മാരകം നിർമിക്കാൻ വേണ്ടി 5 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. പട്ടികജാതി വിഭാഗങ്ങളുടെ വികസനത്തിനുള്ള പദ്ധതികൾക്ക് 3200 കോടി നീക്കിവച്ച ബജറ്റിൽ ന്യൂനപക്ഷ ക്ഷേമത്തിനായി 105 കോടിയും മാറ്റിവെച്ചിട്ടുണ്ട്. വിവിധ സ്കോളർഷിപ്പ് പദ്ധതികൾക്കായി 9 കോടിയും ഇമ്പിച്ചിബാവ ഭവന പദ്ധതിക്കായി അഞ്ച് കോടിയും സർക്കാർ പ്രഖ്യാപിച്ചു.


Click it and Unblock the Notifications